കണ്ണൂർ:പൊതുനിരത്തിൽ പുകവലിച്ചത് ചോദ്യം ചെയ്ത എസ്‌ഐക്ക് നേരെ വധഭീഷണി.മയ്യിൽ സ്റ്റേഷനിലെ എസ്‌ഐ രാഘവന് നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. കണ്ണൂർ പാടിക്കുന്നിൽ പൊതുസ്ഥലത്ത് പുകവലിച്ചതിന്റെ പേരിൽ യുവാവിന് നേരെ എസ്ഐയുടെ കയ്യേറ്റമെന്ന പേരിൽ കഴിഞ്ഞ ദിവസം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐക്ക് വധഭീഷണി ഉണ്ടായിരിക്കുന്നത്. +61468334227 എന്ന നമ്പറിൽ നിന്നും ഇന്ന് രാവിലെയാണ് എസ്‌ഐക്ക് വധഭീഷണിയുമായി ഫോൺ കോൾ എത്തിയത്.ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കേട്ടാലറയ്ക്കുന്ന തെറി പറയുകയും ചെയ്തതായി എസ്‌ഐ രാഘവൻ പറഞ്ഞു.സംഭവത്തിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുനിരത്തിൽ സിഗരറ്റ് വെളിച്ചത്തിന്റെ പേരിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു.തുടർന്ന് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെ എസ്‌ഐയും യുവാവുമായി വാക്കുതർക്കമുണ്ടാവുകയും യുവാവിനെ പിടിച്ചുതള്ളുകയും ചെയ്തു. ഇതിന്റെ വീഡിയോ യുവാവിന്റെ സുഹൃത്ത് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.അതേസമയം, യുവാവ് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്‌ഐ പറഞ്ഞു. യുവാവിന്‍റെ കൈയില്‍ പണമുണ്ടായിട്ടും പിഴയടക്കാന്‍ തയാറായില്ലെന്നും എസ്‌ഐ വിശദമാക്കി.എന്നാല്‍ തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോള്‍ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ എസ്.ഐ പിടിച്ചു തള്ളുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.തനിക്ക് നേരെ കൈയറ്റം നടത്തിയ എസ്.ഐക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.
തൃപ്തി ദേശായിക്ക് മലകയറാൻ പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്
തിരുവനന്തപുരം: ശബരിമലയില്‍ ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാല്‍ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നല്‍കാനാകില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍ണെണെന്നും ആവശ്യപ്പെട്ട് തൃപ്തി ദേശായി സർക്കാരിനും പോലീസിനും കത്തയച്ചിരുന്നു.എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്ബോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കുട്ടികൾക്ക് കിംസ്റ്റ് ആശുപത്രി ഒപിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം സൗജന്യം
കണ്ണൂർ:ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കുട്ടികൾക്ക് കിംസ്റ്റ് ആശുപത്രി ഒപിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം ഇനി മുതൽ സൗജന്യം.കണ്ണൂരിലെ മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റും ദയ ചാരിറ്റബിൾ ട്രൂസ്റ്റും ശിശുദിനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സേവനം പ്രഖ്യാപിച്ചത്.നവംബർ 14 മുതൽ ഈ അധ്യയന വർഷം അവസാനിക്കുന്ന 2019 മാർച്ച് 31 വരെ തളാപ്പിൽ പ്രവർത്തിക്കുന്ന കിംസ്റ്റ് ആശുപത്രി ഒപിയിൽ തളാപ്പ് ഗവ.മിക്സഡ് യുപി സ്കൂളിലെ 1074 കുട്ടികൾക്കും ശിശുരോഗ വിദഗ്ദ്ധന്റെ സേവനം സൗജന്യമായിരിക്കും.കിംസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം കണ്ണൂർ എംഡിഎം മുഹമ്മദ് യൂസഫ് നിർവഹിച്ചു.ട്രസ്റ്റ് ചെയർമാൻ കെ.പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കിംസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.എൻ.കെ സൂരജ് മുഖ്യ പ്രഭാഷണം നടത്തി.കിംസ്റ്റ് ഹോസ്‌പിറ്റൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ.കെ.ആഷിക്ക്,ശ്രീമതി അമൃത രാമകൃഷ്ണൻ,ശ്രീ.എം.പി രാജേഷ്,ശ്രീമതി ഷാലറ്റ് മാർട്ടിൻ എന്നിവർ സംസാരിച്ചു.
കാസർകോഡ് പെരിയയിൽ സ്കൂൾ ബസ്സിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 15 പേർക്ക് പരിക്ക്
കാസർകോഡ്:പെരിയയിൽ സ്കൂൾ ബസ്സിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.മിന്‍ഹാജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആഇശത്ത് നൂര്‍ഹാന്‍, റഹീം, സുഫൈര്‍, യൂനുസ്, അബ്ദുല്ല, മിന്‍ഹാജ്, അനസ്, ആയിഷ, നിഹ, അനസ്, ഖാലിദ്, സ്‌കൂള്‍ ആയ അനിത, അധ്യാപിക ഇരിയണ്ണി സ്വദേശി ബിനിയത്ത് (44), ടിപ്പര്‍ ലോറി ഡ്രൈവര്‍ രാഹുല്‍(23), സ്‌കൂള്‍ ജീവനക്കാരി ബിന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പെരിയ ദേശീയപാതയിലാണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി സ്‌കൂള്‍ ബസിനു പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നവംബർ 17 ന് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായ്;സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് താൻ ഉൾപ്പെടെ ഏഴു സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അതിനാൽ തങ്ങൾക്ക് സുരക്ഷാ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചു.ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദര്‍ശനം നടത്താതെ താന്‍ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധര്‍മ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്.
കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു
നെടുമ്പാശ്ശേരി:കാശ്മീരിൽ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിച്ചു.മൃതദേഹം ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.തുടര്‍ന്ന് ഉദയം പേരൂരിലെ വീട്ടിലേക്ക് എത്തിച്ചു. ഇവിടെ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഉദയംപേരൂര്‍ സ്റ്റെല്ലാ മേരീസ് കോണ്‍വെന്റിന് സമീപം കറുകയില്‍ പരേതനായ മൈക്കിളിന്റെ മകനണ് ആന്റണി സെബാസ്റ്റ്യന്‍. ആന്റണി സെബാസ്റ്റ്യന്‍ സേവനം ചെയ്തിരുന്ന ബറ്റാലിയനിലെ സുബേദാര്‍ വിശ്വമോഹനനും മറ്റു മൂന്നു സഹപ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിച്ച് എത്തിയിട്ടുണ്ട്. കൃഷ്ണഗാട്ടി സെക്ടറില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് ആന്റണിക്ക് വെടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റണി സെബാസ്റ്റ്യന്‍ പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ അന്ത്യം വരിക്കുകയായിരുന്നു .കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകുകയും ആറ് മണിയോടെ സംസ്ക്കാരം നടക്കുകയും ചെയ്യും .
ശബരിമലയിൽ മണ്ഡല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി;കനത്ത സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ
പത്തനംതിട്ട:ശബരിമലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം ആരംഭിക്കാൻ ദിവസങ്ങളെ മാത്രം ശേഷിക്കെ വൻ സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ. ഇത്തവണത്തെ ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഉയർത്തുക.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് സൂചന.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.മണ്ഡല മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബര്‍ 27നാണ് അടയ്ക്കുക. 27നാണ് മണ്ഡലപൂജ. പിന്നീട് ഡിസംബര്‍ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണ് പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിന്.വിശദമായ സുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്.ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം.സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്താണ് ചീഫ് പൊലീസ് കോഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ കോ- ചീഫ് കോഓര്‍ഡിനേറ്റര്‍. സേനാ വിന്യാസത്തിന്‍റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയന്ന്‍റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്‍റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കയ്യില്‍ ധരിക്കാന്‍ പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകള്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കമാന്‍ഡോകളെയും ക്വിക്ക് റിയാക്ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.മണ്ഡല മകരവിളക്ക് കാലത്ത് ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. അറുന്നോളം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡല കരവിളക്ക് കാലം സര്‍ക്കാരിന് വന്‍ പരീക്ഷണ കാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.
ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ.സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കുടുംബങ്ങളും തന്ത്രി കുടുംബവും ചര്‍ച്ചയ്ക്ക് തയ്യാറായത്. നേരത്തെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും ഇരുവരും പിന്മാറിയിരുന്നു. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറില്ല. ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല.
പെട്രോൾ പമ്പിലെ അക്രമം;ബിഎംഎസ് മേഖല പ്രസിഡന്റ് ഉൾപ്പെടെ മുഖ്യപ്രതികൾ റിമാൻഡിൽ
കൂത്താട്ടുകുളം:കൂത്താട്ടുകുളത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഎംഎസ് നേതാവ് ഉൾപ്പെടെ രണ്ടു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി ബിഎംഎസ് മേഖല പ്രസിഡന്റും ആർഎസ്എസ് നേതാവുമായ കുമ്മണം രാജു എന്ന കെ.കെ രാജു,രണ്ടാം പ്രതി കൂത്താട്ടുകുളം മേനാമറ്റം മനോജ് എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്‌ഐ ബ്രിജിത് കുമാർ അറിയിച്ചു.പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കൂത്താട്ടുകുളം ടൗണിൽ ഓട്ടോ ഓടിക്കുന്ന രാജു പമ്പിൽ ഡീസൽ അടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ പമ്പിലെ ജീവനക്കാരനായ വഴിത്തല കൊച്ചുപറമ്പിൽ അമൽ ദിവാകരനെ മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു.ഉദ്ഘാടനദിനത്തില്‍ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 186 ടിക്കറ്റുകളാണ് 55 മിനിറ്റിനുള്ളിൽ വിറ്റുതീര്‍ന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒൻപതിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനമായ എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക.ഉദ്ഘാടന ദിവസം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയില്‍ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അബുദാബിയിലേക്ക് സര്‍വീസ് നടത്താനുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും.