2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും

keralanews pulse polio immunization project will held tomorrow

കണ്ണൂർ:2018 ലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ നടക്കും.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൽഘാടനം ചെയ്യും.ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സർക്കാർ ആശുപത്രികൾ,സി എച് സികൾ,പി.എച് സികൾ,കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ,സ്കൂളുകൾ,സ്വകാര്യ ആശുപത്രികൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വെച്ചാണ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുക. ജില്ലയിൽ ഇത്തരത്തിലുള്ള 1898 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. 55 ട്രാൻസിറ്റ് ബൂത്തുകളും 178 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും.ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശ വർക്കർമാർ,കുടുംബശ്രീ വോളന്റിയർമാർ, അങ്കണവാടി ജീവനക്കാർ,നഴ്സിംഗ് വിദ്യാർത്ഥിനികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ,തുടങ്ങി പ്രത്യേക പരിശീലന പരിശീലനം നേടിയ വൊളന്റിയര്മാരും തുള്ളിമരുന്ന് വിതരണത്തിൽ പങ്കാളികളാകും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് വിതരണം ചെയ്യുക.നാളെ തുള്ളിമരുന്ന് നല്കാൻ കഴിയാത്തവർ മാർച്ച് 12,13 തീയതികളിൽ ഇതിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ബൂത്തുകളിൽ നിന്നും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

keralanews cheif minister said that the time limit of psc rank list will not be extented

തിരുവനന്തപുരം:നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.മാർച്ച് 31ന് 14 ജില്ലകളിലെയും എൽഡി ക്ലർക്ക് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുകയാണെന്നും 23, 922പേർ നിയമനം കാത്തിരിക്കുകയാണെന്നും കെ.രാജന്‍റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 60,000 പേർക്കു നിയമന ശിപാർശ നൽകിയതായും  12,500 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സൂപ്പർ ന്യൂമററി തസ്തികകൾ ഇനി സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു

keralanews three students including malayalee student died in an accident in bengalooru

ബെംഗളൂരു:ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേർ മരിച്ചു.തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥ്,ആന്ധ്രാ സ്വദേശിനി അർഷിയാകുമാരി, ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒന്പതുമണിയോടുകൂടി ബെംഗളൂരു നൈസ് റോഡിലാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.കാർ ഓടിച്ചിരുന്ന പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്.ബെംഗളൂരു അലൈൻസ് കോളേജിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനികളാണ് മരിച്ച മൂന്നുപേരും. ബന്നാർഘട്ടിൽ നിന്നും കൂട്ടുകാരെയും കൂട്ടി പ്രവീൺ നൈസ് റോഡിലൂടെ വാഹനം ഓടിക്കവേയാണ് അപകടം ഉണ്ടായത്.കാർ ഓടിക്കുന്നതിനിടെ വാഹനത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാർ പലതവണ മലക്കം മറിഞ്ഞ ശേഷം ഒരു പാരപറ്റിൽ ഇടിച്ചാണ് നിന്നത്.തൃശ്ശൂരിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ഗോപിനാഥൻ നായരുടെയും ഷീലയുടെയും മകളാണ് മരിച്ച ശ്രുതി.സഹോദരി സൗമ്യ.

ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു

keralanews one died when a pick up van lost the control and hit the tree

നീലേശ്വരം:ചിറ്റാരിക്കാൽ കാറ്റാംകവല പറമ്പ് റോഡിൽ ബേക്കറി സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഒരാൾ മരിച്ചു.രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ പത്തരമണിയോടുകൂടിയാണ് അപകടം നടന്നത്.കാറ്റാംകവലയ്ക്കും പറമ്പ ജംഗ്ഷനും ഇടയിലുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്നും തെന്നി മാറി സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.മരത്തിലിടിച്ചില്ലായിരുന്നുവെങ്കിൽ തൊട്ടുതാഴെയുള്ള കൊക്കയിലേക്ക് വാൻ മറിയുമായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുതുതായി രൂപീകരിച്ച പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

keralanews newly formed payyannur thaluk will inaugurated tomorrow by the chief minister

