
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു ഉൾപ്പടെ പ്രമുഖ ട്രാൻസ്‌പോർട് കോർപറേഷൻ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ബസ് സർവീസിനെയും സമരം ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ തടയുന്നതിൽ നിന്നും സമരക്കാർ പിന്മാറണമെന്ന് തെന്നിന്ത്യൻ റെയിൽവേ മാനേജർ ആർ.കെ ഗുൽസ്രേഷ്ട്ട അഭ്യർത്ഥിച്ചു.കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ 29 നകം സിഎംബിയുൾപ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് തമിഴ്നാടിന്‍റെ പൊതുവികാരം.