
പഞ്ച്കുള:ആൾ ദൈവത്തിനു വേണ്ടി അനുയായികളായ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ വൻ കലാപം പൊട്ടിപ്പുറപ്പെട്ടു.അനവധിപേരാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോൾ പതിനേഴാണ് പുറത്തു വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.പഞ്ച്കുളയില്‍ ആക്രമണം പടരുകയാണ്. ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന.സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി.