
ഇരിട്ടി:ഭാരനിയന്ത്രണ നിർദേശം ലംഘിച്ച് ഇരിട്ടി പാലത്തിൽ കയറിയ കണ്ടെയ്നർ ലോറി പാലത്തിൽ കുടുങ്ങി.ഇതേത്തുടർന്ന് തലശേരി-കുടക് സംസ്ഥാനാന്തര പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.. ടൗണിൽനിന്നു പാലത്തിൽ കയറുന്ന കവാട ഭാഗത്തു തന്നെ പാലത്തിന്റെ മേൽക്കൂടിന്റെ ഭാഗമായുള്ള ഇരുമ്പു ഗർഡറുകളിൽ കണ്ടെയ്നറിന്റെ മുകൾഭാഗം കുടുങ്ങി.അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയിലായിരുന്നു ലോറി.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറിയുടെ ടയറിന്റെ കാറ്റുകൾ അഴിച്ചുവിട്ട് ഉയരവിതാനം ക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് മേൽക്കൂടിന്റെ ഒരുഭാഗം മുറിച്ചുനീക്കി.ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും മേൽക്കൂടിന്റെ ഇരുമ്പ് ഗർഡറുകൾ ഉരഞ്ഞുപൊട്ടുകയും വലിയ ശബ്ദമുണ്ടാകുകയും ചെയ്തു. പാലം കുലുങ്ങുകയും ചെയ്തതോടെ കുറച്ചുനേരം ഭീതി പരത്തി. കാലപ്പഴക്കത്താൽ തകർച്ച നേരിടുന്ന ഇരിട്ടി പാലത്തിൽ 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്നാണ് ഉത്തരവുള്ളത്. ഇതുറപ്പാക്കാൻ ഇരുവശത്തും ഹോം ഗാർഡിനെയും നിയോഗിച്ചിരുന്നു. പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു ഗതാഗതം. അഞ്ചു ദിവസം മുന്പും സമാനമായ രീതിയിൽ പാലത്തിൽ ലോറി കുടുങ്ങിയിരുന്നു. അന്നും മേൽക്കൂട് മുറിച്ചുമാറ്റുകയായിരുന്നു.