ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലു നടിമാർ ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചു

keralanews four actresses including the attacked actress resigned from amma association

കൊച്ചി:ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാലു നടിമാർ ‘അമ്മ’ സംഘടനയിൽ നിന്നും രാജി വെച്ചു.റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും ഉള്‍പ്പെടെയുള്ളവരാണ് അമ്മയില്‍ നിന്നും രാജിവയ്ക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. നാലു പേരും പ്രത്യേകം പ്രത്യേകം പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നുവെന്ന് വ്യക്തമാക്കിയാണ് റീമാ കല്ലിങ്കലും രമ്യാനമ്ബീശനും ഗീതു മോഹന്‍ ദാസും രാജിവച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപീനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ധാരണയായത്. തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യട്ടീവ് യോഗത്തില്‍ കഴിഞ്ഞവര്‍ഷം ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേര്‍ന്ന കഴിഞ്ഞദിവസത്തെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംങ്ങളായ നടിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി അംഗങ്ങളായ മൂന്ന് നടിമാരും ആക്രമണത്തിന് ഇരയായ നടിയും സംഘടനയുടെ അംഗത്വം രാജിവച്ചത്.

കണ്ണൂർ മാവിലായിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

keralanews husband killed his wife in kannur mavilayi

കണ്ണൂര്‍: മാവിലായി കുഴിക്കലായിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കുഴിക്കലായി യു.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നാളുകളായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇതേചൊല്ലി പൊലീസ് സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയതായും സമീപവാസികള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയും തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാള്‍ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദീപനും ശ്രീലതയ്ക്കും പുറമെ പ്ലസ് വണ്ണിലും എട്ടിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് മക്കള്‍ ഞെട്ടിയുണർന്നപ്പോൾ അമ്മ കഴുത്തിന് വെട്ടേറ്റ് ചോര വാര്‍ന്ന് വീട്ടിനകത്തെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. പ്രദീപന്‍ തന്നെയാണ് അടുത്തവീട്ടില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഈ വീട്ടില്‍ ചെന്നിരിക്കുകയായിരുന്നു പിന്നീട്.പൊലീസ് വീട്ടിലെത്തിയപ്പോഴും പ്രദീപന്‍ അടുത്തവീട്ടിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രദീപന്‍. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്ബേത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടിയ സംഭവം;ആന്ധ്രയില്‍ നിന്നും മീൻ കൊണ്ടുവരുന്നത് നിർത്തിവെയ്ക്കുമെന്ന് വ്യാപാരികൾ

keralanews the incident of seizing fish mixed with formalin stop importing fish from andra says fish merchants
കൊച്ചി:ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന മൽസ്യത്തിലെ ഫോർമാലിൻ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്നും മീൻ കൊണ്ടുവരുന്നത് നിർത്തിവെയ്ക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വിൽക്കുകയില്ലെന്നും ഓപ്പറേഷന്‍ സാഗര്‍റാണിയുമായി സഹകരിക്കുമെന്നും ഫിഷ് മര്‍ച്ചന്‍റ്സ് ആന്‍റ് കമ്മീഷന്‍ ഏജന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിഷം കലര്‍ത്തിയ മീന്‍ പിടികൂടിയ സാഹചര്യത്തില്‍ മത്സ്യ മേഖല പ്രതിസന്ധിയിലാണെന്ന് മത്സ്യ വ്യാപാരികൾ പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയം എന്നിവ കലര്‍ത്തി കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യമാണ് വാളയാര്‍, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍റാണി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ നിന്നുളള മത്സ്യ ഇറക്കുമതി നിര്‍ത്തിവെക്കുമെന്ന് കോരള സ്‌റ്റേറ്റ് ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

keralanews four died in chengannur when a k s r t c bus collided with mini lorry

ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്.അപകടത്തില്‍ പരിക്കേറ്റ കെ എസ് ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ രാവിലെ ആറിനായിരുന്നു അപകടം സംഭവച്ചത്.ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ് വാനില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്.

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കണ്ടയ്നറുകൾ മാഹിയിൽ കുടുങ്ങിക്കിടക്കുന്നു

keralanews containers to kannur airport are trapped in mahe

കണ്ണൂർ:കണ്ണൂര്‍: ദേശീയപാതയിലെ തടസങ്ങള്‍ കാരണം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ വഴിയില്‍ കുടുങ്ങി. മാഹി അതിര്‍ത്തിയായ അഴിയൂരില്‍ പൊലീസ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്‌നറുകളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.മാഹിയില്‍ ദേശീയപാതയിലെ സ്റ്റാച്യു ജംഗ്ഷന് സമീപം ജെ.എന്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് മുന്നിലെ നടപ്പാതയുടെ കൈവരികള്‍ പൊളിച്ചു മാറ്റുകയും സമീപത്ത് തന്നെയുള്ള ഒരു വൈദ്യുതി തൂൺ നീക്കം ചെയ്യുകയും ചെയ്താൽ മാത്രമേ ലോറികള്‍ക്ക് കടന്നുപോകുവാന്‍ സാധിക്കുകയുള്ളു. തടസങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ജീവനക്കാര്‍ മാഹി പൊലീസിനെയും സര്‍ക്കാര്‍ ഓഫീസുകളെയും സമീപിച്ചു. മാഹി പോലീസ് പച്ചക്കൊടി കാട്ടിയെങ്കിലും പൊതുമരാമത്ത് വകുപ്പും വൈദ്യുതി വകുപ്പും അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ മേയ് ഏഴിനാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയ്‌റോ ബ്രിഡ്ജുമായി രണ്ട് കണ്ടെയ്‌നറുകള്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്.

പാസ്പോർട്ട് അപേക്ഷകൾ ഇനി മുതൽ മൊബൈൽ വഴിയും;’പാസ്‌പോര്‍ട്ട് സേവ’ ആപ്പ് പുറത്തിറക്കി

keralanews passport applications are now available through mobile and the passport seva app is released

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷകൾ നൽകുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പുറത്തിറക്കി. ‘പാസ്‌പോര്‍ട്ട് സേവ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സുഗമമായി സമര്‍പ്പിക്കാന്‍ കഴിയും.ആപ്പ് വഴി സമര്‍പ്പിച്ച മേല്‍വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. പിന്നീട് ഈ വിലാസത്തിലാവും പാസ്പോര്‍ട്ട് എത്തുക. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പാസ്‌പോര്‍ട്ട് നടപടികള്‍ ലളിതമാകുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.അതേസമയം, പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതം മാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജെസ്‌നയുടെ തിരോധാനം;ഹേബിയസ് കോർപ്പസ് ഹർജി തള്ളി

keralanews jesnas missing court rejected the habeas corpus petition

കൊച്ചി:ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സഹോദരനും ഷോൺ ജോർജും നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ്‌ ഹരജി നിലനിൽക്കുകയില്ലെന്നും പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. ജെസ്‌നയെ മൂന്നുമാസമായി കാണാനില്ലെങ്കിലും ആരെങ്കിലും തടവില്‍ വച്ചിരിക്കുകയാണെന്ന് കരുതാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി കോടതി നിരാകരിച്ചത്.ഈ വര്‍ഷം മാര്‍ച്ച്‌ 22 നാണ് മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പോയത്. ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നിട് പെണ്‍കുട്ടിയെ ആരുംകണ്ടില്ല.വീട്ടിൽ മ‍ടങ്ങി എത്താത്തതിനെ തുടര്‍ന്ന് ആദ്യം ഏരുമേലി പൊലിസിന് പരാതി നല്‍കി. പിന്നിട് വെച്ചുച്ചിറ പൊലീസിന് പരാതി നല്‍കി. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

മൽസ്യത്തിലെ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും

keralanews strip used to find out the presence of formalin in fish will be launched in the market soon

കൊച്ചി:മൽസ്യത്തിലെ ചേർത്തിരിക്കുന്ന മാരക രാസവസ്തുവായ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്ട്രിപ്പ് ഉടൻ വിപണിയിലെത്തും.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് സ്ട്രിപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് കിറ്റ് വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ എന്ന രാസവസ്തു കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും. അമോണിയയും മീനുകളില്‍ കലര്‍ത്താറുണ്ട്. ഈ പ്രവണതകള്‍ വ്യാപകമായതോടെയാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പഠനം തുടങ്ങിയത്.ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് പുറത്തിറക്കുന്നത്. കിറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു.സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണ് കിറ്റിലുണ്ടാകുക. സ്ട്രിപ്പ് മീനില്‍ പതിയെ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കണം. മീനില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉടനെ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു നിമിഷങ്ങള്‍ക്കകം വിവരമറിയാം.വാണിജ്യാടിസ്ഥാനത്തില്‍ നിർമിക്കുമ്പോൾ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കിറ്റിന് ഒരു മാസം വരെ കാലാവധിയുണ്ടാകും.

പഴയങ്ങാടി ജ്വല്ലറി മോഷണ കേസ്;പ്രതികൾ പിടിയിലായതോടെ തെളിഞ്ഞത് വേറെയും 10 മോഷണക്കേസുകൾ

keralanews pazhayangadi jewellery theft case 10 more robbery cases also proven with the arrest of the accused

പഴയങ്ങാടി:പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടിയപ്പോൾ തെളിഞ്ഞത് വേറെയും പത്തോളം മോഷണകേസുകൾ. പ്രതികളായ പഴയങ്ങാടി പുതിയവളപ്പിലെ അഞ്ചരപ്പാട്ടിൽ റഫീക്ക്(41),മാടായി പോസ്റ്റ് ഓഫീസിനു സമീപം കെ.വി നൗഷാദ്(38) എന്നിവർ ഇതുവരെ നടത്തിയത് 10 മോഷണങ്ങളാണ്. 584 പവൻ സ്വർണ്ണം,10.5 ലക്ഷം രൂപ,ഒരു സ്കൂട്ടർ,രണ്ടു എൽസിഡി ടിവി എന്നിവ ഇവർ മോഷിച്ചിട്ടുള്ളതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.റഫീക്കിന്റെ പേരിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസും നിലവിലുണ്ട്.2017 നവംബറിൽ മൊട്ടാമ്പ്രത്തുള്ള അൽ ബദർ ജ്വല്ലറിയിൽ ഉച്ചയ്ക്ക് കടയുടെ പിൻഭാഗം കുത്തിപ്പൊളിച്ച് ഇവർ മോഷണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഒരു സ്ത്രീ ഇത് കണ്ടതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നു.റഫീക്കിന് സ്വന്തമായി ഒരു കാർ,വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ,സ്വന്തമായി 18 സെന്റ് സ്ഥലവും ഒരു വീടുമുണ്ട്.നൗഷാദിന് മാട്ടൂലിൽ സ്വന്തമായി വീടുമുണ്ട്.ഇവയൊക്കെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടും.ഇന്നലെ ഉച്ചയോടെ പ്രതികളെ മോഷണം നടത്തിയ ജ്വല്ലറിയിൽ തെളിവെടുപ്പിനായി കൊണ്ടുപോയി.പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ കേസിൽ സമർത്ഥമായി അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയ അന്വേഷണ സംഘത്തിന് ഡിജിപി,ഐജി,എസ്പി എന്നിവർ റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ നിന്നും രാസവസ്തു കലർന്ന 9000 കിലോ മീൻ പിടികൂടി

keralanews 9000 kg of fish mixed with chemicals was seized from aryankavu checkpost in kollam

കൊല്ലം:കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ  ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇവ പിടിച്ചത്‌.തൂത്തുകുടി, മണ്ഡപം എന്നിവടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.തമിഴ് നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവിടങ്ങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ബേബി മറൈന്‍സിന്റേതാണ് ചെമ്മീന്‍. മറ്റുള്ളവ പലര്‍ക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.