ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോൻ ജോസഫ് എടത്തല അന്തരിച്ചു

keralanews honourary srilankan consul jomon joseph edathala passes away

കൊച്ചി: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോൺസുലും വ്യവസായിയുമായ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. 43 വയസായിരുന്നു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.2013 ലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി ചുമതലയേറ്റത്. യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നും കോണ്‍ഫ്‌ളിക്‌റ്റോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സി എസ് ആര്‍ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് വോസ് എല്‍ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോന്‍. ഹോട്ടല്‍ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായിട്ടുണ്ട്. കൂടാതെ പൊതുമരാമത്തിന്റെ എ ക്ലാസ് കോണ്‍ട്രാക്ടര്‍ കൂടിയാണ്.മൂന്ന് ചുവരുകള്‍, അഫ്ഗാന്‌സ്താന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സംസ്‌ക്കാരം ശനിയാഴ്ച നടക്കും

ചെന്നൈയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു

keralanews flight with passengers on board hits the wall of airport

ചെന്നൈ: 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച്‌ തകര്‍ത്തു.ട്രിച്ചി-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് ബി 737-800 വിമാനമാണ് മതിലിടിച്ച്‌ തകര്‍ത്തത്.വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബായിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

തിത്തലി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത

keralanews titli cyclone likely to impose power regulation in the state today also

തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ ലൈനുകള്‍ തകരാറായത് മൂലം ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ഇന്നും സംസ്ഥാനത്ത് തുടരാന്‍ സാധ്യത.കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്ത:സംസ്ഥാന ലൈനുകള്‍ തകരാറിലായതാണ് കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തുന്നത് തടസ്സപ്പെട്ടതിനാല്‍ ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വിവിധ നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ആറുമണി മുതൽ രാത്രി പത്തുമണിവരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ 20 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഇന്നലെ ഏർപ്പെടുത്തിയിരുന്നത്. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗഞ്ജം, ഗജപതി ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാവും പൂര്‍ണ്ണമായി താറുമാറുകയും ചെയ്തിട്ടുണ്ട്.ലൈനുകൾ നേരയായില്ലെങ്കിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്‌ നേരെ കല്ലെറിഞ്ഞയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

keralanews people caught the person who thrown stone against k s r t c bus and handed over to police

കാസർകോഡ്:കുമ്പളയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്‌ നേരെ കല്ലെറിഞ്ഞയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാസർകോട്ടുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി മലബാർ ബസ്സിന്‌ നേരെയാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോട് കൂടി ആരിക്കാടിയിൽ വെച്ച് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.സ്ഥലത്തുവെച്ചും പോലീസ് കസ്റ്റഡിയിലും ഇയാൾ അക്രമാസക്തനായിരുന്നു.സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെനേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.

തിത്തലി ചുഴലിക്കാറ്റ്;ആ​ന്ധ്ര​യി​ല്‍ എട്ടു മരണം

keralanews titli cyclone eight death in andra

ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

keralanews supreme court will not consider the review petition on sabarimala woman entry immediately

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ  ഉടൻ പരിഗണിക്കില്ലെന്ന്  സുപ്രീം കോടതി.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍‌ ഗൊഗോയ് ആണ് തള്ളിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നും കോടതി വ്യക്തമാക്കി.ശബരിമല വിധിക്കെതിരെ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനായി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. പതിനാറാം തീയ്യതി തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കാനിരിക്കുകയാണ്. അതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണം. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണം.പന്ത്രണ്ടാം തീയ്യതി മുതല്‍ കോടതിയും അവധിയില്‍ പ്രവേശിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ പറഞ്ഞു. കോടതി അടച്ചാല്‍ തുറക്കില്ലേ എന്നായിരുന്നു ഈ ആവശ്യത്തോടുള്ള ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറ‍ഞ്ഞു.അതിനിടെ പന്തളം കൊട്ടാരം നിർവാഹക സംഘം,പീപ്പിൾ ഫോർ ധർമ,എന്നീ രണ്ട കക്ഷികൾ കൂടി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജികൾ നൽകി. പുനഃപരിശോധനാ ഹർജികൾ ക്രമപ്രകാരം അതെ ബെഞ്ച് ചേമ്പറിൽ പരിശോധിക്കുകയാകും ആദ്യം ചെയ്യുക.നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷൻ ദീപക് മിശ്ര ആയിരുന്നതിനാൽ പുനഃപരിശോധ ഹർജി പരിഗണിക്കുന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരിക്കും തീരുമാനമെടുക്കുക.

മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു

keralanews police arrested the lady who insulted chief minister pinarayi vijayan

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോല്‍ സ്വദേശിനി മണിയമ്മ എന്ന സ്ത്രീക്കെതിരെയാണ് കേസ്. ആറന്മുള പൊലീസാണ് കേസ്സെടുത്തത്. എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി. ‘ഇതിന് മുമ്ബുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച്‌ പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി.സംഭവത്തില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.വര്‍ഗീയ പരാമര്‍ശം(153), അസഭ്യം വിളി(294ബി), ഭീഷണി മുഴക്കല്‍(504ഴ സെക്ഷന്‍ ഒന്ന്) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.അതേസമയം, ശബരിമല വിഷയത്തില്‍ ആകെ നനഞ്ഞു നാറി നിന്ന സിപിഎമ്മിന് പിടിവള്ളിയായിരിക്കുകയാണ് മണിയമ്മയുടെ അഭിപ്രായ പ്രകടനം.സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മുഴുവന്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ വീട്ടമ്മയുടെ ജാതീയതയിലേക്ക് തിരിച്ചു വിടാന്‍ സൈബര്‍ സഖാക്കള്‍ കിണഞ്ഞു ശ്രമിക്കുകയാണ്

ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതി കണ്ണൂരിൽ പിടിയിലായി

keralanews accused in bengalooru blast case arrested in kannur

കണ്ണൂർ:ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതി സലിം കണ്ണൂരിൽ പിടിയിലായി.ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം വച്ച്‌ പിടികൂടിയത്.ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പത്ത് വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. 2008 ജൂലൈ 25 നാണ് ബംഗളുരുവില്‍ സ്ഫോടന പരമ്പര ഉണ്ടായത്.സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. കേസിലെ മറ്റു പ്രതികള്‍ എല്ലാം പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്.

തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി;കനത്ത ജാഗ്രത നിർദേശം

keralanews cyclone titli hits odisha coast high alert announced

ഭുവനേശ്വർ:തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി.മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.ഇതേ തുടർന്ന് ഒഡിഷ,ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.ഗഞ്ചാം,പുരി,ഖുര, ജഗത്‌സിംഗ്പൂർ,കേന്ദ്രപ്പാറ എന്നീ അഞ്ചു ജില്ലകളിൽ നിന്നും മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ മണിക്കൂറില്‍ 56 കിലോമീറ്ററാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുള്ളത്. ഒഡീഷയിലെ ഗോപാല്‍പൂരില്‍ ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിരിക്കുകയാണ്. ഗോപാല്‍പുരിലും ബെര്‍ഹാംപൂരിലും റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെയൊക്കെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. അഞ്ചുജില്ലകളിലെ അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഒഡിഷ,ആന്ധ്രാ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് 1000 എൻടിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചിട്ടുണ്ട്.കരസേന,നാവികസേന,കോസ്റ്റ്ഗാർഡ് എന്നിവർ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി ഒരുങ്ങിക്കഴിഞ്ഞു.

കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

keralanews kannur city janamaithri police will organise a one day blood donation camp

കണ്ണൂർ:കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ മാസം ഇരുപത്തിയേഴാം തീയതി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് ക്യാമ്പ് നടത്തുക.പരിപാടിയുടെ ഔദ്യോഗികമായ ഉൽഘാടനം ബഹു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ നിർവഹിക്കും. കണ്ണൂർ ഗവ.ആശുപത്രിയിലേക്ക് നൽകുന്നതിനായാണ് രക്തം ശേഖരിക്കുന്നത്.പൊതുജനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ ഇരുപത്തിയേഴാം തീയതി രാവിലെ പത്തുമണിക്ക് കണ്ണൂർ സിറ്റി ജനമൈത്രി പോലീസ് സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.