
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ വിതരണം നവംബര്‍ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.90,000 കോടി ഇതിനായി വിനിയോഗിക്കുമെന്നും രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.ഒരു റേഷന്‍ കാർഡ്, ഒരു രാജ്യം എന്ന സംവിധാനം നടപ്പാക്കുമെന്നും ആരും പട്ടിണി കിടക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കര്‍ഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി മുതല്‍ എല്ലാവരുടെയും ചുമതലയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപ നേരിട്ടു നല്‍കി. ഒൻപത് കോടി കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.