
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുന്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് മരിച്ച സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും,ധനസഹായവും സര്‍ക്കാര്‍ നല്‍കും.സിഎസ്‌ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.22 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരമാണ് ഇതോടെ അവസാനിപ്പിച്ചത്.വിജിക്ക് സഹായമായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കേണ്ടത് അത് തുടങ്ങിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രേഖാമൂലം ഉറപ്പുകിട്ടിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിജി പ്രതികരിക്കുകയും ചെയ്തിരുന്നു.