
തലശ്ശേരി:കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ് നടന്ന കലശം ഘോഷയാത്രക്കിടെ സി.പി.എം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.അക്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു വീടിന് ബോംബേറും നടന്നു.ബുധനാഴ്ച വൈകിട്ട് കലശഘോഷയാത്ര കടന്ന് പോകുന്നത് കൂറ്റേരിച്ചാലിലെ പത്മാവതിയുടെ വിദ്യാവിഹാര്‍ എന്ന വീട്ടില്‍ നിന്ന് വീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന് ഇരച്ചെത്തിയ സംഘം ഇവിടെ നിന്നിരുന്ന പത്മാവതിയുടെ മകനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.ഈ സംഭവത്തില്‍ പരിക്കേറ്റ റിക്സണ്(27), ജിതേഷ്(35),മിഥുന്(27) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ പത്മാവതിയുടെ തറവാട്ട് വീടായ പാറേമ്മല്‍ പ്രേമന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു.ബോംബേറിൽ വീട്ടിന്റെ ജനാലകളും ചാരുപടിയും മറ്റും തകര്‍ന്നു.മുറ്റത്ത് നിര്‍ത്തിയിട്ട ഓംനി വാനിനും കേടുപാട് സംഭവവിച്ചു.നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.കതിരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.