എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി

keralanews sfi activist stabbed to death at ernakulam maharajas college

എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി.ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി പന്ത്രണ്ടുമണിയോട് കൂടിയാണ് അഭിമന്യുവിനും ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അർജുനും കുത്തേറ്റത്.പരിക്കേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റ അര്‍ജ്ജുനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അത്യാഹിത വിഭഗത്തില്‍ നിരീക്ഷണത്തിലാണു അര്‍ജ്ജുന്‍. സംഭവത്തില്‍ മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മരിച്ച അഭിമന്യു രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും  എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമാണ്.ക്യാമ്ബസിലെ ചുവരുകളില്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം കൂടിയായ അഭിമന്യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.എസ്എഫ്ഐ ബുക്‌ഡ്‌ എന്ന് എഴുതിയിരുന്ന ഒരു തൂണിൽ ക്യാമ്പസ് ഫ്രന്റ് പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു.ഇതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തു.എണ്ണത്തിൽ കുറവായിരുന്ന ക്യാംപസ് ഫ്രന്റ് പ്രവർത്തകർ പുറത്തുപോയി പോപ്പുലർ ഫ്രന്റ് പ്രവർത്തകരുമായി എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.പുറത്തുനിന്നുള്ള ആളുകള്‍ ക്യാമ്ബസില്‍ പ്രവേശിക്കരുതെന്ന് അഭിമന്യു പറഞ്ഞു.ഇതിനിടെ പോപ്പുലർ ഫ്രന്റ് പ്രവർത്തകർ കത്തിയെടുത്തു കുത്തി.അഭിമന്യുവിന്റെ വയറിലാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന അർജുനും കുത്തേറ്റു.രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിമന്യുവിനെ രക്ഷിക്കാനായില്ല.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.മറ്റ് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോടിനേയും മലപ്പുറത്തെയും നിപ്പരഹിത ജില്ലകളായി പ്രഖ്യാപിച്ചു

keralanews kozhikkode and malappuram announced as nipah free districts

കോഴിക്കോട്:കോഴിക്കോടിനേയും മലപ്പുറത്തെയും നിപ്പരഹിത ജില്ലകളായി പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്.നിപ്പാ രോഗികളെ ചികിത്സിച്ചവര്‍ക്കുള്ള ആദരവും ചടങ്ങില്‍ വിതരണം ചെയ്തു. നിപ്പാ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപ് ചെയ്ത് മുഴുവന്‍ സമയവും തങ്ങളുടെ സേവനം നല്‍കിയ ഡോക്ടര്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മട്ടന്നൂരിൽ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

keralanews four c p m workers injured in mattannur

കണ്ണൂർ:കണ്ണൂര്‍ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ ടൗണിനടുത്ത് വെച്ച്‌ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്രമം സംഭവം. സിപിഎം പ്രവര്‍ത്തകരായ ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ബൈക്കിലെത്തിയ അക്രമികള്‍ വാഗണ്‍ ആര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീര്‍വേലിയില്‍ നിന്നുള്ള ആര്‍എസ്‌എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ മട്ടന്നൂരിൽ 3 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

keralanews 3 bjp workers injured in mattannur

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സച്ചിന്‍, സുജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മട്ടന്നൂരിലെ ഒരു പെട്രോള്‍ പമ്പിൽ ഉണ്ടായിരുന്ന ഇവരെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.നേരത്തെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് വെട്ടേറ്റിരുന്നു. ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച വാൾ ആശ്രയ ഹോസ്പിറ്റലിന് മുൻവശം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കെഎസ്ആർടിസിയിൽ ഇനി മുതൽ രഹസ്യാന്വേഷണ വിഭാഗവും

keralanews intelligence department will started in k s r t c

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇനി മുതൽ രഹസ്യാന്വേഷണ വിഭാഗവും.പോലീസ് സ്പെഷ്യല്‍ബ്രാഞ്ച് മാതൃകയിലാണ് രഹസ്യാന്വേഷണ വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യമായി മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുകയാണ് യൂണിറ്റിന്‍റെ പ്രധാന ചുമതല.ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ള സമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു, ഇതിന് പുറമേ ചീഫ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി താഴേത്തട്ടില്‍ നടപ്പാക്കുന്നുണ്ടോ തുടങ്ങി മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ സിഎംഡി അറിയും.  വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് ചേര്‍ന്ന പ്രഥമയോഗത്തില്‍ എം.ഡി. ടോമിന്‍ തച്ചങ്കരി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വിവിധ യൂണിറ്റുകളിലെ 94 ഇന്‍സ്പെക്ടര്‍മാരാണ് രഹസ്യാന്വേഷണ വിഭാഗമായ സാള്‍ട്ടറിന്റെ ഭാഗമാകുന്നത്. ഡിപ്പോകളില്‍നിന്നും മേല്‍തട്ടിലേക്ക് ലഭിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു.

ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി

keralanews 11 persons from one family found dead in delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ പത്തുപേര്‍ തൂങ്ങി മരിച്ച നിലയിലാണ്. ഇവരുടെ കണ്ണുകള്‍ കെട്ടിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം മാത്രം തറയില്‍ കിടന്ന നിലയിലാണ് കണ്ടെടുത്തിട്ടുള്ളത്.  മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ലോകകപ്പ് ഫുട്ബോൾ;ഫ്രാൻസിനോട് തോറ്റ് അർജന്റീന പുറത്ത്

keralanews world cup football france defeated argentina

റഷ്യ:റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. ഗ്രീസ്മാന്‍, പവാര്‍ഡ്, എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ, മെര്‍ക്കാഡോ, അഗ്യൂറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്യന്തം ആവേശം നിറഞ്ഞതായിരുന്നു അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം.പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനോട് പരാജയം ഏറ്റുവാങ്ങിയ അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായി.മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളെന്നുറച്ച ഒരവസരം മെസിയും മാക്‌സിമിലിയാനോ മെസയും പാഴാക്കിയത്‌ അവര്‍ക്ക്‌ തിരിച്ചടിയായി. ഫ്രാന്‍സ്‌ കിക്കോഫ്‌ ചെയ്‌ത മത്സരത്തിന്റെ ആദ്യപകുതിയില്‍ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത്‌ അര്‍ജന്റീനയാണ്‌. ആദ്യ 45 മിനിറ്റില്‍ 63 ശതമാനമായിരുന്നു അവരുടെ ബോള്‍ പൊസെഷന്‍. എന്നാല്‍ പന്തുമായി ഫ്രഞ്ച്‌ ബോക്‌സിനുള്ളിലേക്കു കടന്നുകയറുന്നതില്‍ അര്‍ജന്റീന പരാജയപ്പെട്ടു. ആദ്യ പകുതി ഒരോ ഗോള്‍വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു(1-1). പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. പതിമൂന്നാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്.പൊരുതിക്കളിച്ച അര്‍ജന്റീനക്ക് ലക്ഷ്യം കാണാന്‍ 41 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 25വാര അകലെനിന്നായിരുന്നു ഡിമരിയയുടെ കിടിലന്‍ കിക്ക്. ഇൌ ഗോളില്‍ അര്‍ജന്റീന ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി.48 ആം മിനിറ്റിൽ  മിനുറ്റില്‍ സൂപ്പര്‍ താരം മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.എന്നാല്‍ അര്‍ജന്റീനയുടെ ഈ ലീഡിന് അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ.57 ആം  മിനുറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണാണ്ടോസിന്റെ ക്രോസിലായിരുന്നു പവാര്‍ഡിന്റെ അത്യുഗ്രന്‍ ഗോള്‍. 64 ആം  മിനുറ്റില്‍ എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റുള്ളില്‍ എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ വലകുലുക്കി. ഇതോടെ അര്‍ജന്റീന പരാജയം മണത്തു. എന്നാല്‍ അവസാനം അര്‍ജന്റീനക്കായി അഗ്യൂറോ ഒരു ഗോള്‍ കൂടി നേടി ഭാരം കുറച്ചു.

