
കൊച്ചി:സംസ്ഥാനത്തെ റേഷൻ കടകളിൽ 13 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ.വെള്ള അരി ജയാ അരി എന്ന പേരിൽ പൊതുവിപണിയിൽ എത്തിച്ച് 20 കോടിയുടെ വെട്ടിപ്പാണ് നടക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.നഗരങ്ങളിൽ കാർഡ് ഉടമകളിൽ നാലിലൊന്നുപേർ മാത്രമാണ് റേഷൻ വാങ്ങാൻ എത്തുന്നത്.ആരെങ്കിലും ചോദിച്ചാൽ അരി കൊള്ളില്ല എന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്യും.ഇത്തരത്തിലുള്ള അരി പിന്നീട് കരിഞ്ചന്തയിലേക്ക് മാറ്റും.കരിഞ്ചന്തയിൽ അരി എത്തിക്കുന്നതിന് മൊത്തവിൽപ്പന ശാലകൾ കേന്ദ്രീകരിച്ച് വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.മിക്ക റേഷൻ കടകളിൽ നിന്നും ആഴ്ചയിൽ രണ്ടു മുതൽ അഞ്ചു ചാക്കുവരെ വരെ അരി ഇങ്ങനെ പുറത്തെത്തിക്കും.ഇങ്ങനെ പുറത്തെത്തിക്കുന്ന റേഷൻ കുത്തരി കിലോയ്ക്ക് 45-48 രൂപയ്ക്കാണ് പുറത്തു വിൽക്കുന്നത്.അഴിമതി നടന്നു ജയ അരിയായി എത്തുന്ന വെള്ള അരിക്കും ഏതാണ്ട് ഇതേ വിലയാണ്.