
കണ്ണൂർ:വൃക്ക രോഗികൾക്ക് ചികിത്സയ്ക്കായി സൗജന്യയാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയായ ‘ജീവൻരേഖ’യ്ക്ക് തുടക്കമായി.പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയായ ഫുഡ് ഫ്രീസർ,ബ്ലഡ് ഡോണേഴ്സ് ഫോറം തുടങ്ങിയവ ആവിഷ്ക്കരിച്ച അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റാണ് ഈ പദ്ധതിയും ആരംഭിച്ചിരിക്കുന്നത്.എം.എസ്.പി പ്രൈവറ്റ് ലിമിറ്റഡിന്റേയും കാർ വേൾഡ് കണ്ണൂരിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്വന്തമായി വാഹനമില്ലാത്ത നിർധനരായ വൃക്ക രോഗികൾ ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നത് ഓട്ടോറിക്ഷകളിലാണ്.ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനായി ആശുപത്രിയിൽ പോകുന്നവർക്ക് ഈ യാത്ര ചിലവ് ഒരു ബാധ്യതയാണ്. അതുപോലെ തന്നെ ഡയാലിസിസിന് ശേഷം ബസിൽ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് ഡോക്റ്റർമാർ തന്നെ പറയുന്നു.ഇതിനു പരിഹാരമായാണ് ജീവൻരേഖ പദ്ധതി ആരംഭിച്ചതെന്ന് അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജോസഫ് പൂവത്തോലിൽ പറഞ്ഞു.നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ്,പാപ്പിനിശ്ശേരി എം.എം ആശുപത്രി,ഖിദ്മ മെഡിക്കൽ സെന്റർ, നവജീവൻ ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിലെ നിർധനരായ പതിനാലോളം രോഗികൾക്കാണ് സൗജന്യ യാത്ര സേവനം നൽകുന്നത്.