കണ്ണൂർ ആനക്കുളത്തിൽ ബിഎസ്എൻഎൽ ജീവനക്കാരനായ യുവാവ് മുങ്ങിമരിച്ചു

keralanews b s n l employee drowned in kannur anakkulam

കണ്ണൂർ:കണ്ണൂര്‍ നഗരപരിധിയിലെ ആനക്കുളത്തില്‍ കുളിക്കുന്നതിനിടെ ബിഎസ്എൻഎൽ ജീവനക്കാരനായ യുവാവ് മുങ്ങിമരിച്ചു.കണ്ണൂര്‍ താണ ബി.എസ്.എന്‍.എല്‍ ഓഫിസില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു എറണാകുളം ഇടപ്പള്ളി സ്വദേശി അജയനാണ് (27) മരിച്ചത്.സൗത്ത്ബസാര്‍ മക്കാനി മഖാമിന് സമീപത്തെ ആനക്കുളത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ കുളിക്കാനിറങ്ങിയതായിരുന്നു അജയന്‍. കുളത്തിന്റെ നടുഭാഗത്തേക്ക് നീന്തവെ ദേഹാസ്വാസ്ഥം വന്ന് മുങ്ങിപ്പോവുകയായിരുന്നു.നീന്തൽ നന്നായി അറിയുന്നയാളായിരുന്നു അജയനെന്ന് സഹപ്രവർത്തകർ പറഞ്ഞു.ഒപ്പമുണ്ടായിരുന്നവർ നീന്തി മറുകരയെത്തിയെങ്കിലും കരയിൽ നിന്നും ഇരുപതു മീറ്ററോളം അകലെവെച്ച് അജയൻ കുഴഞ്ഞു പോവുകയും കുളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. അഗ്നിശമനസേന ഒന്നര മണിക്കൂറിലധികം നേരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അജയന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച ബന്ധുക്കൾ എത്തിയശേഷം മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോകും.

അഭിമന്യു കൊലക്കേസ്;16 പേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

keralanews abhimanyu murder case charge sheet will be submitted today

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുപേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.കേസില്‍ നേരിട്ട‌് പങ്കാളികളായ ക്യാമ്ബസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത‌്.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉള്‍പ്പെടെ 26 പേരാണ് പ്രതികള്‍.ഒന്നാം പ്രതി J I മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ ആദ്യ കുറ്റപത്രത്തില്‍ പ്രതികളാണ്.ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.

ഇന്ധനവില കുതിക്കുന്നു;മുംബൈയിൽ പെട്രോൾ വില 90 കടന്നു;തിരുവനന്തപുരത്ത് 86.06 രൂപ

keralanews fuel price increases petrol price croses 90 rupees in mumbai 86.06 rupee in thiruvananthapuram

മുംബൈ:രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.മുംബൈയില്‍ പെട്രോള്‍ വില  90.08 രൂപയിൽ എത്തിനില്‍ക്കുകയാണ്.11 പൈസയാണ് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം ഡീസലിന് 78.58 രൂപയാണ് വില. ദില്ലിയില്‍ പെട്രോളിന് 82 രൂപയായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 86.06 രൂപയിലെത്തി നില്‍ക്കുകയാണ്. ദില്ലിയില്‍ ഡീസലിന് 74.02 രുപയും തിരുവനന്തപുരത്ത് 79. 23 രൂപയുമാണ് ഡീസലിന് ഈടാക്കുന്നത്. ഞായറാഴ്ച കൊല്‍ക്കത്തയില്‍ ഡീസലിന്റെ എക്കാലത്തേയും റെക്കോര്‍ഡ് വിലയായ 75. 82ലെത്തിയിരുന്നു.എന്നാല്‍ രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ ആവശ്യമുന്നയിച്ചത്. ട്രംപിന്റെ ആവശ്യം റഷ്യയും തള്ളിക്കളയുകയായിരുന്നു.പ്രതിദിന ഇന്ധനവില പരിഷ്കരണം അനുസരിച്ച്‌ രാജ്യാന്തര വിപണയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് രാജ്യത്തെ ഇന്ധനവിലയും പരിഷ്കരിക്കുന്നത്.

