കണ്ണൂർ:മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.ഇന്നലെയാണ് ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് പ്രെസിഡന്റുമായ പി.സന്തോഷിന് വെട്ടേറ്റത്. ഇരുകൈകൾക്കും വെട്ടേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിലെ പ്രതി എന്ന നിലയ്ക്ക് കേസിന്‍റെ രേഖകൾ തനിക്ക് നൽകിയിട്ടില്ലെന്നും അതിനാൽ വിചാരണ ഉടൻ തുടങ്ങരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പും വേണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഈക്കാര്യം അവധ്യപ്പെട്ട ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ഹർജി തള്ളുകയായിരുന്നു. ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ശക്തമായി എതിർത്തു. ദിലീപിന്‍റെ കൈവശം ആക്രമണ ദൃശ്യങ്ങൾ ചെന്നാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസ് മാർച്ച് 21 ന് കോടതി വീണ്ടും പരിഗണിക്കും.
കാഠ്മണ്ഡുവിൽ വിമാനാപകടത്തിൽ നിരവധിപേർ മരിച്ചു
കാഠ്മണ്ഡു:നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ യാത്രാവിമാനം തകർന്നു വീണ് നിരവധിപേർ മരിച്ചു.കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം തകർന്നു വീണത്.67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ഇതിൽ 17 പേരെ രക്ഷപെടുത്തിയതായാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.അപകടത്തിൽ 50 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു.ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.എന്നാൽ ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.അപകടത്തെ തുടർന്ന് ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു.
പെരുമ്പാവൂരിൽ രണ്ടുകോടി രൂപയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
പെരുമ്പാവൂർ:വാഹന പരിശോധനയ്ക്കിടെ രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ പെരുന്പാവൂർ പോലീസ് പിടികൂടി.രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്‍റണി അഗസ്റ്റ്യൻ (38) നെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡിൽ ആശ്രമം ഹയർസെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുന്പാവൂർ പ്രിൻസിപ്പൽ എസ്ഐ പി.എ. ഫൈസലിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കൊച്ചിയുടെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് വിവരം. അറസ്റ്റിലായ ആന്‍റണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി:വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പുതുക്കിയ അപേക്ഷയും ഫയൽ ചെയ്തിട്ടുണ്ട്.എ.കെ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ കഴിഞ്ഞ ജൂലായിലാണ് കമ്മീഷൻ മുൻ നിലപാട് മാറ്റി പുതിയ അപേക്ഷ നൽകിയത്. വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നു തന്നെയായിരുന്നു നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ അത് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതിമാറിയെന്നും ആധാർ നിയമത്തിൽ മാറ്റം വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ആധാർ സംബന്ധിച്ച എല്ലാ വിഷയങ്ങളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപിലാണിപ്പോൾ. വോട്ടർ ഐഡി കാർഡിന് പകരം ആധാർ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദർ യാദവ് അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും അഭിപ്രായം ആരാഞ്ഞിരുന്നു.എന്നാൽ രണ്ടു കാർഡുകളും വ്യത്യസ്ത ലക്ഷ്യങ്ങൾക്കുള്ളതാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് യോജിച്ചില്ല.
ഇരിട്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
ഇരിട്ടി:ഇരിട്ടി മീത്തലെ പുന്നാട്ട് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. താവിലാക്കുറ്റിയിലെ അറുപതാം ബൂത്ത് സെക്രെട്ടറി പി.എം ഹരീന്ദ്രന്റെ വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ബോംബ് വീടിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചതിനാൽ വീടിനു കേടുപാടുകളൊന്നും സംഭവിച്ചില്ല.സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് പേരാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം
തളിപ്പറമ്പ്:തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകം. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.ഇതിന്റെ പേരിലാണ് നൂറ്റാണ്ടുകളായി പൂക്കോത്ത് നടയിൽ നടന്നുവരുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്.ഇന്നലെയാണ് പരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂക്കോത്ത് നടയിൽ നടന്ന കലാപരിപാടികളിൽ നിരവധിപേർ പങ്കെടുക്കുകയും യാതൊരു പ്രശ്നങ്ങളുമില്ലാതെ പരിപാടി സമാപിക്കുകയും ചെയ്തിരുന്നു. ഉത്സവാഘോഷങ്ങളിൽ ഇടപെടുന്ന പോലീസിന്റെ നീക്കം ഭക്തജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ സുധാകരന്റെ തീരുമാനം ലംഘിച്ച് ഇന്ന് പൂക്കോത്ത് നടയിൽ കലാപരിപാടികൾ നടത്താൻ സേവാസമിതി തീരുമാനിച്ചിട്ടുണ്ട്.സേവാസമിതി ഭാരവാഹികൾ ഇന്നലെ ബിജെപി-സിപിഎം നേതാക്കളെ കണ്ട് പ്രശ്നം ചർച്ച ചെയ്തിരുന്നു.ഇന്ന് രാവിലെ ഡിവൈഎസ്പി വേണുഗോപാലിനെയും ഇവർ കാണും. പോലീസിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് സേവാ സമിതി ഇത്തവണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.പതിനായിരങ്ങൾ മുടക്കി 25 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഇതിന്റെ മോണിറ്ററിങ്ങിനായി ക്ഷേത്രത്തിൽ തന്നെ പൊലീസിന് സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം ക്ഷേത്രത്തിന് സമീപം നടന്ന അക്രമം കൺട്രോൾ യൂണിറ്റിൽ അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത പോലീസ് കലാപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയർന്നിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
കൊച്ചി:കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതിയെന്ന നിലയിൽ കേസിലെ പല രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കേസിന്‍റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടക്കുമെന്നും കാണിച്ചാണ് ദിലീപ് ഹർജി സമർപ്പിച്ചിട്ടുള്ളത്. അതോടൊപ്പംതന്നെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകി. ദൃശ്യങ്ങൾ നൽകരുതെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിൽ ഈ മാസം പതിനാലിന് എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരായ മുഴുവൻ തെളിവുകളുടെയും പകർപ്പ് ലഭിക്കാൻ പ്രതിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.എന്നാൽ ഇരയെ അപമാനിക്കലാണ് ദിലീപിന്റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.രണ്ടു ഹർജികളിലും ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.
തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം
തേനി:കേരള-തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിൽ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്.വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മലനിരയിൽ ഇനിയും നാലു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. ചെന്നെയിൽ നിന്നും തിരുപ്പൂർ,ഈറോഡ് ഭാഗങ്ങളിൽ നിന്നും എത്തിയ വിനോദയാത്ര സംഘമാണ് കാട്ടുതീയിൽ കുടുങ്ങിയത്.ചെന്നൈയിൽ നിന്നും 24 പേരടങ്ങിയ സംഘം ഒരു ബസ്സിലും തിരുപ്പൂർ,റോഡ് ഭാഗത്തുനിന്നെത്തിയ 12 പേരടങ്ങുന്ന സംഘം മറ്റൊരു ബസ്സിലുമായാണ് തേനിയിലെത്തിയത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘം കുരങ്ങിണി വനത്തിലെത്തിയത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴിയാണ് സംഘം കുരങ്ങിണിയിലെത്തിയത്.ശേഷം രണ്ടു സംഘമായി പിരിഞ്ഞായിരുന്നു ട്രക്കിങ്.ഒരുസംഘം കൊടൈക്കനാൽ-കൊളുക്കുമല വഴി വനത്തിലേക്ക് കടന്നു.രണ്ടാമത്തെ സംഘം എതിർവശത്തുകൂടി കുരങ്ങിണിയിലേക്ക് കടന്നു.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. ആദ്യസംഘം വൈകുന്നേരം അഞ്ചുമണിയായപ്പോഴേക്കും കുരങ്ങിണിയിലെത്തി. രണ്ടാമത്തെ സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടർന്നു.ഉണങ്ങിയ പുല്ലിലും മരങ്ങളിലും വേഗത്തിൽ തീ പടർന്നതോടെ കാട്ടിനകത്തുനിന്നും രക്ഷപെടാൻ പറ്റാതെയായി.കാട്ടിലകപ്പെട്ട ഒരാൾ വിവരം വീട്ടിൽ വിളിച്ചറിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയുമായിരുന്നു.
തേനിയിൽ കാട്ടുതീ;പത്തുപേർ മരിച്ചു
തേനി:കേരള-തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പത്തുപേർ മരിച്ചു.25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ പതിനഞ്ചു പേരുടെ നില ഗുരുതരമാണ്.വനത്തിൽ കുടുങ്ങിയ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനത്തിൽ ട്രക്കിങ്ങിനായി എത്തിയവരാണ് കാട്ടുതീയിൽ കുടുങ്ങിയത്.പശ്ചിമഘട്ടത്തിലെ കുരങ്ങണി മലയിലായിരുന്നു ട്രക്കിംഗ് സംഘം കുടുങ്ങിയത്.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം മലകയറുകയായിരുന്നു. കാട്ടുതീ പടർന്നതോടെ ചിതറിയോടി വിദ്യാർത്ഥികളുടെ സംഘം മലയിടുക്കിൽ കുടുങ്ങിയതാണ് അപകട കാരണം.വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പലരും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ,അഗ്നിശമന സേന, കമാൻഡോകൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ,നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വനത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ എൺപതുശതമാനത്തോളം പൊള്ളലേറ്റവരും ഉണ്ടെന്നാണ് സൂചന.പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.