പശ്ചിമ ബംഗാളിൽ ഇന്ന് ബിജെപി ബന്ദ്;പരക്കെ ആക്രമണം

keralanews widespread attack in b j p bandh in west bengal

കൊൽക്കത്ത:ദിനാജ്പൂർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ ബിജെപി  ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് തുടങ്ങി.പലസ്ഥലങ്ങളിലും സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. മിഡ്നാപൂരിൽ സർക്കാർ ബസ്സിന്‌ നേരെ കല്ലേറുണ്ടായി.രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ചു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ സിപ്പായിബസാറില്‍ പ്രക്ഷോഭകര്‍ ദേശീയപാത 60ല്‍ ടയറുകള്‍ കത്തിച്ച്‌ തടസ്സപ്പെടുത്തിയെങ്കിലും പോലീസെത്തി ഇവ നീക്കം നീക്കം ചെയ്തു് യാത്രായോഗ്യമാക്കി. ബന്ദിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി 4000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.ബസ്, മെട്രോ, ട്രാം സര്‍വീസുകള്‍ ഒരുക്കിയ സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധമായി ജോലിക്ക് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്ലാംപൂരിലെ ധരിബിത്ത് ഹൈസ്കൂളില്‍ ഉര്‍ദു അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ കൂടി അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഐടിഐ വിദ്യാര്‍ത്ഥി രാജേഷ് സര്‍ക്കാര്‍, മൂന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി തപസ് ബര്‍മന്‍ എന്നിവരാണ് പോലീസ് വെടിവെയ്പില്‍ മരിച്ചത്.

കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് മണാലിയിൽ കുടുങ്ങിയ അൻപതോളം മലയാളികൾ രക്ഷപ്പെട്ടു

keralanews escaped malayalees who were trapped in manali due to heavy rain and flood

മണാലി:കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഹിമാചൽ പ്രദേശിലെ മണലിൽ കുടുങ്ങിയ അൻപതോളം മലയാളികൾ രക്ഷപ്പെട്ടു.ഇവർ സുരക്ഷിതമായി കേരളത്തിലേക്ക് യാത്ര തിരിച്ചു.ഡല്‍ഹി വഴിയും ഛണ്ഡീഗഡ് വഴിയുമാണ് മലയാളികള്‍ കേരളത്തിലേക്ക് നീങ്ങുന്നത്. ഇനിയും കുറച്ചുപേര്‍ കുളു, മണാലി വഴിയില്‍ കുടിങ്ങിക്കിടപ്പുണ്ട്. ഇവരെല്ലാം സുരക്ഷിതരാണ്. പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പതംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെ കുളുവില്‍നിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ടു. തൃശൂരിലെ അഞ്ഞൂരില്‍നിന്നുള്ള 23 അംഗ സംഘം മണാലിയില്‍നിന്ന് ഇന്നലെ വൈകിട്ടു ഡല്‍ഹിയിലേക്കു തിരിച്ചു.കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരില്‍ ചിലര്‍ ചണ്ഡീഗഢ് വഴി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെത്രപേരുണ്ടെന്ന് വ്യക്തമല്ല.അതേസമയം ഇന്നലെ കാലാവസ്ഥ അനുകൂലമായപ്പോള്‍ തിരികെ യാത്രയ്ക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പ്രതികരണം മോശമായിരുന്നെന്നു പരാതി. ഇന്നലെ ഉച്ചയ്ക്ക് നാലു വാഹനങ്ങളിലായി കുളുവിലേക്കു പുറപ്പെട്ട സംഘം റെയ്‌സന്‍ ബ്രിജ് ടൗണില്‍ അഞ്ചു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടു. കോഴിക്കോട്ടുനിന്നുള്ള ബൈക്ക് യാത്രികരുടെ എട്ടംഗ സംഘത്തിന്റെ യാത്ര മണാലിയില്‍വച്ചു മുടങ്ങി. കക്കോടി, ബാലുശ്ശേരി സ്വദേശികളായ ഇവര്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കൈലോണില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈലോണില്‍നിന്ന് മഞ്ഞു നീക്കാന്‍ നടപടിതുടങ്ങി.കോഴിക്കോട്ടെ വിവേകാനന്ദ ട്രാവല്‍സിന്റെ ഗൈഡ് ഷാജിയും ഡല്‍ഹി സ്വദേശികളായ രണ്ടു പാചകക്കാരും സഞ്ചരിച്ചിരുന്ന കാര്‍ കശ്മീരിലെ ഉദംപൂരിനു സമീപം മണ്ണിടിച്ചിലില്‍പെട്ടു. ഇവര്‍ പരുക്കേല്‍ക്കാതെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ ലാഹോല്‍-സ്പീതി ജില്ലയില്‍ കുടുങ്ങിയ 50 പര്‍വതാരോഹകരെ രക്ഷപ്പെടുത്തി. റൂര്‍ഖി ഐ.ഐ.ടി.യിലെ 35 വിദ്യാര്‍ത്ഥികളും ഇതിലുള്‍പ്പെടും. മൂന്നുദിവസമായി കനത്ത മഴയെത്തുടര്‍ന്ന് ബുദ്ധിമുട്ടുനേരിടുന്ന ഹിമാചല്‍പ്രദേശില്‍ ബുധനാഴ്ചമുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങിന് പോയ തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും മണാലിയിൽ കുടുങ്ങി.റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി.

പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും;സൗമ്യയുടെ മരണവും ക്രൈം ബ്രാഞ്ചിന്

keralanews crime branch will investigate pinarayi gang murder case the death of soumya will also investigate by c b i

കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനം.പോലീസ് കുറ്റപത്രം നല്‍കിയ മൂന്ന് കേസുകളും തുടര്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതിയായ സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റൊരാളെന്ന് ആരോപിക്കുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.ഡിജിപി ലോക്നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഏറെ ദുരൂഹത നിറഞ്ഞതാണ് സൗമ്യ നടത്തിയതെന്ന് പറയപ്പെടുന്ന പിണറായിയിലെ കൂട്ടക്കൊലക്കേസ്.സൗമ്യയുടെ ഒൻപതുവയസ്സുകാരിയായ മകള്‍ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരാണ് ഏതാനും ആഴ്ചകളുടെ ഇടവേളകളില്‍ മരിച്ചത്. ഛര്‍ദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങള്‍ എന്നാണ് ആദ്യം കരുതിയതെങ്കിലും എലിവിഷം നല്‍കി സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.തന്റെ വഴിവിട്ട ജീവിതത്തിനു ഇവർ തടസ്സമായതാണ് സൗമ്യ ഈ കൊലപാതകങ്ങൾ നടത്തിയതിനു കാരണമെന്ന് കാണിച്ച് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.ഈ കേസിൽ ജയിലിൽ കഴിയവെയാണ് കണ്ണൂര്‍ വനിതാ ജയിലിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സൗമ്യയെ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ കൊലക്കുറ്റം നിഷേധിച്ച സൗമ്യ അവനെ ശിക്ഷിക്കണമെന്ന് എഴുതുകയും ചെയ്തു. ഇതോടെയാണ് കൊലപാതകങ്ങളിൽ മറ്റൊരാള്‍ക്ക് പങ്കെന്ന സംശയം വര്‍ധിച്ചതും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.കുറ്റപത്രം നല്‍കിയെങ്കിലും മൂന്ന് കൊലപാതകങ്ങളും സൗമ്യയുടെ ആത്മഹത്യയുടെ കാരണവും തുടക്കം മുതല്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും.

