
തിരുവനന്തപുരം:കൺസ്യൂമർ ഫെഡിന്റെ മുഴുവൻ മദ്യശാലകളിലും സ്ത്രീജീവനക്കാരെ നിയമിക്കാൻ ഭരണസമിതി തീരുമാനം.ഇതിനായി കൺസ്യൂമർ ഫെഡിലെ വനിതാ ജീവനക്കാരോട് ഓപ്ഷൻ ചോദിച്ചിട്ടുണ്ട്.അവർ തയ്യാറാകുകയാണെങ്കിൽ 39 മദ്യശാലകളിലും ഇവരെ നിയമിക്കാനാണ് തീരുമാനം. വിദേശമദ്യശാലകളിൽ സ്ത്രീകളെ നിയമിക്കരുതെന്ന് അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഒരു സ്ത്രീ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.നിയമനത്തിൽ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ഹർജി ഒത്തുതീർപ്പാക്കി.2306 ജീവനക്കാരാണ് കൺസ്യൂമർ ഫെഡിലുള്ളത്.ഇവരിൽ 1700 പേരും സ്ത്രീകളാണ്.മദ്യശാലകളിൽ നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രതിദിനം 275 രൂപ അധികം ലഭിക്കും.ഇത് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളിൽ നിന്നും ഓപ്ഷൻ തേടിയിരിക്കുന്നത്.