Kerala

ടി.പി ചന്ദ്രശേഖരന്റെ മകന് ഭീഷണിക്കത്ത്;കത്ത് എത്തിയത് കെ.കെ രമയുടെ ഓഫീസിലേക്ക്

keralanews death threat to t p chandrasekharans son letter reached k k ramas office

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെയും എംഎൽഎയായ കെ.കെ രമ എം.എല്‍.എയുടെയും മകന് നേരെ വധഭീഷണി.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കെ.കെ രമയുടെ ഓഫീസ് വിലാസത്തിലാണ് എത്തിയത്. ആര്‍.എം.പി നേതാവ് എന്‍.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.മകന്‍ അഭിനന്ദിനെ വളര്‍ത്തില്ലെന്നാണ് ഭീഷണിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.സിപിഎം നേതാവ് എ.എൻ ഷംസീറിനെതിരെ ചാനൽ ചർച്ചകളിൽ പരാമർശം നടത്തരുതെന്നും കത്തിൽ വിലക്കിയിട്ടുണ്ട്. തുടർച്ചയായി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു.കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Previous ArticleNext Article