കണ്ണൂർ:നഗരത്തിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഒൻപതു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.താളിക്കാവിലെ ശ്രീ വൈഷ്ണവ്,എസ്.എൻ പാർക്ക് റോഡിലെ കിസ്മത്ത്,സ്നാക്സ് കോർണർ,ഗൗരിശങ്കർ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ എം ആർ എ റെസ്റ്റോറന്റ്,മുനീശ്വരൻ കോവിൽ റോഡിലെ കൈപ്പുണ്യം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിൽ സൂക്ഷിച്ച വേവിച്ച പഴകിയ ഇറച്ചി,കറുത്ത നിറത്തിലുള്ള പാചക എണ്ണ,ദിവസങ്ങളോളം പഴക്കമുള്ള പാൽ,പഴകിയ ബിരിയാണി,പാകം ചെയ്ത കൂന്തൽ,ചപ്പാത്തി,അയക്കൂറ ഉൾപ്പെടെയുള്ള പഴകിയ മീനുകൾ,കോഴി പൊരിച്ചത്, എന്നിവയൊക്കെയാണ് പിടികൂടിയത്.ചില ഹോട്ടലുകളിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ട്.ഇവർ മൂന്നു ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകണം.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം:കോവളത്തെ കണ്ടൽക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.കഴുത്തിൽ കൈകൊണ്ട് ഞെരിച്ചൊ കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നു.ഇത് ശ്വാസതടസ്സം മൂലം ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിരീക്ഷണം. ഇവരുടെ ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ട്.തൈറോയ്ഡ് ഗ്രന്ഥികളും തകർന്നിട്ടുണ്ട്.കഴുത്തിലെ തരുണാസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.സംഘംചേർന്ന് അക്രമിച്ചതിന്റെ തെളിവുകളും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എന്നാൽ മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ മാനഭംഗം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ലീഗയുടെ കാസഗത്തിലും കാലിലും കണ്ടെത്തിയ മുറിവുകൾ മൽപ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.തൂങ്ങിമരിച്ചാലുണ്ടാകുന്ന പരിക്കല്ല മൃതദേഹത്തിലുള്ളത്.കഴുത്ത് ഒടിഞ്ഞ നിലയിൽ ലിഗയെ മരത്തിൽ ചാരി നിർത്തി കൊലയാളി രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് സംശയിക്കുന്ന കൊലയാളി മയക്കുമരുന്നിന് അടിമയാണ്.കോവലത്തെത്തിയ ലിഗയെ പ്രതി സൗഹൃദം ഭാവിച്ച് കണ്ടൽക്കാട്ടിൽ കൊണ്ടുപോയതാകാമെന്ന് പോലീസ് പറയുന്നു.ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വഴക്കുളത്തെ കണ്ടൽക്കാട്ടിൽ വിശദമായ പരിശോധന നടത്തി.പോലീസ് കണ്ടെടുത്ത രണ്ടു ചെറു ബോട്ടുകൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം
ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം.ഇന്നലെ രാത്രി മൈസൂരു-ബെംഗളൂരു റോഡിൽ ആർ വി കോളേജിന് സമീപത്തു വെച്ചാണ് സംഭവം.വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ലാമ ബസ്സാണ് ബൈക്കിലെത്തിയ നാലംഗ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.ബസ്സിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിലെ കലാസിപാളയത്ത് നിന്നും ബസ് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ ബസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ആദ്യം ബസ് തടഞ്ഞു നിർത്തുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞായിരുന്നു ഇവർ ബസ് തടഞ്ഞത്.തുടർന്ന് ഡ്രൈവറോട് ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു.