
ഇരിട്ടി:ആറളം ഉരുപ്പുംകുണ്ട് മേഖലയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.എട്ടു വീടുകൾ ഭാഗികമായി തകർന്നു.ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായി.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു.ഉരുപ്പുംകുണ്ട്-പന്നിമൂല റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.ഏകദേശം ഒന്നര മിനിറ്റ് മാത്രമാണ് ശക്തമായ കാറ്റ് വീശിയതെന്ന് നാട്ടുകാർ പറയുന്നു.ഇതിനുള്ളിൽ കൂറ്റൻ മരങ്ങൾ ഉൾപ്പെടെ നിലംപൊത്തി.വീടുകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ മീറ്ററുകൾ ദൂരെ പാറിപ്പോയി.ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെയും വില്ലേജ് ഓഫീസർ സി.ഡി മഹേഷിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേന മരങ്ങൾ മുറിച്ചു മാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.