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി സൂചന;പോലീസും ബോംബ് സ്ക്വാർഡും പ്രദേശത്ത് പരിശോധന നടത്തുന്നു

keralanews again maoist presence in waynad police and bomb squard checking in the area
വയനാട്: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലാ കവാടത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.സംഘം കോളേജ് കവാടത്തില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചതായും ഇവ നീക്കം ചെയ്താല്‍ സ്ഫോടനം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകരന്‍ പറഞ്ഞു.തന്‍റെ ഫോണ്‍ പിടിച്ചു വാങ്ങി പരിശോധിച്ചുവെന്നും പോവാന്‍ നേരം തിരിച്ചേല്‍പിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

ആധാർ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി നാളെ

keralanews supreme court to pronounce judgement in aadhaar case tomorrow

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍.നാലു മാസത്തിനിടെ 38 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.കേസില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം, രാ ഗേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദത്താര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദം നടത്തിയത്.

കൊല്ലത്ത് സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

keralanews two students died in an accident in kollam

കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. മടത്തറ പരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

കൊച്ചിയിൽ ഡെലിവറി ബോയിയെ ഹോട്ടലുടമയും സംഘവും ചേർന്ന് മർദിച്ചു;യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

keralanews delivery boy beaten by hotel owner and team boy admitted in hospital with injuries

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയിയെ ഹോട്ടല്‍ ഉടമയും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റ് ഉടമയും സംഘവുമാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജവഹറിന്റെ ചെവികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.ഒപ്പം നീരുമുണ്ട്. തോളെല്ലിനും ഗുരുതരമായ പരുക്കുണ്ട്. ജവഹറിന്റെ മുഖം നിറയെ അടികൊണ്ട പാടുകളാണ്. ദേഹമാസകലം അടിയേറ്റ് വീര്‍ത്തിട്ടുണ്ട്.ജവഹറിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിങ്കളാഴ്‌ച്ച ഉച്ചയ്‌‌ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഓര്‍ഡര്‍ എടുക്കാനായി ജവഹര്‍ കൊച്ചി താള്‍ റെസ്‌റ്റോറന്റിലെത്തിയപ്പോള്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഉടമയും സംഘവും ചേര്‍ന്നു മര്‍ദ്ദിക്കുന്നത് കാണുകയായിരുന്നു. ഇതോടെ കാര്യമന്വേഷിച്ച ജവഹറിനുനേരെ അക്രമിസംഘം തിരിഞ്ഞു. നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ തന്റെ ജോലിക്കാരെ തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും ചോദിക്കാന്‍ നീ ആരാണെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പറയുന്നു. പത്തോളം ജീവനക്കാര്‍ ചേര്‍ന്ന് ഹോട്ടലിനകത്തേക്ക് ജവഹറിനെ കൊണ്ടുപോയി അരമണിക്കൂറോളം മര്‍ദ്ദിച്ചു. ഒടുവില്‍ തിരികെ പോകാനായി ബൈക്കിനു സമീപമെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ജവഹറിന്റെ സുഹൃത്ത് ഇട്ട ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് ജവഹർ.സംഭവം പരസ്യമായതോടെ യൂബര്‍ ഈറ്റ്‌സ് ജീവനക്കാര്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ റെസ്‌റ്റോറന്റിനു മുന്‍പിലെത്തി പ്രതിഷേധിക്കുകയാണ്. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഗുണ്ടകളുടെ ബലത്തിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു. പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നു മണി വരെ ഈ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കൊണ്ട് അടിമവേല ചെയ്യിക്കുന്നത് പതിവാണെന്നുമാണ് ആരോപണം

സെപ്റ്റംബർ 28 ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഔഷധ വ്യാപാരികൾ

keralanews drugs traders declared a countrywide strike on september 28th

തിരുവനന്തപുരം:ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ച് സെപ്റ്റംബർ 28 ന് രാജ്യവ്യാപകമായി ഔഷധവ്യാപാരികൾ പണിമുടക്ക് പ്രഖ്യാപിച്ചു.ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്രിസ്റ്റ്(എഐഒസിഡി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം തന്നെ ഇല്ലാതാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

