
കൊച്ചി:മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിൻവലിച്ചതിനെ തുടർന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചത്.ഹര്‍ജി പിന്‍വലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു.കേസ് നടത്തിപ്പിന്റെ ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.സുരേന്ദ്രനെതിരെ മല്‍സരിച്ച് വിജയിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.