
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സർക്കാർ.ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.കുട ചൂടി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത് . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര് മരിച്ചിരുന്നു.വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. അപകടങ്ങള്‍ കൂടിയതോടെയാണ് നിമയം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടെ പതിനാലോളം പേരാണ് കുടചൂടിയുള്ള അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നിലിരിക്കുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്ബോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണവും വാഹനത്തിന്റെ നിയന്ത്രണവും നഷ്പ്പെടുകയും അങ്ങനെ അപകടമുണ്ടാവുകയും ചെയ്യുന്നതാണ് കൂടുതല്‍. പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിക്കുമ്പോൾ ഓടിക്കുന്നയാളുടെ കാഴ്ച മറഞ്ഞും അപകടങ്ങളുണ്ടാവാം.