ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു;തിരുവനന്തപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു

keralanews worm found in biriyani bought online food safety department sealed the restaurant

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ബിരിയാണിയില്‍ പുഴു.ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു.കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ ആണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.അധികൃതര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ഇതിനു പുറമെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകള്‍ക്കെതിരെ കോര്‍പറേഷന്‍ നടപടിയെടുത്തിരുന്നു.

ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു

keralanews seven including six soldiers died when hotel building collapsed in himachal pradesh

ഷിംല:ഹിമാചൽ പ്രദേശിലെ സോളനിൽ കനത്ത മഴയിൽ ഹോട്ടല്‍കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ ഉള്‍പെടെ ഏഴുപേർ മരിച്ചു.28 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി.ഇനിയും ഏഴോളം സൈനികര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.ഇന്നലെ വൈകീട്ടോടെയാണ് സോളനില്‍ അപകടമുണ്ടായത്.30 സൈനികരും ഏഴ് പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.സൈനികരും കുടുംബാംഗങ്ങളും ഉത്തരാഖണ്ഡിലേക്കുള്ള വഴിയില്‍ ഉച്ചഭക്ഷണത്തിനായി റസ്റ്റോറന്റില്‍ നിര്‍ത്തിയതായിരുന്നു. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം;മുഖ്യപ്രതികൾ പിടിയിൽ

keralanews conflict in university college main accused caught

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ  മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്‌, നസീം എന്നിവര്‍ പിടിയിലായി.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ ഇവര്‍ പിടിയിലായത്‌. കേസിലെ മറ്റു പ്രതികളായ കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്‌ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്. അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇരുമ്ബുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു.

തന്നെ കുത്തിയത് ശിവരഞ്ജിത്ത്‌ തന്നെയെന്ന് അഖിലിന്റെ മൊഴി

keralanews university college crisis akhils statement was that he was stabbed by shivaranjith

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി പുറത്ത്.തന്നെ കുത്തിയത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്താണെന്ന് അഖില്‍ ഡോക്ടറോട് പറഞ്ഞു.എസ്.എഫ്.ഐ നേതാവ് നസീം അടക്കമുള്ളവര്‍ മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.ഇന്നലെ രാവിലെയാണ് കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ഏഴു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും യൂണിറ്റ് സെക്രട്ടറി നിസാമാണ് കത്തി കൈമാറിയതെന്നുമാണ് സാക്ഷിമൊഴി.ഇരുവര്‍ക്കും പുറമേ മറ്റ് അഞ്ചു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശിവരഞ്ജിത്തിനും നിസാമിനും പുറമേ അമര്‍, അദ്വൈത്, ആരോമല്‍, ഇഹ്രാഹിം, ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.അതേസമയം സംഭവത്തില്‍ പ്രതികളായ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതി;നടി മഞ്ജു വാര്യർ ഹിയറിങ്ങിന് നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി

keralanews cheating complaint manju warrier to appear before legal services authority for hearing

കല്‍പ്പറ്റ:വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മുൻപാകെ ഹാജരാകാൻ ഉത്തരവ്.പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു വാര്യരോട് ഹിയറിങ്ങിന് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിട്ടത്.ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല.മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചിച്ചതിനാല്‍ സര്‍ക്കാര്‍ സഹായം നഷ്ടപ്പെട്ടെന്നാണ് കുടുംബങ്ങളുടെ പരാതി.പരക്കുനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു. ഒന്നേമുക്കാല്‍ കോടിയിലധികം ചെലവഴിച്ച്‌ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളുമൊരുക്കുമെന്നായിരുന്നു വാഗ്ദാനം. പ്രളയത്തില്‍ ഈ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതിയുള്ളതിനാല്‍ ഇവിടെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പദ്ധതികള്‍ ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പിന്നീട് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനത്തില്‍നിന്നും പിന്മാറി. 57 കുടുംബങ്ങള്‍ക്ക് ഒന്നേമുക്കാല്‍കോടി ചെലവില്‍ വീട് നിര്‍മിച്ചുനല്‍കാന്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ലെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സംഭവം വിവാദമായപ്പോള്‍ മഞ്ജുവാര്യരുടെ പ്രതികരണം.

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഹോട്ടൽ കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു

keralanews the first robotic hotel in kerala started functioning in kannur tomorrow

കണ്ണൂർ:കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഹോട്ടൽ കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു.നടനും  നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു കൂടി പങ്കാളിയായ ഹോട്ടലിന്റെ ഹോട്ടലിന്റെ പേര് ‘ബി അറ്റ് കിവിസോ’ എന്നാണ്.അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ഈ ചെറിയ റോബോട്ട് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും.ഡാന്‍സും കളിക്കും.ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട് നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നതെന്നാണ് ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറഞ്ഞു.റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതു പോലെയാണ് എല്ലാകാര്യങ്ങളെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കി.ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. അടുക്കളയുടെ അടുത്തു നിന്നാണ് റോബോട്ട് എത്തുക. മുന്‍ കൂട്ടി പ്രോഗ്രാം ചെയ്തേക്കുന്നത് അനുസരിച്ച്‌ പ്രത്യേക ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍ യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്ബുക. ഭക്ഷണം വിളമ്പിയതിനു ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് തിരിച്ചു പോരുക.

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്;ഒരു കിലോ സ്വര്‍ണവുമായി സ്ത്രീയും 1.35 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും പിടിയിലായി

keralanews one lady and kasarkode native caught in kannur airport with gold

കണ്ണൂർ:കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടരുന്നു.ഒരു കിലോ സ്വര്‍ണവുമായി സ്ത്രീയും 1.35 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും പിടിയിലായി. അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവർ എത്തിയത്.കോഴിക്കോട് സ്വദേശിനി അസ്മാബിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹസനില്‍ നിന്ന് 1.35 കിലോഗ്രാം സ്വര്‍ണവുമാണ് ഡി ആര്‍ ഐ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ബുധനാഴ്ച കുന്ദമംഗലം സ്വദേശി ഷബീബില്‍നിന്ന് 2.8 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചിരുന്നു.ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ആകെ 28 കേസുകളിലായി 27 കിലോ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചത്.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം;അഖിലിനെ കുത്തിയത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

keralanews conflict in university college akhil was attacked by sfi unit president

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത് എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്ന് സാക്ഷി മൊഴി.യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് മൊഴി.എന്നാല്‍ അക്രമത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.സംഭവത്തില്‍ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ശിവരഞ്ജിത്തിനും നസീമിനും പുറമെ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ക്യാംപസിലിരുന്ന് പാട്ട് പാടിയ ഒരു സംഘം വിദ്യാര്‍ഥികളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എസ്‌എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എഐഎസ്‌എഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും.അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയിലെ ആറുപേരെ എസ്‌എഫ്‌ഐ സസ്പെന്‍ഡ് ചെയ്തു. എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് നസീം, സെക്രട്ടറി ശിവര‌ഞ്ജന്‍ അടക്കം കേസില്‍ പ്രതികളായ ആറ് പേരെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് വ്യക്തമാക്കിയത്.എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന് നിലപാട് എടുത്തിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം; എസ്എഫ്ഐക്കെതിരെ വിമർശനവുമായി സ്പീക്കർ

keralanews violence in university college speaker with criticism against sfi

കോഴിക്കോട്:തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്കെതിരേ രൂക്ഷമായിവിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് ലജ്ജാഭാരം കൊണ്ട് തല താഴ്ത്തുന്നുവെന്നാണ് ഫേസ്ബുക്കില്‍ സ്പീക്കറുടെ കുറിപ്പില്‍ പറയുന്നത്.അഖില്‍’എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്റ്റില്‍ യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചതെന്നും ഈ നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയല്ലേ നിങ്ങള്‍ ചവുട്ടി താഴ്ത്തിയതെന്നും ചോദിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അഖില്‍
—————
എന്റെ ഹൃദയം നുറുങ്ങുന്നു,
കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.
സ്നേഹസുരഭിലമായ ഓര്‍മ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.
യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സര്‍ഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങള്‍
ചവുട്ടി താഴ്ത്തിയത്.
നിങ്ങള്‍ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?
നിങ്ങളുടെ ഈ ദുര്‍ഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.
മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം
നമുക്ക് വേണ്ട.
ഇതിനേക്കാള്‍ നല്ലത് സമ്ബൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകള്‍ക്കുമുമ്ബില്‍ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.
ഓര്‍മ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയര്‍പ്പും,
ചോരയും കണ്ണുനീരുമുണ്ട്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ച്‌ പണിതാല്‍ മതിയെന്ന് ഇ ശ്രീധരന്‍

keralanews e sreedharan said only one third portion of palarivattom fly over to be demolished

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ച്‌ പണിതാല്‍ മതിയെന്നും പൂര്‍ണമായും പൊളിച്ച്‌ മാറ്റേണ്ടതില്ലെന്നും ഇ ശ്രീധരന്‍. നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ചെറിയ അറ്റകുറ്റ പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്.അതേസമയം പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് വീണ്ടും വിജിലന്‍സ് പരിശോധന നടത്തി. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും.കിറ്റ്കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍, കരാറുകാരന്‍, ഡിസൈനര്‍ തുടങ്ങി 17 പേര്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്. പില്ലറുകളിലെ വിള്ളല്‍, പ്രൊഫൈല്‍ കറക്ഷനിലെ വീഴ്ച, നിര്‍മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.