
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വിശീ.തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ അൻപതോളംപേർ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം ശാന്തരായി. തുടര്‍ന്ന് നേതാക്കള്‍ ചിലര്‍ സംസാരിച്ചു കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് ശക്തമായതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ റോഡിലൂടെ ഓടിയതോടെ കാല്‍ടെക്സ് സര്‍ക്കിളില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.