
കണ്ണൂർ:നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി.ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചായയ്ക്ക് നിറവും കടുപ്പവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ ഇത്തരം തേയില ഉപയോഗിച്ച് കൂടുതല്‍ ഗ്ലാസ് ചായ ഉണ്ടാക്കാന്‍ കഴിയുമെന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഹോട്ടലുകളില്‍ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും പാക്ക് ചെയ്ത് തേയിലയാക്കി വില്‍പ്പന നടത്തുന്നത്.ഇത്തരം തേയിലയുടെ ഉപയോഗം ക്യാൻസറിനും കാരണമാകുന്നു.നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ശരീരത്തിന് ദോഷകരമായ ഇവയെല്ലാം നിരോധിത രാസവസ്തുക്കളാണ്.വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ വന്ന് മായം കലര്‍ത്തിയ ശേഷം വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.