ഡ്രൈവർ ഇറങ്ങിയതിനു പിന്നാലെ സംഘത്തിലൊരാൾ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ഇതോടെയാണ് സംഭവത്തിൽ പന്തികേടുണ്ടെന്ന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മനസ്സിലായത്.പിന്നീട് ബസ്സിനെ ഇവർ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോയത്.ഈ സമയത്തെല്ലാം യാത്രക്കാർ ബഹളം വെയ്ക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ആരെയും വിടില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതിനിടെ ബസ് ഒരു ഗോഡൗണിൽ എത്തിയിരുന്നു.ഗോഡൗണിൽ ഇവരുടെ സംഘത്തിൽപ്പെട്ട ആറുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ബസ് തട്ടിയെടുത്ത സമയത്തു തന്നെ യാത്രക്കാരിലൊരാൾ രാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരിൽ നിന്നും ബസ്സും യാത്രക്കാരെയും മോചിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ ദുരൂഹതയിലെന്നും വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബസ് പിടിച്ചെടുക്കാൻ വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത
തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനുള്ള തീരുമാനത്തിൽ ബസ്സുടമകൾക്കിടയിൽ ഭിന്നത.കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ റദ്ദാക്കാനുള്ള അവകാശം ബസ്സുടമകൾക്കില്ലെന്നും അത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഫെഡറേഷൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ റദ്ദാക്കാനായുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു,എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.കൺസെഷൻ അനുവദിച്ചില്ലെങ്കിൽ ബസ്സുകൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകി.യാത്ര ആനുകൂല്യം വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിർത്തലാക്കാൻ ശ്രമിക്കുന്ന ബസ്സുകളെ നിരത്തിലിറക്കില്ലെന്നുമാണ് കെഎസ്‌യു നിലപാട്.വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കിയാൽ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് എസ്എഫ്ഐയും മുന്നറിയിപ്പ് നൽകി.
കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും
കണ്ണൂർ:220 കെ.വി കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്-കാഞ്ഞിരോട്,220 കെ.വി ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 29.04.18 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
ജൂൺ ഒന്ന് മുതൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ
തിരുവനന്തപുരം:ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് ബസ്സുടമകൾ അറിയിച്ചു. തീരുമാനം സർക്കാരിനെ അറിയിക്കും.വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നൽകണമെങ്കിൽ തങ്ങൾക്ക് ഇന്ധന വിലയുടെ കാര്യത്തിൽ സബ്‌സിഡി നല്കണമെന്നും ബസ് ഉടമകൾ പറഞ്ഞു.വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിൽ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചത്.എന്നാൽ ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ ബസുടമകൾ സമരം പിൻവലിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ഓഫീസിലെത്തി
മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകിയ കുടുംബത്തിലെ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ജോലി നൽകണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തി.ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ഉദ്യോഗാർത്ഥികൾ കിയാൽ ഓഫീസിലെത്തിയത്.എയർപോർട്ടിനായി വീടും സ്ഥലവും വിട്ടു നൽകുന്ന കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയ്ക്കനുസരിച്ച് എയർപോർട്ടിൽ തൊഴിൽ നൽകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിൽ 152 പേർക്ക് ഇനിയും ജോലി ലഭിക്കാനുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന എയർ ഇന്ത്യയുടെ അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്നും ജോലി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.പ്രായപരിധി നോക്കി ഇത് പരിഗണിക്കാമെന്നും മറ്റുള്ളവരെ അടുത്ത ഇന്റർവ്യൂവിൽ പരിഗണിക്കുമെന്നും കിയാൽ എംഡി വി.തുളസീദാസ് ഉറപ്പു നൽകി.വീടും സ്ഥലവും വിട്ടുനൽകിയവർക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്ക് കൂടി എച് ഐ വി
തിരുവനന്തപുരം:ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവി ബാധിച്ചിരുന്നതായി സ്ഥിതീകരിച്ചു.മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വ്യത്തങ്ങൾ വ്യക്തമാക്കി.അതേസമയം ആർസിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.ആർസിസിയിൽ ചികിത്സയിൽ കഴിന്നിരുന്ന മറ്റൊരു കുട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു.ആലപ്പുഴ സ്വദേശിനിയായ ഈ കുട്ടിക്ക് എച് ഐ വി ബാധിച്ചിരുന്നതെയി കണ്ടെത്തിയിരുന്നു.ചികിത്സയ്ക്കിടെ 48 പേരുടെ രക്തം ഈ കുട്ടിക്ക് നൽകിയിരുന്നു.ഇവരിൽ ഒരാൾക്കാണ് എച് ഐ വി ബാധ ഉണ്ടായിരുന്നത്.രോഗം തിരിച്ചറിയാത്തത്ത് വിൻഡോ പിരിഡിൽ രക്തം നല്കിയതിനാലാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
നിർവികാരയായി കൊലപാതകം നടത്തിയ രീതി വിവരിച്ച് സൗമ്യ;പൊട്ടിക്കരഞ്ഞ് സഹോദരി
കണ്ണൂർ:സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ രീതി വീട്ടിൽ വെച്ച് അന്വേഷണ സംഘത്തോട് വിവരിക്കുമ്പോഴും നിർവികാരയായി കേസിലെ പ്രതി സൗമ്യ.എന്നാൽ വിവരണം കേട്ട് സൗമ്യയുടെ സഹോദരി പൊട്ടിക്കരഞ്ഞു.അച്ഛനോടും അമ്മയോടും നീ എന്തിനിതു ചെയ്തുവെന്ന സഹോദരിയുടെ കരഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് മുൻപിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് സൗമ്യ നിന്നത്.കൊലപാതകം നടത്തിയ രീതി സ്വന്തം മുറിയിലെ കട്ടിലിൽ ഇരുന്നുകൊണ്ടാണ് സൗമ്യ അന്വേഷണ സംഘത്തോട് വിവരിച്ചത്. മീനിൽ എലിവിഷം കലർത്തി വറുത്തെടുത്ത ശേഷം ചോറിൽ കുഴച്ചാണു മകൾക്കു നൽകിയത്. അമ്മയ്ക്കു മീൻകറിയിലും അച്ഛന് രസത്തിലും വിഷം ചേർത്ത് നല്കുകയിരുന്നു.മീൻ വറുക്കാനുപയോഗിച്ച ഫ്രൈയിങ് പാൻ, മാതാപിതാക്കൾക്കു കറി വിളമ്പിയ പാത്രങ്ങൾ എന്നിവ അടുക്കളയിലെത്തി അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു.ഐശ്വര്യയുടെ അസുഖത്തെ കുറിച്ച് സൗമ്യ തന്നോട് വീഡിയോ കോൺഫെറൻസിലൂടെയാണ് പറഞ്ഞിരുന്നതെന്ന് സഹോദരി സന്ധ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.ടെസ്റ്റുകൾ ചെയ്യുന്നുണ്ടെന്നും ഡോക്ടർ രോഗം കണ്ടുപിടിച്ചില്ലെന്നും കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതു കൊണ്ടാകാം ഇങ്ങനെയൊക്കെ എന്നാണ് സൗമ്യ പറഞ്ഞത്.ഐശ്വര്യ ഛർദിക്കുന്നതിന്റെ പടങ്ങളും വീഡിയോയും സൗമ്യ തനിക്ക് അയച്ചുതരാറുണ്ടായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.