
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ പ്രതി ദിലീപ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. വനിതാ ജഡ്ജി ഹണി വര്‍ഗീസാകും കേസില്‍ വാദം കേള്‍ക്കുക.എറണാകുളം സിബിഐ കോടതി (3) യില്‍ ആണ് വാദം നടക്കുക.വിചാരണ നടപടികള്‍ വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വിചാരണയ്ക്കായി വനിതാ ജഡ്ജി വേണം, പ്രത്യേക കോടതി വേണം, വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹർജി സമർപ്പിച്ചത്. നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിക്ക് മാത്രമായി എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.എന്നാൽ നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ഒരു ആവശ്യം. എന്നാല്‍ തൃശൂരിലും പാലക്കാടും വനിതാ ജഡ്ജിമാരെ കിട്ടാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.