
കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ ഇന്നെത്തിക്കും. അങ്കമാലിയിലെ മഞ്ഞപ്രയിലാണ് ഇവ സംഭരിക്കുക.മരടിലെ 4 ഫ്ലാറ്റുകളിലെ 5 ടവറുകളാണ് പൊളിക്കുന്നത്. ഇതിനായി 1600 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് എത്തിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിന് ശേഷം ബാക്കി വരുന്ന വസ്തുക്കൾ മരടിൽ സൂക്ഷിക്കില്ല. അങ്കമാലിയിലെ സംഭരണ കേന്ദ്രത്തിലേക്ക് തന്നെ മാറ്റും. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനായുളള ദ്വാരങ്ങളിടുന്ന ജോലികള്‍ രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.ഇത് കഴിയുന്നതോടെ സ്ഫോടകവസ്തുക്കള്‍ മരടിലെത്തിച്ച് കെട്ടിടത്തിലെ ഈ ദ്വാരത്തിനകത്ത് നിറക്കും. ജനുവരി 11ന് തന്നെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കും.അതേസമയം ഫ്ലാറ്റുകള്‍ പൂര്‍ണമായി പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുമ്പോഴും പരിസരവാസികളുടെ ആശങ്ക പരിഹരിക്കാനുളള ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഫ്ലാറ്റുവാങ്ങിയവർക്ക് നഷ്ടപരിഹാരം നല്‍കിയത് നല്ല കാര്യമാണ്. എന്നാൽ പൊളിക്കുന്നതിന്റെ മുഴുവൻ ദുരിതവും പ്രത്യാഘാതവും ഏറ്റുവാങ്ങേണ്ടി വരുന്നത് പരിസരവാസികളാണ്.തങ്ങളുടെ വീട് വരെ നഷ്ടപ്പെടുന്ന സ്ഥിതിയിലും ആരും ഒരിടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതലപ്പെടുത്തിയ സബ് കളക്ടർ സ്നേഹിൽകുമാർ നാട്ടുകാരുമായി ആശയ വിനിമയത്തിന് തയ്യാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.