
കൊച്ചി:മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിർണായക ദിനം.കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട നാല് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തിനെതിരെ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജികളും കയ്യേറ്റം സ്ഥിതീകരിച്ച് കലക്റ്റർ അനുപമ സമർപ്പിച്ച റിപ്പോർട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയുമാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.ഇതിൽ ഒരു കേസിൽ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.മന്ത്രിക്കും സാധാരണക്കാരനും ഇവിടെ രണ്ടുതരം നീതിയാണോ എന്ന് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് കോടതി ചോദിച്ചിരുന്നു. കേസിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ മന്ത്രി സ്ഥാനത്ത് പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. അതേസമയം വി.എസ് അച്യുതാനന്ദൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പല മുതിർന്ന നേതാക്കളും തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.ചാണ്ടി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്നായിരുന്നു വി.എസ് അഭിപ്രായപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിലാണ് പന്ന്യൻ പരസ്യമായി രാജി ആവശ്യപ്പെട്ടത്.പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ മുന്നണിയുടെ ഭാഗമായി തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.