ടോക്കിയോ:ജപ്പാനിൽ ജെബി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ജെബി കാറ്റിനെത്തുടര്‍ന്നു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയാണ് ഉണ്ടായത്.ഒസാക്ക വിമാനത്താവളത്തിലടക്കം വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഫ്ളൈറ്റുകളും റദ്ദാക്കി. നഗോയ, ഒസാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ആകെ 800ല്‍ അധികം ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. 1993നുശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ശക്തമായ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
കോഴിക്കോട് മുക്കത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
കോഴിക്കോട്: കോഴിക്കോട് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുക്കം കല്ലുരുട്ടിയിലാണ് ഭാര്യയുടെ മേല്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ്‍ ആസിഡ് ഒഴിച്ചത്.സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇരിട്ടിയിൽ ലീഗ് ഓഫീസിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു
ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു.മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പിവി നൗഷാദ്, സെക്രട്ടറി പി സക്കറിയ, ജോയിന്റ് സെക്രട്ടറി എംകെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.ഓഗസ്റ്റ് 28ന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലീഗ് ഓഫീസിൽ കെട്ടിടത്തിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ടു കാറുകള്‍ക്ക് കേടുപറ്റിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പ്രളയക്കെടുതി;സംസ്ഥാനത്ത് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കി
തിരുവനന്തപുരം:പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കി.സംസ്ഥാനത്തുണ്ടായ പ്രളയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും എ കെ ബാലന്‍ ചീഫ് സെക്രട്ടറിയോട് കത്തിലൂടെ അറിയിച്ചു. അതേസമയം ട്രാവല്‍ മാര്‍ട്ട് മാറ്റിവെക്കരുതെന്ന് ടൂറിസം വകുപ്പ് മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്ന് എസ് എഫ് ഐ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല എന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കർമസമിതി
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയതായി നാട്ടുകാരും ബന്ധുക്കളും കർമസമിതി പ്രവർത്തകരും ആരോപിച്ചു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൗമ്യയ്ക്ക് പുറമെ കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ഇവർ പറഞ്ഞു. കേസന്വേഷണം മറ്റേതെങ്കിലും ഏജൻസികളെ ഏൽപ്പിക്കണമെന്നും ഇതിനു സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച ഫോൺ രേഖകൾ പരിശോധിച്ചതുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല.ആറു മൊബൈൽ ഫോണുകളും ഒരു ടാബുമാണ് സൗമ്യയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാൻ സാവകാശം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട പോലീസ് പിന്നീട് സൗമ്യയുടെ കൂട്ടാളികളെ കേസുമായി ബന്ധപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് ബന്ധുക്കളെ അറിയിച്ചത്.സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തി ജയിലിൽ പോയ സൗമ്യയെ ജയിലിൽ വെച്ച് ആത്മഹത്യയിലേക്ക് നയിച്ച കാര്യവും അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ‘അവനെ’ കൊലപ്പെടുത്തി യഥാർത്ഥ കൊലയാളിയായി ജയിലിലേക്ക് തിരികെ വരുമെന്ന് സൗമ്യയുടെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നു.ഇതിൽ പറഞ്ഞിരിക്കുന്ന ‘അവനെ’ കണ്ടെത്തേണ്ട ചുമതല പോലീസിനാണെന്നും കർമസമിതി പ്രവർത്തകർ പറഞ്ഞു.
പയ്യന്നൂരിൽ എഫ്‌സിഐ സംഭരണശാലയിൽ തീപിടുത്തം;ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു
കണ്ണൂർ:പയ്യന്നൂർ എഫ്‌സിഐ സംഭരണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു.റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച 400 ചാക്ക് അരിയാണ് കത്തിനശിച്ചത്.പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ എഫ്‌സിഐയുടെ സംഭരണ ശാലയിലെ സി ബ്ലോക്കിലെ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം ആറുമണിയോട് കൂടി തീപിടുത്തമുണ്ടായത്.ഗോഡൗണിൽ നിന്നും പുകഉയരുന്നത് കണ്ട പരിസരവാസികളാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്.അവരെത്തി ഗൗഡൗൺ തുറക്കുമ്പോഴേക്കും അകം നിറയെ പുകകൊണ്ട് മൂടിയിരുന്നു.മൂന്നാൾ ഉയരത്തിൽ അടുക്കിവെച്ച ചാക്കുകൾക്കാണ് തീപിടിച്ചത്.മുകളിലത്തെ ചാക്കുകളുടെ തീയണച്ചെങ്കിലും അടിയിലത്തെ ചാക്കുകൾ നനഞ്ഞു കുതിർന്നിരുന്നു.പയ്യന്നൂരിൽ നിന്നും പി.പി പവിത്രന്റെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ അരി കേടുകൂടാതെ സൂക്ഷിക്കാൻ അലുമിനിയം ഫോസ്‌ഫേഡ് ഉപയോഗിക്കുന്നുണ്ട്.ഇത് ഈർപ്പവുമായി ചേർന്നാൽ തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു.
