
തൃശൂർ:തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേനട തള്ളിത്തുറക്കുന്ന വിളംബര ചടങ്ങിലാണ് രാമചന്ദ്രന്‍ ഉണ്ടാകുക.അതേസമയം കര്‍ശന നിബന്ധനകളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കലക്ടര്‍ അനുമതി നല്‍കിയത്.നാല് പാപ്പാന്മാര്‍ കൂടെ വേണം, ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണം, രാവിലെ 9.30 മണി മുതല്‍ 10.30 വരെയുള്ള സമയത്തില്‍ മാത്രമേ എഴുന്നെള്ളിക്കാവൂ എന്നിവയാണ് നിർദേശങ്ങൾ.ജനങ്ങളുടെ സുരക്ഷയെ മുന്നില്‍കണ്ടാണ് ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഗജവീരനില്‍ മദപ്പാടില്ലെന്നും ആരോഗ്യവാനെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ടു നല്‍കിയതോടെ കലക്റ്റർ കടുംപിടുത്തം ഒഴിവാക്കി എഴുന്നെള്ളിപ്പിന് അനുമതി നല്‍കുകയായിരുന്നു.മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം.