
ഇരിട്ടി: പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും. പദ്ധതിയുടെ നടത്തിപ്പിനായി ചാവശേരിയിൽ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ടെൻഡറിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ തമിഴ്നാട്ടിലെ ഈറോഡ് ആര് എസ് ഡവലപ്പേഴ്സായിരിക്കും പദ്ധതിയുടെ നിര്‍മാണം നടത്തുക. ഓണാവധിക്കുശേഷം നടക്കുന്ന കെഎസ്ഇബിയുടെ ബോര്‍ഡ് യോഗം ടെന്‍ഡര്‍ അംഗീകരിച്ചു മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. 50 കോടിയുടെ സിവില്‍ പ്രവൃത്തിയായിരിക്കും ഉടന്‍ ആരംഭിക്കുന്നത്. ട്രാന്സ്മിഷന് പ്രവൃത്തിയും യന്ത്രങ്ങൾ വാങ്ങലും രണ്ടാം ഘട്ടത്തില്‍ ടെൻഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതിക്ക് നേരത്തെ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും തമ്മിൽ തത്വത്തില്‍ ധാരണയായെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി സംഭരണിയുടെ ഷട്ടറുകള്‍ എല്ലാ സമയവും അടച്ചിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്നം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയുടെ അനുമതികൂടി കഴിഞ്ഞ ദിവസം ലഭിച്ചതോടെ പദ്ധതിക്കുള്ള മുഴുവന്‍ തടസങ്ങളും നീങ്ങിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വൈദ്യുതി വകുപ്പും ജല വിഭവ വകുപ്പും സംയുക്തമായി മേല്‍നോട്ടം വഹിക്കാനാണ് ഡാം സുരക്ഷാ അഥോറിട്ടി നിര്‍ദേശിച്ചിരിക്കുന്നത്.പഴശി ജലസംഭരണിയില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ശേഷം ബാക്കിയാകുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസക്കാലം ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 25.16മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.