
പാനൂർ:പാനൂർ കല്ലിക്കണ്ടിയിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗത്തിലുംപെട്ട ആറുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവിൽ പ്രതിഷേധിച്ച് എം എസ എഫിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതിനിടെ ടൗണിലുണ്ടായിരുന്ന സിപിഎം പ്രവർത്തകരും പ്രകടനക്കാരും തമ്മിൽ വാക്കേറ്റം നടന്നു.കല്ലേറും ഉണ്ടായി.ടൗണിൽ നിർത്തിയിട്ട കാറിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു.ഇതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് നിർവാഹക സമിതി അംഗവും കൈരളി സ്റ്റീൽസ് ഉടമയുമായ കളരിയുള്ളതിൽ അസീസിന് മർദനമേറ്റു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കല്ലിക്കണ്ടിയിൽ ഹർത്താൽ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.പ്രദേശത്ത് ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,ഇൻസ്പെക്റ്റർ എം.കെ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.