കണ്ണൂർ:കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. സംഭവത്തില്‍ ചാലക്കുന്ന് കെ.വി.നിവാസിലെ എ.സുനിലാ(46)ണ് പിടിയിലായത്. എടക്കാട് പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിലെ ഡ്രൈവറാണ്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.സുനിലിനെ കോടതി റിമാന്‍ഡ് ചെയ്തു.
തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും.വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവര ശേഖരണം തുടങ്ങി.ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
വാവർ പള്ളിയിൽ സ്ത്രീകൾക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

എരുമേലി:വാവർ പള്ളിയിൽ സ്ത്രീകൾക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി. നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്.ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ എരുമേലി വാവര്‍ പള്ളിയില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് വെച്ച് അറസ്റ്റ് ചെയ്തു. ഇതോടെയാണ് പള്ളിയില്‍ നിയന്ത്രണമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പള്ളിയുടെ ഒരു വാതില്‍ പൂട്ടിയിട്ടത് ഇതിന്റ ഭാഗമായാണെന്നായിരുന്നു പ്രചാരണം.ഈ പ്രചാരണങ്ങളെ പള്ളിയുടെ മഹല്ല് കമ്മിറ്റി തള്ളി. പള്ളിയിലെ നിസ്‌ക്കാരഹാളില്‍ അയ്യപ്പന്‍മാര്‍ക്കുള്‍പ്പടെ ആര്‍ക്കും പ്രവേശനമില്ല. ഇവിടെ കയറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ലെന്നും അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മഹല്ല് കമ്മിറ്റി തീരുമാനമെടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌ബിഐയുടെ ബ്രാഞ്ച് പണിമുടക്ക് അനുകൂലികൾ തല്ലിത്തകർത്തു

തിരുവനന്തപുരം:സംസ്ഥാനത്ത് പണിമുടക്കിനെ തുടർന്നുള്ള അക്രമങ്ങൾ തുടരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിലെ എസ്‌ബിഐയുടെ ബ്രാഞ്ച് പണിമുടക്ക് അനുകൂലികൾ തല്ലിത്തകർത്തു.ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ബ്രാഞ്ചിലേക്ക് സമര അനുകൂലികള്‍ കയറുകയും അടക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.എന്നാല്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് മാനേജറുടെ മുറി ആക്രമിച്ചു. ചില്ലുകള്‍ തല്ലിത്തകര്‍ത്തും, കമ്ബ്യൂട്ടറുകളും ഫോണും ക്യാബിനും അടിച്ചു തകര്‍ക്കുകയുമായിരുന്നു.അതേസമയം ഇന്നും സമരം ശക്തമായി തുടരുകയാണ്. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്കില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് കടകള്‍ തുറന്നത്.സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കൊപ്പം സ്വകാര്യമേഖലയിലെ തൊഴിലാളികളും കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
കോഴിക്കോട് പേരാമ്പ്രയിൽ സിപിഐഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്

കോഴിക്കോട്:പേരാമ്പ്രയിൽ സിപിഐഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്.എരവട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.രാത്രി ഒന്നരയോടെ നടന്ന ബോംബേറില്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പേരാമ്ബ്ര പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർത്ഥാടകൻ കൊല്ലപ്പെട്ടു

പത്തനംതിട്ട:ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർത്ഥാടകൻ കൊല്ലപ്പെട്ടു.തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാം തോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല ഭക്തന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴില്‍ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയ പണിമുടക്ക്;അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇരുനൂറിലധികം പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം:ദേശീയ പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനും സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊതുപണിമുടക്കിന്റെ ആദ്യ ദിവസം വിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി കടകള്‍ അടപ്പിച്ചിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച് കടകള്‍ തുറന്നു. പിന്നീട് വീണ്ടും സംഘം ചേര്‍ന്നെത്തിയ ഇവര്‍ വ്യാപാരികളെ മര്‍ദിക്കുകയും കടകളുടെ ഷട്ടര്‍ താഴ്ത്തുകയുമായിരുന്നു.ഈ സംഭവത്തിൽ ഇവിടെ 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.ആലുപ്പഴയില്‍ ട്രെയിന്‍ തടഞ്ഞതിന് 100 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞതിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ള 20 പേർക്കെതിരെ കേസെടുത്തായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.
ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്;കടകൾ തുറക്കുമെന്ന് വ്യപാരികൾ;പോലീസ് സുരക്ഷ ഒരുക്കും

കോഴിക്കോട്:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു.എന്നാൽ ദേശീയ പണിമുടക്ക് ചലനമുണ്ടാക്കിയത് കേരളത്തിലും ബംഗാളിലും ഒഡീഷയിലും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണ പ്രവൃത്തി ദിനം പോലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പണിമുടക്കു ദിനത്തില്‍ ട്രെയിനുകള്‍ തടയില്ലെന്നും റയില്‍വേ സ്റ്റേഷന്‍ പിക്കറ്റിങ് മാത്രമാണ് ഉണ്ടാകുകയെന്നും നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് രണ്ടാം ദിവസവും പാളി. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാല്‍പതു മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.കൊച്ചി കളമശ്ശേരിയിലും ട്രെയിന്‍ തടഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ് സമരാനുകൂലികള്‍ തടഞ്ഞു. കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ ചിറയിന്‍കീഴ് വച്ച് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.അതേസമയം പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു.
തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പ്:വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ.കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്ബർ (35), ചുഴലിയിൽ താമസിക്കുന്ന കുറുമാത്തൂർ പൂഴികടവിലെ ചപ്പന്റെ കത്ത് ജാഫർ (48) പിടിയിലായത്.തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.ജെ വിനോയി പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ, എ.എസ്.ഐമാരായ ശാർങ ധരൻ, മാത്യു ,രാജേഷ്, സീനിയർ സി .പി ഒ മാരായ രാജീവൻ, രമേശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.വാഗണർ കാറിലാണ് കഞ്ചാവുമായി ഇരുവരും എത്തിയത്.കാറിനുള്ളിൽ വലിയ ട്രാവൽ ബേഗുകളിലായി ഒളിപ്പിച്ചു വെച്ച 16 കിലോ 700 ഗ്രാം ഉണക്ക കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്താൻ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്.
സിബിഐ കേസിൽ കേന്ദ്രത്തിന് തിരിച്ചടി;അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി.അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.ജസ്റ്റിസ് എസ്.കെ കൗൾ,കെ.എം ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ജനുവരി 31-നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.