വൈദ്യുതി മീറ്റര്‍ വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും

keralanews 18% g s t will be charged for electric meters

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കി ഒരുവര്‍ഷം തികയുമ്പോൾ  കേരളത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് നികുതി വ്യാപിക്കുകയാണ്. ഇപ്പോള്‍ വൈദ്യുതി നിരക്കിന് നികുതി ബാധകമല്ലെങ്കിലും വൈദ്യുതി മീറ്ററിന്റെ വാടകയ്ക്ക് ജിഎസ്ടി ഈടാക്കിത്തുടങ്ങി. ഇതോടൊപ്പം, കണക്ഷനുള്ള ആപ്ലിക്കേഷന്‍ ഫീസിനുള്‍പ്പെടെ വൈദ്യുതി ബോര്‍ഡ് ജിഎസ്ടി ബാധകമാക്കി. സേവനങ്ങള്‍ക്കുള്ള നികുതിനിരക്കായ 18 ശതമാനമാണ് ഇവയ്ക്ക് നല്‍കേണ്ടത്.നാലുതരം മീറ്ററുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സിംഗിള്‍ഫേസ് മീറ്ററിന് രണ്ടു മാസത്തിലൊരിക്കല്‍ 12 രൂപയാണ് വാടക. ഇതിന് ജിഎസ്ടി 2.16 രൂപയാണ്. 30 രൂപ വാടകയുള്ള ത്രീഫേസ് മീറ്ററിന് 5.4 രൂപയാണ് ജ.എസ്ടി കൂടാതെ മാസം 30 രൂപയും ആയിരം രൂപയും വാടകയുള്ള ഉയര്‍ന്ന സാങ്കേതികമേന്മയുള്ള രണ്ടിനം മീറ്ററുകള്‍ കൂടിയുണ്ട്. ഉപഭോക്താവ് സ്വന്തമായി വാങ്ങുന്ന മീറ്ററിന് വാടകയും നികുതിയും ബാധകമല്ല.വൈദ്യുതി വിതരണത്തിനുള്ള ഉപകരണം എന്ന നിലയില്‍ മീറ്ററിന്റെ വാടകയ്ക്കും ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും നികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ നിലപാട്. പിന്നീട് ഇവയ്ക്ക് ജിഎസ്ടി ബാധകമാണോയെന്ന് കേന്ദ്ര പരോക്ഷകസ്റ്റംസ് നികുതി ബോര്‍ഡിനോട് ബോര്‍ഡ് സംശയമുന്നയിച്ചു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ വൈദ്യുതി വിതരണക്കമ്ബനികള്‍ക്കും ഇത് ബാധകമാണെന്ന് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ ജിഎസ്ടി കൂടി ചേര്‍ത്താണ് ഇപ്പോള്‍ ബില്ലുകള്‍ നല്‍കുന്നത്. മീറ്റര്‍ വാടക, മീറ്റര്‍ പരിശോധനാ ഫീസ്, വൈദ്യുത ലൈനും മീറ്ററും മാറ്റിവെയ്ക്കുന്നതിനുള്ള പണിക്കൂലി, ഡ്യൂപ്ലിക്കേറ്റ് ബില്ലിനുള്ള ഫീസ് എന്നിവയ്‌ക്കെല്ലാം ജിഎസ്ടി ബാധകമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ-പാൻ ബന്ധിപ്പിക്കൽ തീയതി അടുത്ത വർഷം മാർച്ച് വരെ നീട്ടി

keralanews the last date of linking pan with aadhaar extended to march 2019

ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.അടുത്ത വര്‍ഷം മാര്‍ച്ച്‌ വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് സമയപരിധി നീട്ടിനല്‍കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിക്കല്‍ കാലാവധി നീട്ടിനല്‍കുന്നത്.നികുതിദാതാക്കള്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനൊപ്പം ആധാര്‍ നമ്പർ കൂടി ചേര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാന്‍ കാര്‍ഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാന്‍ കാര്‍ഡ് ഉള്ളവര്‍ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആധാര്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.മേയില്‍ ആധാര്‍ കേസുകളില്‍ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.

അമ്മയിൽ നിന്നും രാജിവെച്ച നടിമാർക്കെതിരായ ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം പുറത്ത്

keralanews the voice clip against the actress who resigned from amma were out

കൊച്ചി:അമ്മയിൽ നിന്നും രാജിവെച്ച നടിമാർക്കെതിരായ ഗണേഷ് കുമാർ ഇടവേള ബാബുവിനയച്ച ശബ്ദ സന്ദേശം പുറത്ത്.ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് സന്ദേശത്തിലെ ആദ്യ മുന്നറിയിപ്പ്. ഇപ്പോള്‍ അമ്മയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. എന്നാല്‍, ഇവര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. ഈ നാല് നടിമാര്‍ പുറത്തുപോയത് സംബന്ധിച്ച്‌ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല.ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേഷിന്റെ സന്ദേശത്തിലുണ്ട്. അമ്മക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. അമ്മയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് മാധ്യമങ്ങളെയും വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസ് ആണ് ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.