
മുംബൈ:ദളിത്-മറാത്താ സംഘർഷത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ഇന്ന് ദളിത് സംഘടനകൾ ബന്ദ് ആചരിക്കുന്നു.ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു.ഇതിനെ തുടർന്നുണ്ടായ അക്രമത്തിൽ നൂറിലധികം വാഹനങ്ങൾ അടിച്ചു തകർത്തിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷത്തിലേക്ക് വഴിവെച്ചത്. മുംബൈയിലെ മൂന്നു ലോക്കൽ ട്രെയിൻ പാതകളിലൊന്നായ ഹാർബർ ലൈനിൽ ദളിത് പ്രതിഷേധം മൂല ഗതാഗത തടസ്സവും ഉണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് മുംബൈയിൽ മാത്രം നൂറോളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.