
തിരുവനന്തപുരം:അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.ഇറുകിയ യൂണിഫോം,ടൈ,ഷൂസ്,സോക്സ്,തലമുടി ഇറുക്കികെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്കൂൾ അധികാരികൾ ഇതിനായി വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് കമ്മീഷൻ ചെയർമാൻ പി.സുരേഷ് നിർദേശിച്ചു.സിബിഎസ്ഇ സ്കൂളുകളിൽ രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടക്കുന്ന പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണം.പരീക്ഷ ഹാളിലും ക്ലാസ് മുറികളിലും ഫാനുകൾ, കുടിവെള്ളം എന്നിവ സജ്ജീകരിക്കണം.കഠിനമായ ചൂടിൽ നടക്കുന്ന പരീക്ഷ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സിബിഎസ്ഇ ക്ക് ഉണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.