
കണ്ണൂർ:കളിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് വാഹനത്തിൽ ഫുട്ബോൾ തട്ടിയെന്ന കാരണത്താൽ കളിക്കാരനെ പോലീസ് അസഭ്യം പറഞ്ഞതായും മർദിച്ചതായും ആരോപണം. ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ കളിക്കാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹകളിക്കാരും നാട്ടുകാരും സ്റ്റേഷന് മുൻപിൽ തമ്പടിച്ചു.കഴിഞ്ഞ ദിവസം മയ്യിൽ പോലീസ് വാഹനപരിശോധയ്ക്കായി നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിലേക്ക് തൊട്ടടുത്ത കളിസ്ഥലത്തു നിന്നും ഫുട്ബോൾ പതിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.മയ്യിൽ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു ഫുട്ബോൾ പരിശീലനം.ജില്ലാ സീനിയർ ഫുട്ബോൾ മത്സരത്തിനായി പരിശീലനം നടത്തുകയായിരുന്ന മയ്യിൽ യങ് ചലഞ്ചേഴ്‌സ് ടീമിന്റെ പക്കൽ നിന്നുമാണ് രണ്ടുതവണ ഫുട്ബോൾ ജീപ്പിനു മുകളിൽ പതിച്ചത്.ഇതോടെ ബോൾ ജീപ്പിനുള്ളിൽ എടുത്തിട്ട മയ്യിൽ എസ്‌ഐ ഫുട്ബോൾ തിരിച്ചുതരാൻ പറ്റില്ലെന്ന് ടീം ക്യാപ്റ്റനോട് പറഞ്ഞു.അസഭ്യം പറയാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ക്യാപ്റ്റൻ നവനീതിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെവെച്ച് മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നാലെ മറ്റ് കളിക്കാരും നാട്ടുകാരും പോലീസ് സ്റ്റേഷന് മുൻപിലെത്തി.നവനീതിന്റെ അച്ഛനും മുൻ ഫുട്ബോൾ കളിക്കാരനുമായ മോഹനനും ബന്ധുക്കളും യങ് ചലഞ്ചേഴ്‌സ് ടീമിന്റെ ഭാരവാഹികളും സ്റ്റേഷനിലെത്തി പോലീസുമായി ചർച്ച നടത്തി.ഏറെനേരം നീണ്ട തർക്കത്തിനൊടുവിൽ എസ്‌ഐ കുറ്റസമ്മതം നടത്തിയതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. തന്റെ സമ്മതം കൂടാതെ ജീപ്പിനുള്ളിൽ നിന്നും ഫുട്ബോൾ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് എസ്‌ഐ പറഞ്ഞു.