കൊൽക്കത്തയിൽ പാലം തകർന്ന് 5 പേർ മരിച്ചു;11 പേർക്ക് പരിക്ക്
കൊല്‍ക്കത്ത: മജേര്‍ഹാത് പാലം തകര്‍ന്നുവീണ് അഞ്ച് പേർ മരിച്ചു., 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നിരവധി വാഹനങ്ങള്‍ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത്.നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്കു തിരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രളയദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ധനസമാഹരണം നടത്തുന്നു
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സിബിഎസ്‌ഇ/ ഐസിഎസ്‌ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും.സെപ്തംബര്‍ പതിനൊന്നിനാണ് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളില്‍ നിന്ന് ധനസമാഹരണം നടത്തുമ്പോൾ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച ശേഷം സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലയ്ക്ക് പ്രഥമാധ്യാപകര്‍/ പ്രിന്‍സിപ്പല്‍ അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് എലിപ്പനി പടരുന്നു;ഇന്ന് അഞ്ചുപേർ മരിച്ചു
തിരുവനന്തപുരം:എലിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടയിലും സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ആളുകൾ മരണപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ചുപേർ എലിപ്പനി ബാധിച്ച് മരിച്ചു.മലപ്പുറം സ്വദേശികളായ ഷിബിൻ(27),ഹയറുന്നിസ(45),കൊല്ലം സ്വദേശി സുജാത(55),കോട്ടയം സ്വദേശി ഏലിയാമ്മ(48),എറണാകുളം സ്വദേശി ഉത്തമൻ(48) എന്നിവരാണ് മരിച്ചത്.ഇതോടെ കഴിഞ്ഞ മാസം ഇരുപതു മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി.ഇന്ന് മരിച്ചവരിൽ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ട്.മറ്റു നാലുപേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്.
പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ:ദുബായിൽ വ്യവസായിയായ പെരുമ്പാവൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡുകളുടെ പിൻ നമ്പർ കൈവശപ്പെടുത്തി പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിലായി.കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളായ പി.റെയ്‌സ്(28),എസ് സന്ദീപ്(27), കെ.റെനിൽ(25) എന്നിവരാണ് ടൌൺ സി.ഐ ടി.എസ് രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ പിടിയിലായത്.അഞ്ചംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.വ്യാപാരിയുടെ ഡ്രൈവറാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ഇയാളെ തടവിൽപാർപ്പിച്ച സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പെരുമ്പാവൂരിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന അഷ്‌റഫിനെ പുതിയതെരുവിൽ വെച്ച് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. പുതിയതെരുവിലെ ഒരു ഹോട്ടലിലാണ് അഷ്‌റഫ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ താൻ അഷ്‌റഫിന്റെ ഡ്രൈവറുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി.പിന്നീട് ഭക്ഷണം തന്റെ വീട്ടിലാക്കാമെന്ന് പറഞ്ഞ് അഷ്‌റഫിനെ കണ്ണാടിപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തിയ അഷ്‌റഫിനെ അഞ്ചുപേരും ചേർന്ന് മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ തന്റെ കൈവശം പണം ഇല്ലെന്ന് അഷ്‌റഫ് അറിയിച്ചതിനെ തുടർന്ന് എടിഎം കാർഡിന്റെ പിൻനമ്പർ കൈവശപ്പെടുത്തി. അന്നേ ദിവസം രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടു മണിക്കും ഇടയിൽ രണ്ടുതവണയായി രണ്ടരലക്ഷം രൂപ വീതം പിൻവലിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.