കണ്ണൂർ:പുതുതായി രൂപീകരിച്ച പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.പയ്യന്നൂര്‍ ബോയ്‌സ്‌ ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരിക്കും.സി.കൃഷ്‌ണന്‍ എംഎല്‍എ, എംപിമാരായ പി.കരുണാകരന്‍,പി.കെ.ശ്രീമതി,എം.കെ.രാഘവന്‍, ടി.വി.രാജേഷ്‌ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.വി.സുമേഷ്‌, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ്‌ അലി,സബ്‌കളക്ടര്‍ എസ്‌.ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് സി.സത്യപാലന്‍,കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് വി.വി.പ്രീത,തളിപ്പറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ടി.ലത, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.ഇതിന്‍റെ ഭാഗമായി ഇന്നു വൈകുന്നേരം അഞ്ചിന് സെന്‍റ് മേരീസ്‌ സ്‌കൂള്‍ പരിസരത്തുനിന്ന് മിനി സിവില്‍ സ്റ്റേഷനിലേക്ക് വിളംബരജാഥയും നടത്തും.കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പ്‌ താലൂക്കിലെ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ ആറു വില്ലേജുകളും ചേർത്താണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരണം നടപ്പാക്കുന്ന ഇ-ഓഫീസായാണ് താലൂക്ക്‌ ഓഫീസിന്‍റെ പ്രവര്‍ത്തനം നടപ്പാക്കുന്നത്‌.അതിനാല്‍ ഉദ്‌ഘാടനത്തോടെ സര്‍ട്ടിഫിക്കറ്റ്‌ സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെങ്കിലും ഏപ്രില്‍ പകുതിയോടെയാണ് പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌.താത്കാലിക ആവശ്യങ്ങള്‍ക്കായി രണ്ടു തഹസില്‍ദാര്‍മാരെയും രണ്ടു ക്ലര്‍ക്കുമാരെയും അറ്റന്‍റഡർമാരെയും നിയമിച്ചിട്ടുണ്ട്‌. 16 ക്ലര്‍ക്കുമാരെ പിഎസ്‌സിവഴി ഉടന്‍ നിയോഗിക്കുമെന്നും ഡിഎംഒ ഇ.മുഹമ്മദ്‌ യൂസഫ്‌ പറഞ്ഞു.

ചെന്നൈയിൽ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിനു മുൻപിൽ കുത്തിക്കൊന്നു

keralanews college student stabbed to death in chennai

ചെന്നൈ:ചെന്നൈയിൽ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിനു മുൻപിൽ കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലുള്ള മീനാക്ഷി കോളേജിലെ ബി.കോം വിദ്യാർത്ഥിനി അശ്വിനിയാണ് കുത്തേറ്റ് മരിച്ചത്.ക്ലാസ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്ന അശ്വിനിയെ കോളേജ് ഗേറ്റിനു മുന്നിൽ വെച്ച് അഴകേശൻ എന്നയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും.തന്നെ അഴകേശൻ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഇയാൾക്കെതിരെ അശ്വിനി പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചുവരികയാണ്.

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു

keralanews a case has been registered against indian cricketer mohammed shami for domestic violence

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിന്മേൽ ഗാർഹിക പീഡനത്തിന് കേസെടുത്തു.ഗാർഹിക പീഡനത്തിന് പുറമെ ഒത്തുകളിയും സെക്സ് റാക്കറ്റുമായിട്ടുള്ള ബന്ധം വരെയും ഷമിക്കെതിരെ ഭാര്യ ഹാസിൻ ജഹാൻ ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഷമിക്ക് പുറമെ നാല് കുടുംബാംഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഷമിക്കെതിരെ വ്യാഴാഴ്ചയാണ് ഭാര്യ കൊൽക്കത്ത പോലീസിൽ പരാതി നൽകിയത്.ഷമിക്ക് മറ്റുസ്ത്രീകളുമായുള്ള ബന്ധത്തിന്റെ തെളിവായി ചാറ്റ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഹാസിൻ പുറത്തുവിട്ടിരുന്നു. ഷമിക്ക് ഒരു പാക്കിസ്ഥാൻകാരി അടക്കം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹാസിൻ രംഗത്തുവന്നത്.ഷമി സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും സെക്സ് റാക്കറ്റിനു വേണ്ടി ക്രിക്കറ്റിൽ ഒത്തുകളി നടത്താറുണ്ടെന്നും ഭാര്യ ആരോപിച്ചിരുന്നു.ഷമിക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന രണ്ടുപേരുണ്ട്. കുല്‍ദീപ്, മമൂദ് ഭായി എന്നിവരാണ് അവര്‍. ഇവര്‍ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരാണ്. ഇതുവഴി ഷമിയും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെടാറുണ്ടെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകനായ സാക്കിര്‍ ഹുസൈൻ പറഞ്ഞു.പാകിസ്താന്‍ യുവതിയുമായി ഷമിക്ക് കുറച്ചു കാലമായി അടുപ്പമുണ്ട്. ഇരുവരും പ്രണയത്തിലാണ്. ഇവരെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. ഇത് ഹസിന്‍ ജഹാന്‍ അറിഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുവരാന്‍ ഇടയാക്കിയതെന്നും സാക്കിര്‍ വ്യക്തമാക്കി.

ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

keralanews malayalee couples found murdered in bhopal

ഭോപ്പാൽ:ഭോപ്പാലിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭോപ്പാൽ നർമ്മദ നഗറിൽ താമസിക്കുന്ന ജികെ നായർ, ഭാര്യ ഗോമതി എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മോഷണശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യോമസേന മുൻ ഉദ്യോഗസ്ഥനായ ജികെ നായരും, റിട്ടയേർഡ് സർക്കാർ നഴ്സായ ഗോമതിയും മാത്രമാണ് നർമ്മദയിലെ വീട്ടിൽ താമസിച്ചിരുന്നത്.രാവിലെ നർമ്മദ നഗറിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടും പരിസരവും വിശദമായി പരിശോധിച്ചു. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.ഗോമതിയുടെ മാലയും വളയും നഷ്ടപ്പെട്ടതിനാൽ മോഷണശ്രമത്തിനിടെയാകാം സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി

keralanews supreme court allows passive ethuanasia with guidelines

ന്യൂഡൽഹി:ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതി അനുമതി നൽകി.ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികൾക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മരണതാല്പര്യം നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട്‌ കോമൺ കോഴ്സ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കണം. ജില്ലാ മജിസ്ട്രേറ്റ് രൂപവത്ക്കരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അന്തിമ അനുമതി നല്‍കേണ്ടത് സംസ്ഥാനത്തെ ഹൈക്കോടതിയായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുവദിക്കില്ലെന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച്‌ ദയാവധം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി രൂപം നല്‍കി. മരുന്ന് കുത്തി വച്ച്‌ മരിക്കാന്‍ അനുവദിക്കില്ല. മറിച്ച്‌ നിഷ്ക്രിയ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച്‌ മരിക്കാന്‍ അനുവദിക്കാം. ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളിയാണ് കോടതിയുടെ അനുമതി. 2011 ല്‍ അരുണ ഷാന്‍ബാഗ് കേസില്‍ തുടങ്ങിയ ദയാവധ ചര്‍ച്ചയ്ക്കാണ് ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിലൂടെ വ്യക്തത വന്നത്.

മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കും

keralanews nokkukooli will end in kerala from may 1st

തിരുവനന്തപുരം:മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചേർന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനമായി.സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും അന്ന് മുതൽ അവസാനിക്കും. ഈ കാര്യങ്ങളിൽ ട്രേഡ് യൂണിയനുകൾ സർക്കാരിന് പൂർണ്ണ പിന്തുണ അറിയിച്ചു.പുതിയ സ്ഥാപനങ്ങളും പദ്ധതികളും തുടങ്ങുമ്പോൾ അതാത് പ്രദേശത്തെ തൊഴിലാളികൾക്ക് കഴിയുന്നത്ര തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിലാളി സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയത് കൊണ്ട് കേരളത്തിൽ ഒരു ദശാബ്ദത്തിൽ ഇതുവരെ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല.എന്നാൽ നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമെല്ലാം കേരളത്തെ കുറിച്ചുള്ള പൊതു പ്രതിച്ഛായ മോശമാക്കിയിട്ടുണ്ട്.അത് പൂർണ്ണമായും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.