ഐശ്വര്യ മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് കുട്ടിക്ക് സീരിയസ്സാണെന്ന് സൗമ്യ വിളിച്ചു പറഞ്ഞിരുന്നു .എന്നാൽ ഭർത്താവിന്റെ നാടായ വൈക്കത്തായിരുന്നതിനാൽ മരിക്കുന്നതിന് മുൻപ് തനിക്ക് കുട്ടിയെ കാണാൻ സാധിച്ചില്ലെന്ന് സന്ധ്യ വ്യക്തമാക്കി.പിന്നീട് അമ്മയ്ക്കും സമാന അസുഖം പിടിപെട്ടപ്പോൾ അന്വേഷിച്ച സന്ധ്യയോട് കിണറിലെ വെള്ളത്തിന്റെ കുഴപ്പമാണെന്നും വെള്ളം പരിശോധിക്കാൻ നല്കിയിട്ടുണ്ടെന്നുമാണ് സൗമ്യ പറഞ്ഞത്.കമലയുടെ മരണത്തോടെ അമോണിയയുടെ അംശം വെള്ളത്തിൽ കൂടുതലുണ്ടെന്നും പരിശോധനാ ഫലം കിട്ടിയെന്നും സൗമ്യ സന്ധ്യയെ അറിയിച്ചു.അമ്മയുടെ മരണശേഷം അച്ഛൻ വൈക്കത്തെ സന്ധ്യയുടെ വീട്ടിൽ പോയിരുന്നു.അവിടെ നിന്നു ഛർദിച്ചപ്പോൾ അച്ഛനെ അവിടുത്തെ ഡോക്ടറെ കാണിച്ചു.സുഖമായതിനെത്തുടർന്നു നാട്ടിലേക്ക് അച്ഛനോടൊപ്പം സന്ധ്യയും വരികയായിരുന്നു.പിന്നീട് നാട്ടിലെത്തിയപ്പോൾ അച്ഛൻ കുഞ്ഞിക്കണ്ണന് അസുഖം കൂടുതലായതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛന്റെയും അമ്മയുടെയും മരണം നടന്നപ്പോൾ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പറഞ്ഞെങ്കിലും വയസ്സായ ആളുകളെ എന്തിനാണ് കീറിമുറിക്കുന്നതെന്ന് പറഞ്ഞ് സൗമ്യ പോസ്റ്റ് മോർട്ടത്തിന് എതിര് നിൽക്കുകയായിരുന്നു.എന്നിട്ടും സൗമ്യ കൊലപാതകം ചെയ്തെന്നു സന്ധ്യ വിശ്വസിച്ചില്ല. പൊലീസ് ചോദ്യംചെയ്തപ്പോൾ സൗമ്യ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണു സന്ധ്യ യാഥാർഥ്യം അറിയുന്നത്.
പിണറായിയിലെ കൂട്ടക്കൊലപാതകം;വിഷം കൊടുത്ത് താൻ ഒറ്റയ്‌ക്കെന്ന് സൗമ്യ
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്കും മകൾക്കും വിഷം നൽകിയത് താൻ ഒറ്റയ്‌ക്കെന്ന് പ്രതി സൗമ്യയുടെ മൊഴി.എന്നാൽ കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലാണു പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സൗമ്യയെ കോടതി റിമാൻഡ് ചെയ്ത ശേഷം നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഭർത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിനിയായ ലൈംഗിക തൊഴിലാളിയുമായി പരിചയത്തിലായ സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.ഇതിൽ രണ്ടുപേരുമായി മോശം സാഹചര്യത്തിൽ മകൾ സൗമ്യയെ കണ്ടതോടെയാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.ചോറിൽ വിഷം കലർത്തി നൽകിയാണ് മകളെ കൊലപ്പെടുത്തിയത്.ഇതിൽ പിടിക്കപ്പെടാതായതോടെ ഇതേ രീതിയിൽ തന്നെ മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് അന്വേഷണ സംഘം സൗമ്യയുമായി പടന്നക്കരയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി.വിഷം കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ, എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേർ വീടിനു ചുറ്റും തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പുകഴിഞ്ഞു പുറത്തിറങ്ങിയ സൗമ്യ നാട്ടുകാർ കൂകി വിളിച്ചു.ചിലർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.കുടുംബാംഗങ്ങളെ മാത്രം ഉള്ളിലാക്കി വീടിന്റെ വാതിൽ അടച്ചായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്.അന്വേഷണ സംഘത്തിന് പുറമെ സൗമ്യയുടെ സഹോദരിയും ഭർത്താവും മക്കളും തെളിവെടുപ്പ് സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.