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു;പത്തടിയോളം ഉയരുന്ന തിരമാലകൾ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു

keralanews attempt to rescue abhilash tomy continues but the huge ways badly affects the rescue process

പെർത്ത്:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അഭിലാഷ് ടോമി സഞ്ചരിച്ച പായ്‌വഞ്ചി നാവിക സേനയുടെ പി 8 ഐ വിമാനം കണ്ടെത്തി.താന്‍ സുരക്ഷിതനാണെന്നും ശരീരം മരവിച്ച നിലയിലാണെന്നും അഭിലാഷ് സന്ദേശം നല്കി. കനത്തമഴയും പത്തടിയോളം ഉയരുന്ന തിരമാലയും നിമിത്തം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് അടുക്കാനാവുന്നില്ല. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇവിടെ കാറ്റടിക്കുന്നുണ്ട്. നാവിക സേനയുടെ വിമാനത്തിൽ നിന്നും പായ്‌വഞ്ചിയുടെ ചിത്രം പകർത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെ 7.50നാണ് വിമാനത്തില്‍ നിന്നു ചിത്രം പകര്‍ത്തിയത്. വിമാനത്തില്‍നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ആദ്യം പായ്‌വഞ്ചിയിലെത്തിക്കാനാണ് ശ്രമം.ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് പായ്‌വഞ്ചി കണ്ടെത്തിയിരിക്കുന്നത്. കനത്ത കാറ്റുള്ളതിനാല്‍ ഇത് ഗതിമാറിപ്പോകാനും സാദ്ധ്യതയുണ്ട്. ഇതു രക്ഷാപ്രവര്‍ത്തകരെയും വിഷമിപ്പിക്കുന്നു.ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് സാത്പുര, എച്ച്‌എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പക്ഷേ അടുത്തെത്താനാവുന്നില്ല.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിട്ടുണ്ട്. ഈ കപ്പലില്‍ ഡോക്ടറുമുണ്ട്. ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷനും നാവികസേനയും രക്ഷാദൗത്യത്തിനുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

keralanews the custody period of franco mulakkal end today present before the court today

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്‍റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20 മത്തെ നമ്പര്‍ മുറിയില്‍ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ മഠത്തില്‍ താമസിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

keralanews chance for heavy rain in the state yellow alert anounced in five districts

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.ഇതേ തുടർന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64 മുതല്‍ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ആവശ്യമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇരിട്ടി കുന്നോത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു

keralanews youth died when car and bullet collided in iritty kunnoth and three injured

ഇരിട്ടി:കുന്നോത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.മാടത്തിൽ പാട്ടാരത്തെ തുണ്ടത്തിൽ ജോര്‍ജ് കുട്ടി – ലൂസി ദമ്പതികളുടെ മകൻ ജിത്തു(28) വാണ് മരിച്ചത്.വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ഇരിട്ടി–കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തായിരുന്നു അപകടം. കണ്ണൂർ വാരത്ത് നിന്നും  മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും മാടത്തിൽ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി

keralanews the indian sailor abhilash tomys location founded who went missing during golden globe journey

കൊച്ചി:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികനും മലയാളിയുമായ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി  കണ്ടെത്തി.ഇന്ത്യൻ നാവികസേനയുടെ P- 81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്.പായ്‌വഞ്ചിയുടെ തൂൺ തകർന്നെന്നും തനിക്ക് നടുവിന് സാരമായി പരിക്കേറ്റെന്നും എഴുനേൽക്കാൻ കഴിയുന്നില്ലെന്നും അഭിലാഷ് അയച്ച സന്ദേശത്തിൽ പറയുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പെട്ടത്.ഓസ്‌ട്രേലിയൻ നേവിയും ഇന്ത്യൻ നേവിയും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്. എന്നാൽ പായ്‌വഞ്ചിക്കടുത്തേക്ക് ആർക്കും ഇതുവരെ എത്താനായിട്ടില്ല.താൻ സുരക്ഷിതനാണെന്നും ബോട്ടിനുള്ളിൽ കിടക്കുകയാണെന്നും അഭിലാഷ് അവസാനമായി അയച്ച സന്ദേശത്തിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി

keralanews chief minister pinarayi vijayan returned to kerala after treatment

തിരുവനന്തപുരം:അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.പുലര്‍ച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനായിരുന്നു മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്നും ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു

keralanews bishop franco mulakkal brought to kuravilangad madam for evidence collection

കോട്ടയം:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു.കോട്ടയം പോലീസ് ക്ലബ്ബില്‍നിന്നാണ് ബിഷപ്പിനെ കേസിന് ആസ്പദമായ സംഭവം നടന്നന്നെന്നു പറയുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലേക്ക് കൊണ്ടുപോയത്. മഠത്തിലെ ഇരുപതാം നമ്പർ ഗസ്റ്റ് റൂമില്‍ വച്ച്‌ കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അതേ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക.തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണു നീക്കം. നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ജാമ്യ ഹര്‍ജി നല്‍കുമെന്ന് ഇദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു.