തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി യുടെ കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി

keralanews principal removed abvp flag from brennen college thalasseri

കണ്ണൂർ:തലശ്ശേരി ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച  കൊടിമരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റി.എ.ബി.വി.പി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ചാണ് പ്രവർത്തകർ കോളേജിൽ കൊടിമരം സ്ഥാപിച്ചത്.ഇതാണ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ എടുത്തുമാറ്റിയത്.ഈ കൊടിമരം തകർക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണി മുഴക്കിയിരുന്നു.ഇതെ തുടർന്ന് കോളേജിൽ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിശാല്‍ അനുസ്മരണത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ പരിപാടി സംഘടിപ്പിക്കുകയും കൊടിമരം നാട്ടുകയും ചെയ്തത്. ചടങ്ങിനു ശേഷം കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയും കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം കൊടിമരം എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ഫല്‍ഗുനന്റെ വീട്ടിലേക്ക് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.ഇന്നലെ രാത്രി 8.45 -ഓടെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു നടപടി. അനുമതി വാങ്ങിയ ശേഷമാണ് കോളേജില്‍ കൊടിമരം നാട്ടിയതെന്നാണ് എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെ റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഇവരെ അഭിസംബോധന ചെയ്ത് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കുകയും ചെയ്തു.

കർണാടകത്തിന്റെ വിധി ഇന്നറിയാം;വിശ്വാസ വോട്ടെടുപ്പ് 11 മണിക്ക്

keralanews karnataka trust vote today

ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി ഇന്ന് അറിയാം. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോൾ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്.എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

ജോലി സമയത്ത് ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍

keralanews tik tok vedio shot during work hours collector take action against employees

തെലങ്കാന: ജോലി സമയത്ത് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍. ജോലി സമയത്ത് ടിക് ടോക്കില്‍ അഭിനയിച്ചവരെ സ്ഥലം മാറ്റിയതിന് ഒപ്പം ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കിടെ ടിക് ടോക്ക് വീഡിയോയില്‍ അഭിനയിച്ചതിന് സ്ഥലം മാറ്റിയത്.ജീവനക്കാരുടെ ടിക് ടോക്ക് വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെയും ഇവരെ അനുകൂലിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്നുണ്ട്.ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സമയമില്ലാതെ ടിക് ടോക് ചെയ്ത ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍.ഭുവനേശ്വറില്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരിന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക് ടോക് വാര്‍ത്ത പുറത്തു വരുന്നത്.

നെടുംകണ്ടത്ത് കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും;കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും തീരുമാനം

keralanews nedumkandam custodial death govt job for rajkumars wife and 16lakhs for family

ഇടുക്കി:നെടുംകണ്ടത്ത് കസ്റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്കാൻ തീരുമാനം.രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കാനും ഇന്നു ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗം തീരുമാനിച്ചു.രാജ്കുമാറിന്റെ വീട്ടിലുള്ള അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നാലുലക്ഷം വീതം നല്‍കാനാണ് തീരുമാനം.രാജ്കുമാറിന്റെ ഭാര്യയ്ക്ക് ഏതുവകുപ്പില്‍ ജോലി നല്‍കണം എന്നത് പിന്നീട് തീരുമാനിക്കും.ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 12 നാണ് രാജ്കുമാറിനെയും കൂട്ടിപ്രതികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന പതിനാറാം തീയതി വരെ രാജ്‌കുമാറിന്റെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച്‌ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.ഇടുക്കി എസ് പിയായിരുന്ന കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ച്‌ മര്‍ദിച്ചതെന്ന് കേസില്‍ അറസ്റ്റിലായ നെടുങ്കണ്ടം മുന്‍ എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇന്നലെ ഇയാള്‍ കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്‌കുമാറിനെ കസ്റ്റഡിയില്‍ വച്ച്‌ അതിക്രൂമായി മര്‍ദ്ദിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയത്.രാജ്‌കുമാറിന്റെ രണ്ട് കാലിലും കാല്‍ പാദത്തിലും അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്.കേസിലെ നാലാം പ്രതിയും പൊലീസ് ഡ്രൈവറുമായ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ചാണ് രാജ്‌കുമാറിനെ മര്‍ദ്ദിക്കുന്നത്. ആ സമയത്ത് എസ്‌ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ രാജ്‌കുമാറിനെ സ്റ്റേഷനിലെത്തിച്ച്‌ കാലിലും കാല്‍വെള്ളയ്ക്കും അടിക്കുന്ന സാഹചര്യമുണ്ടായി. കാല്‍ പുറകിലേക്ക് വലിച്ച്‌ വച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചു. അവശ നിലയിലായിട്ടും രാജ്‌കുമാറിന് മതിയായ ചികിത്സാ സൗകര്യം നല്‍കിയില്ല. അവശ്യ സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടര്‍ന്നാണ് ന്യുമോണിയ ബാധിതനായി രാജ്‌കുമാർ മരിക്കാനിടയായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കർണാടക പ്രതിസന്ധി;എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

keralanews karnataka crisis the supreme court says the speaker can decide on the resignation of mlas

ന്യൂഡൽഹി:കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി.രാജിവച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി.ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വിമത എം.എല്‍.എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാമെന്നായിരുന്നു സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.

മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

keralanews high court closes manjeswaram election case

കൊച്ചി:മഞ്ചേശ്വം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌ നല്‍കിയ ഹര്‍ജി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിൻവലിച്ചതിനെ തുടർന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചത്.ഹര്‍ജി പിന്‍വലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു.കേസ് നടത്തിപ്പിന്റെ ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.സുരേന്ദ്രനെതിരെ മല്‍സരിച്ച്‌ വിജയിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെയാണ് കേസ് അനിശ്ചിതത്വത്തിലായത്. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായ കള്ളവോട്ടാണ് തന്റെ പരാജയകാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.

സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു

keralanews the price of ginger increasing in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു.200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില.വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില.അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി.ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്.മുരിങ്ങക്കായയ്ക്ക് മൊത്തവിപണിയില്‍ 60 രൂപയും, ചില്ലറവിപണിയില്‍ 20 രൂപ കൂടി 80 രൂപയുമായി. കിലോയ്ക്ക് 80 രൂപയാണ് കാരറ്റ് വില. കാബേജിന് 45ഉം പയറിന് 45 മുതല്‍ 60 രൂപ വരെയും വിലയുണ്ട്.

സാജന്റെ ആത്മഹത്യ കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം മൂലം;മറ്റ് പ്രചാരണങ്ങൾ തെറ്റെന്നും ഡി.വൈ.എസ്.പി

keralanews sajan committed suidied due to failure to get conscent for convension center other news are fake said d y s p

കണ്ണൂർ:അന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് കണ്‍വെന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിലെ മനോവിഷമം മൂലമാണെന്നും മറ്റ് പ്രചാരണങ്ങൾ തെറ്റെന്നും ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസ്.കുടുംബ പ്രശ്നങ്ങളാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ണമായി നിഷേധിച്ചു.അതേസമയം സംഭവത്തില്‍ നഗരസഭാ അധിക‍ൃതരെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇതിനിടെ പോലീസ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും സംഭവത്തില്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി സമാന്തര അന്വേഷണം നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി;സുപ്രീം കോടതി വിധി ഇന്ന്

keralanews political crises in karnataka supreme court verdict today

ന്യൂഡൽഹി:കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം.രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.വിമത എംഎൽഎമാരുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ കുമാര സ്വാമി സര്‍ക്കാര്‍ വീഴും.എന്നാല്‍ ഒരേസമയം രാജിക്കത്ത് സ്വീകരിക്കാനും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കർക്ക് കോടതി അനുമതി നൽകിയാൽ സര്‍ക്കാര്‍ക്കാരിന് പിന്നെയും പ്രതീക്ഷക്ക് വകയുണ്ടാകും. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും ഇന്നത്തെ ഉത്തരവ് വളരെ നിർണായകമാണ്.കേസിന്റെ ഭരണഘടന വശങ്ങള്‍ ഇന്നലെ സുപ്രിം കോടതി വിശദമായി പരിശോധിച്ചിരുന്നു. രണ്ട് ഭാഗത്തിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണം എന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം വൈകിയതിനെയും കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.എന്നാല്‍ രാജിയില്‍‌ തീരുമാനമെടുക്കാന്‍ സ്പീക്കറുടെ മേല്‍ സമയം നിശ്ചയിക്കുന്നതിന് പോലും കോടതിക്ക് ഭരണഘടനാപരമായ പരിമിതിയുണ്ടെന്നാണ് സ്പീക്കറുടെ പ്രധാന വാദം.

സഞ്ചാരികളെ മാടിവിളിച്ച് റാണീപുരം, ‘കേരളത്തിന്റെ ഊട്ടി’

keralanews ranipuram ooty of kerala

കാസർകോഡ്:പ്രകൃതി സൗന്ദര്യം വഴിഞ്ഞൊരുകുന്ന കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണീപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും  റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത്.എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ ‘മണിക്കുന്നി’ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്.വൈവിധ്യമാര്‍ന്ന പൂമ്പാറ്റകൾ, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി,ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്.പ്രകൃതിദത്ത ഗുഹ,നീരുറവ,പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരും.സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.