
തിരുവനന്തപുരം:ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചു.പാകം ചെയ്ത ആഹാരവും പാകം ചെയ്യാനുള്ള വസ്തുക്കളും ഏതുതരം വസ്തുക്കൾ കൊണ്ട് പൊതിയണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ കരടിൽ വ്യക്തമാക്കുന്നുണ്ട്.ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിയമം നടപ്പിലാക്കുക. വൻകിട കച്ചവടക്കാർ മുതൽ വഴിയോര കച്ചവടക്കാർക്കുവരെ ബാധകമായിരിക്കും നിയമം.നിലവിൽ ആഹാരം പൊതിയൽ,ലേബൽ പതിക്കൽ,പരസ്യങ്ങൾ, അവകാശവാദങ്ങൾ എന്നിവയെല്ലാം ഒറ്റ നിയമത്തിനു കീഴിലാണ്.ഇത്രയും വിഷയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ആഹാരം പൊതിയുന്നതിനു മാത്രമായി പുതിയ നിയമം കൊണ്ടുവരുന്നത്.പൊതിയാൻ ഉപയോഗിക്കുന്ന പേപ്പർ,ബോർഡ്, ഗ്ലാസ്, ലോഹത്തകിട്,പ്ലാസ്റ്റിക്ക് എന്നിവയ്ക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും.ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചുള്ള വിതരണം മാത്രമേ അനുവദിക്കുകയുള്ളൂ. ആഹാരം സുരക്ഷിതമാക്കുക,ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക തുടങ്ങിയവയാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.