
നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശിയുടെ വയറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി.നാർക്കോട്ടിക് കൺട്രോൾ ബ്യുറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശി പിടിയിലാകുന്നത്. വ്യാഴാഴ്ച രാവിലെ എമിരേറ്റ്സ് വിമാനത്തിൽ സാവോപോളോയിൽ നിന്നും ദുബായ് വഴി നെടുമ്പാശ്ശേരിയിലെത്തിയ വെനിസ്വെല സ്വദേശി ഹാർലി ഗബ്രിയേൽ കാസ്ട്രോ കരീനോ ആണ് പിടിയിലായത്. ബാഗ്ഗജ് പരോശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ലെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് വിഴുങ്ങിയതായി സമ്മതിക്കുകയായിരുന്നു.തുടർന്ന് ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് മരുന്നും പഴങ്ങളും നൽകി പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ച് ഒന്നര ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യാന്തര വിപണിയിൽ അഞ്ചുകോടി രൂപ വിലവരുന്ന 101 കൊക്കൈൻ ക്യാപ്സൂളുകൾ ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.ദഹിച്ചു പോകാതിരിക്കാൻ പ്രത്യേക കോട്ടിങ് ഉള്ള ക്യാപ്‌സൂളിനുള്ളിലാണ് കൊക്കൈനുകൾ സൂക്ഷിച്ചിരുന്നത്.ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.