കണ്ണൂർ ജയിലിലെ പുതിയ വിവാദം;മതിലിനു മുകളിലൂടെ ജയിലിനുള്ളിലേക്ക് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നതായി കണ്ടെത്തി

keralanews new controversy in kannur jail and found liquor and meat thrown into jail over wall

കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യവും ഇറച്ചിയും ഭക്ഷണങ്ങളും എത്തുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു പുറത്തു നിന്നുള്ള മൂന്നംഗ സംഘമാണ് പതിവായി ഭക്ഷണമെത്തിക്കുന്നത്. ഞായറാഴ്ച പകൽ ജയിലിനുള്ളിലേക്ക് ഇറച്ചിയും മറ്റും എറിഞ്ഞുകൊടുക്കാൻ എത്തിയവർ ജീവനക്കാരെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. വനിതാ ജെയിലിനും സ്‌പെഷ്യൽ സബ് ജയിലിനും അടുത്തുള്ള മതിലിനു മുകളിലൂടെയാണ് സാധനങ്ങൾ ജയിലിനുള്ളിലേക്ക് എറിയുന്നത്.ബിഗ് ഷോപ്പറിൽ സാധങ്ങളുമായി എത്തിയവർ ജയിലിലേക്ക് സാധനങ്ങൾ എറിയുമ്പോൾ പുറത്തു നിന്നും ജയിലിലേക്ക് ഡ്യൂട്ടിക്കായി എത്തുകയായിരുന്ന ജീവനക്കാരൻ ഇത് കാണുകയും ഇയാൾ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴക്കിയപ്പോൾ ജയിലിനുള്ളിലെ ജീവനക്കാർ ഓടിയെത്തുകയും ചെയ്തു.ഇതോടെ സാധനങ്ങൾ ഉപേക്ഷിച്ച് മൂന്നംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.ജയിൽ ആശുപത്രിക്കടുത്തേക്ക് വീഴത്തക്ക വിധമാണ് സാധനങ്ങൾ എറിഞ്ഞു കൊടുത്തത്. അതേസമയം സംഭവം ജയിലധികൃതർ മൂടിവെയ്ക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല എന്നതാണ് ആരോപണം.

കവർച്ചാകേസ് പ്രതികൾ പിടിയിൽ

keralanews caught accused in robbery case

കണ്ണൂർ:ടൌൺ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടംഗസംഘം പോലീസ് പിടിയിൽ.കൂത്തുപറമ്പ് വേങ്ങാട് തെരു മടപ്പുരയ്‌ക്കൽ ബിജു(39),തിരുവനന്തപുരം ചെങ്കൽച്ചൂള ചാരുവിള പുത്തൻവീട്ടിൽ എ.എസ് വിഷ്ണു എന്നിവരാണ് കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം പഴയ ബസ്‌സ്റ്റാന്റിനടുത്തുള്ള കോളേജ് ഓഫ് കോമേഴ്സിന്റെ പൂട്ട് പൊളിച്ച് മൊബൈൽ ഫോണും ലാപ്ടോപ്പും കവർന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു.അതേപോലെ കഴിഞ്ഞ ജൂലൈ 21 ന് സബ് ജയിലിനു സമീപത്തുള്ള കാഞ്ചി കാമാക്ഷിയമ്മൻ കോവിലിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് 7000 രൂപ മോഷ്ടിച്ചത് താനാണെന്ന് പിടിയിലായ വിഷ്ണു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഓഫ് കോമേഴ്സിൽ മോഷണം നടന്നത്.മോഷ്ട്ടിച്ച ലാപ്ടോപ്പ് ഒരുകടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി,എഎസ്ഐ അനീഷ്,സിപിഒ അജിത് എന്നിവർ ചേർന്ന് ഇവരെ പിടികൂടിയത്.രാത്രിയിൽ ടൗണിലും മറ്റും കിടന്നുറങ്ങുന്നവരുടെ പണം മോഷ്ടിക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബിജു നാലുമാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്.