
കണ്ണൂർ: കല്യാശേരിയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ 60 ലക്ഷം രൂപ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഡിജിറ്റൽ ക്ലാസ്റൂം സ്ഥാപിക്കുമെന്നു ടി.വി. രാജേഷ് എംഎൽഎ പറഞ്ഞു.ഇതിലൂടെ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽനിന്നുള്ള ക്ലാസുകൾ ഇവിടെ ലഭ്യമാക്കാനാവും. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ ബഹുസ്വരാധിഷ്ഠിത ഇന്ത്യൻ ദേശീയത സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അക്കാദമിയിൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിക്കാനുള്ള നിർദേശം ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതായും എംഎൽഎ അറിയിച്ചു. കല്യാശേരി അക്കാദമിയിൽ പ്രിലിമിനറി പരീക്ഷാ പരിശീലനം ആരംഭിക്കാൻ കഴിയണം. നിലവിൽ ഫൗണ്ടേഷൻ കോഴ്സുകളാണുള്ളത്.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു 50 ശതമാനം സംവരണമുള്ള കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയാണ് കല്യാശ്ശേരിയിലേത്.ഡോർമിറ്ററിയും കാന്റീനുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇവിടേക്ക് മിടുക്കരായ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളെ കണ്ടെത്തി എത്തിക്കാൻ പ്രൊമോട്ടർമാരും ജനപ്രതിനിധികളും ശ്രദ്ധിക്കണം. എട്ടാം ക്ലാസ് മുതൽ പരിശീലനം നൽകി പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളിൽ നിന്നു സിവിൽ സർവീസുകാർ ഉയർന്നുവരണമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കണമെന്നും ടി.വി രാജേഷ് എംഎൽഎ പറഞ്ഞു.