
തിരുവനന്തപുരം:കെ എം മാണിയെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു.ചെങ്ങന്നൂരിൽ വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്.അക്കാര്യം നിയോജകമണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും.യുഡിഎഫ് സ്ഥാനാർത്ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. അതിനിടെ ചെങ്ങന്നൂരിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ രാവിലെ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാഥി പി.എസ്. ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക.