
ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.ഡബ്ല്യൂഎച്ച്ഒയുടെ ഉപദേശക സമിതി അടിയന്തിര ഉപയോഗത്തിനായുള്ള അനുമതി കൊവാക്‌സിന് നൽകി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്ബനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്.കോവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്ക യാത്രാനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സീനാണ് കൊവാക്‌സിന്‍. ഓസ്‌ട്രേലിയ, ഇറാൻ, മെക്‌സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നടപടി. കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്‌സിൻ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിൽ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്‌സിന് നൽകാൻ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു.