ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും

keralanews jackfruit will be announced as the official fruit of kerala

തിരുവനന്തപുരം:ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും.മാസം 21ന് സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്ന് കൃഷിവകുപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.കൃഷി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. രാജ്യാന്തര തലത്തില്‍ കേരളത്തില്‍നിന്നുള്ള ചക്ക എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണു സംസ്ഥാന ഫലമാക്കുന്നത്. പ്രത്യേക ബ്രാന്‍ഡ് ആകുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകള്‍ പഠിക്കാന്‍ അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരു ജാക്ക്ഫ്രൂട്ട് റിസര്‍ച്ച്‌ സെന്ററും തുടങ്ങും. സീസണ്‍ സമയത്ത് ഒരു ദിവസം അഞ്ചു കോടി രൂപയുടെ ചക്ക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കയറ്റി അയയ്ക്കുന്നതായാണു കണക്ക്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളിലേക്കും ഉത്തരേന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കുമാണു കൊണ്ടുപോകുന്നത്.സീസണ്‍ ആരംഭിക്കുന്ന ജനുവരിയില്‍ കളിയിക്കാവിളയില്‍നിന്നാണ് ചക്ക സംഭരണം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു സംഭരണം കൂടുതലായി നടക്കുന്നത്. സംസ്ഥാന ഫലം എന്ന നിലയിലേക്ക് ചക്ക മാറുന്നതോടെ കൂടുതലാളുകള്‍ ഈ മേഖലയിലേക്കു വരുമെന്നാണു കൃഷി വകുപ്പിന്റെ പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോലൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഫലമാണ് ചക്ക.രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ചക്ക ഏറെ ഗുണം ചെയ്യും. ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്ളേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് , പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. ഇതെല്ലാം ആഗോളതലത്തില്‍ അവതരിപ്പിച്ച്‌ നേട്ടമുണ്ടാക്കാനാണ് കേരളം തയ്യാറെടുക്കുന്നത്.

ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു

keralanews two other state workers killed in an accident in palakkad mannarkkad

പാലക്കാട്:മണ്ണാർക്കാട് ഉറങ്ങിക്കിടക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു.ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.ബസിനടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ.ഇതറിയാതെ ഡ്രൈവർ ബസ് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മണ്ണാർക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസ്സുകൾ നിർത്തിയിടുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.കുഴൽക്കിണർ ജോലിക്കായി എത്തിയതാണ് ഇവർ.രാവിലെ ബസ് എടുത്തപ്പോൾ ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.എന്നാൽ ഏറെ വൈകിയാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ നാട്ടുകാർ കണ്ടത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം അപകട വിവരം ബസ് ജീവനക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.ബസിന്റെ വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചു വരികയാണ്.സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു

keralanews tanker lorry overturns in kozhikkode palakkad highway gas is leaking

മലപ്പുറം:കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു.മലപ്പുറം അരിപ്രയ്ക്കടുത്താണ് സംഭവം.അപകടത്തെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.സമീപവാസികളോടെ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ എട്ടുമണിയോട് കൂടി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.

ഐഎസ്എൽ ഫൈനൽ മത്സരം ഇന്ന്

keralanews isl final match today

ബെംഗളൂരു:ഐഎസ്എൽ ഫൈനൽ മത്സരം ഇന്ന് നടക്കും.കരുത്തരായ ചെന്നൈയിന്‍ എഫ്‍സിയും ബംഗളൂരുവും തമ്മിലാണ് ഫൈനല്‍.ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്കാണ് പോരാട്ടം.നാലു മാസം നീണ്ട ഐഎസ്എല്‍ ആവേശത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ അറിയാനുള്ളത് കപ്പുയര്‍ത്തുന്നത് ആരാണെന്നു മാത്രം.സീസണിലെ ഏറ്റവും കരുത്തരായ ടീമുകളാണ് ബംഗളൂരുവും ചെന്നൈയും.ചെന്നൈയിൻ ഒരു തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം കിരീടമാണ് അവരുടെ ലക്ഷ്യം. 2015ൽ ഗോവയെ കീഴടക്കിയായിരുന്നു ചെന്നൈയിന്‍റെ കന്നി കിരീട നേട്ടം.അതേസമയം, ഐഎസ്എലിലെ കന്നിക്കിരീടമാണ് ബംഗളൂരു ലക്ഷ്യംവയ്ക്കുന്നത്. നായകന്‍ സുനില്‍ ഛേത്രിയുടെ മികച്ച ഫോമാണ് ബംഗളൂരുവിന്റെ ശക്തി. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ഹാട്രിക്ക് നേടി ഛേത്രി അത് തെളിയിച്ചു. രണ്ടാം പാദത്തില്‍ ജെജെ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ചെന്നൈയിന്‍ ഫൈനലിലേക്ക് എത്തുന്നത്.സെമിയിൽ നിർണായകഗോൾ നേടിയതോടെ ജെജെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒന്പതു ഗോളുമായി ജെജെയാണ് ചെന്നൈയിന്‍റെ ഗോൾവേട്ടയിലെ പ്രധാനിയും.ഐഎസ്എല്ലില്‍ കന്നിക്കാരായ ബംഗളൂരുവും രണ്ടാം സീസണില്‍ ജേതാക്കളായ ചെന്നൈയിനും ഫൈനലിനെത്തുമ്പോള്‍ മികച്ച പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പുതുക്കിയ മദ്യനയം;പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കും

keralanews the new liquor policy the three star bar and the beer wine parlors will be opened

തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളിൽ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാൽ പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും ഉടൻ തുറക്കും.2018-19 വര്‍ഷത്തെ മദ്യ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശവും അടങ്ങിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ 10000ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങൾക്കും അതിനുമേൽ ജനസംഖ്യയുണ്ട്.കൂടാതെ ടൂറിസം മേഖലകളെയും നഗരപ്രദേശങ്ങളായി പരിഗണിച്ച്‌ അടച്ചിട്ട എല്ലാ ബാറുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.കള്ളുഷാപ്പുകൾക്കും പുതിയ ഭേതഗതിയുടെ പ്രയോജനം ലഭ്യമാകും.പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ തുടങ്ങാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇത്തരം പട്ടണങ്ങൾ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ദൂരപരിധി നിയമം നിലവിൽ വന്നതോടെ പൂട്ടിയ 40 ബാറുകൾക്ക് ത്രീ സ്റ്റാർ പദവി നഷ്ടമായിരുന്നു.പുതുക്കിയ മദ്യനയ പ്രകാരം ഇവയ്ക്ക് ബാർ ലൈസൻസിന് അപേക്ഷിക്കാം.

കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി

keralanews complaint that money and phone were robbed after attacking the shop owner

മട്ടന്നൂർ:കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി.വ്യാഴാഴ്ച രാത്രിയാണ് സംഭവം.മട്ടന്നൂർ-ഇരിട്ടി റോഡിൽ ആക്രിക്കട നടത്തുന്ന ഇല്ലംഭാഗത്തെ ആർ.കൃഷ്ണനെയാണ് കടയിലെ തൊഴിലാളിയായ ആസാം സ്വദേശി കാർത്തിക് ആക്രമിച്ചത്. രാത്രി കൂലി ചോദിച്ച്‌ കടയിലെത്തിയ കാർത്തിക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.തുടർന്ന് ബാഗിലെ പണവും ഫോണും എടുത്ത് രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്

keralanews five injured in street dog attack in pattuvam

തളിപ്പറമ്പ്:പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.പശു,ആട് എന്നിവയേയും നായ ആക്രമിച്ചു.സാരമായി പരിക്കേറ്റ കെ.ദേവി(59),രഞ്ജിത്ത് കിഷോർ(9)എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഷിബിൻ ചന്ദ്രൻ(31),വി,സാരംഗ്(13),എം.തങ്ക(60) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഭിന്ന ശേഷിക്കാരനായ ഷിബിൻ ചന്ദ്രനെ രാവിലെ എട്ടുമണിയോട് കൂടിയാണ് നായ ആക്രമിച്ചത്.പിന്നീട് ഓടി രക്ഷപ്പെട്ട നായ ഉച്ചയോടെയാണ് വീട്ടുകളിലും പറമ്പുകളിലും നിൽക്കുകയായിരുന്ന മറ്റുള്ളവരെ ആക്രമിച്ചത്.പി.മധുസൂദനൻ എന്നയാളിന്റെ പശുവിനും വാഴവളപ്പിൽ മുസ്തഫ എന്നയാളുടെ ആടിനും നായയുടെ കടിയേറ്റു.നായയെ വൈകുന്നേരത്തോടെ നാട്ടുകാർ തല്ലിക്കൊന്നു.

പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ അന്തരിച്ചു

keralanews famous malayalam writer m sukumaran passes away

തിരുവനന്തപുരം:പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ(74) അന്തരിച്ചു. രോഗബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു അന്ത്യം.1943 ഇൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂരിലായിരുന്നു ജനനം.1976 ഇൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.2006 ഇൽ കേന്ദ്ര സഹിഹ്യ അക്കാദമി പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു.പിന്നീട് കുറച്ചുകാലം ഒരു ഷുഗർ ഫാക്റ്ററിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും പ്രവർത്തിച്ചു.1963 ഇൽ തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.പിന്നീട് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974 ഇൽ അദ്ദേഹം സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു.മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയക്കും 95-ൽ കഴകത്തിനും ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി.2004 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങൾ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്ര ഗാഥ, പിതൃതർപ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തു

keralanews conflict in farookh college filed case against three teachers

കോഴിക്കോട്:ഫാറൂക്ക് കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ കേസെടുത്തു.അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചതിന് വിദ്യാർഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു

keralanews three malayalees died in an accident in velankanni

ചെന്നൈ:വേളാങ്കണ്ണിയിൽ വാഹനാപകടത്തിൽ മൂന്നുമലയാളികൾ മരിച്ചു.പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വേളാങ്കണ്ണിയിലെ ക്ഷേത്ര ദർശനത്തിനു ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.