‘കേസെടുക്കാത്തത് കഴിവുകേടായി കാണരുത്’:ശബരിമലയിലെ പോലീസ് നടപടികളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

keralanews high court criticises the police action in sabarimala

കൊച്ചി:ശബരിമലയിലെ പോലീസ് നടപടികളിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം.ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ജഡ്‌ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യത്തില്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുക്കാതിരുന്നത് ജഡ‌്‌ജി നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അത് കോടതിയുടെ കഴിവ് കേടായി കരുതരുത്. നാമജപം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തര്‍ വിളിക്കുന്നത്,അതെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. എന്നാല്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.സന്ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുന്നതിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കും. ശബരിമലയിലെത്താന്‍ ഒരു യുവതിയെയും നിര്‍ബന്ധിക്കില്ലെന്നും എ.ജി വ്യക്തമാക്കി. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജിയുടെ വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വായിച്ചു.

കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

keralanews the supreme court stayed the hc verdict canceling km shajis legislative membership

ന്യൂഡൽഹി:കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.ഷാജി സമർപ്പിച്ച ഹർജി തീർപ്പാകുന്നതുവരെയാണ് സ്റ്റേ എന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധിച്ചു.ഷാജി സമര്‍പ്പിച്ച ഹര്‍ജി കോടതി ജനുവരിയില്‍ പരിഗണിക്കും.ഇതോടെ ഷാജിക്ക് നിയമസഭയിലെത്താന്‍ അനുമതി ലഭിച്ചു.അതേസമയം നിയമസഭാ യോഗത്തില്‍ ഇരിക്കാമെന്നല്ലാതെ ഷാജിക്ക് വോട്ടവകാശം ഉണ്ടാവില്ല. എംഎല്‍എ എന്ന നിലയിലുള്ള യാതൊരു ആനുകൂല്ല്യവും കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ചതിനാണ് അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും കോടതി വിലക്കി.ഇതിനെ തുടര്‍ന്ന് കെ എം ഷാജി സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചു. അപ്പീല്‍ നല്‍കാനായി കഴിഞ്ഞ വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തന്നെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടിക്കൊടുത്തുമില്ല. ഈ സാഹചര്യത്തില്‍ കെ എം ഷാജിയുടെ നിയമസഭാഗംത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ ഷാജിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ് നല്‍കിയത്.

തലശ്ശേരിയിൽ വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു

keralanews 60pavan gold stoled from a house in thalasseri

തലശ്ശേരി:ചേറ്റംകുന്നിൽ വീട് കുത്തിത്തുറന്ന് 60 പവൻ മോഷ്ടിച്ചു.ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്‍റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനല്‍കമ്ബി തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘം കിടപ്പു മുറിയിലെ അലമാര കുത്തിപ്പൊളിച്ച്‌ സ്വര്‍ണം കവരുകയായിരുന്നു.ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 24ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം മനസിലായത്. സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ തിരിതെളിയും

keralanews kannur revenue district school festival will start tomorrow at thalasseri

തലശ്ശേരി:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ തിരിതെളിയും. നഗരത്തിലെ എട്ടു സ്കൂളുകളിലായാണ് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.ആദ്യദിനം പതിനെട്ട് വേദികളിലും രണ്ടാം ദിനം പതിനേഴ് വേദികളിലും മൂന്നാം ദിനം പതിനഞ്ച് വേദികളിലുമായി മത്സരങ്ങൾ നടക്കും.ഉൽഘാടന,സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല. സംഘഗാനം, വഞ്ചിപ്പാട്ട്,കേരളനടനം, നാടകം,തിരുവാതിരക്കളി,ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ  ആദ്യദിനം നടക്കും. 15 ഉപജില്ലകളിൽ നിന്നായി 5798 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 105 ഇനങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുക.ബ്രണ്ണൻ എച്എസ്എസ്, ബി.ഇ.എം.പി എച്എസ്എസ്,സെന്റ് ജോസഫ്‌സ് എച്എസ്എസ്,ജി.വി.എച്.എസ്.എസ് ചിറക്കര,സേക്രഡ് ഹാർട്ട് ഗേൾസ് എച്എസ്എസ്,എം.എം.എച്.എസ്.എസ്,ജി.എച്.എസ്.എസ് തിരുവങ്ങാട്, ജി.എസ്.ബി.എസ് വലിയമാടാവിൽ എന്നിവിടങ്ങളിലാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ഗേൾസ് സ്‌കൂളിലാണ് ഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പി.കെ ശശിക്കെതിരെ സിപിഎം നടപടി; പ്രാഥമികാംഗത്വം ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

keralanews cpm action against p k sasi and suspended for six months

തിരുവനന്തപുരം:വനിതാനേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിക്കെതിരെ സിപിഎം നടപടി.പാലക്കാട് ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.പരാതി അന്വേഷിച്ച പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.വനിതാ നേതാവിനോട് പി.കെ ശശി ഫോണിൽ വിളിച്ച് മോശം രീതിൽ സംസാരിച്ചിരുന്നതായി മന്ത്രി എ.കെ ബാലൻ,പി.കെ ശ്രീമതി എം.പി എന്നിവരടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയിരുന്നു.എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തെ ശരിവയ്ക്കുന്ന പരാമർശങ്ങളൊന്നും കമ്മീഷൻ റിപ്പോർട്ടിൽ ഇല്ല.ശശിക്കെതിരെയുള്ള പരാതി ഗൗരവമുള്ളതാണെന്ന് കമ്മീഷൻ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ അറിയിച്ചു.പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ബോധ്യപ്പെടുന്ന മാതൃകാപരമായ നടപടി ശശിക്കെതിരെ ഉണ്ടാകണമെന്നാണ് സംസ്ഥാന സെക്രെട്ടെറിയേറ്റ് വിലയിരുത്തിയത്.അതിനാൽ ശശിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായും കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.അതേസമയം തനിക്കെതിരെ ഉയർന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി.കെ ശശി പറഞ്ഞു.പാർട്ടിയിലെ തന്നെ ചിലർ തനിക്കെതിരായി പ്രവർത്തിച്ചെന്ന ആരോപണവും ശശി ഉന്നയിച്ചു.എന്നാൽ ശശിക്കെതിരായ പാർട്ടി നടപടി തൃപ്തികരമാണെന്ന് പരാതിക്കായി പറഞ്ഞു.ഇക്കാര്യത്തിൽ താൻ പരസ്യപ്രതികരണത്തിനില്ലെന്നും കേസിൽ തുടർനടപടികൾക്കില്ലെന്നും പരാതിക്കാരിയായ വനിതാ നേതാവ് അറിയിച്ചു.

ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി

keralanews prohibitory order in sabarimala extended to 30th of this month

ശബരിമല:ശബരിമലയിൽ പമ്പ,നിലയ്ക്കൽ,ഇലവുങ്കൽ,സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി.പത്തനംതിട്ട ജില്ലാ കലക്റ്റർ പി.ബി നൂഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.തീർത്ഥാടകർക്ക് സമാധാനപരമായ അയ്യപ്പദർശനം,തീർത്ഥാടകരുടെ വാഹങ്ങളുടെ സുഗമമായ സഞ്ചാരം,എന്നിവയെ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഭക്തർക്ക് ഒറ്റയ്ക്കോ സംഘമായോ ദര്ശനത്തിനെത്തുന്നതിനും ശരണം വിളിക്കുന്നതിനും തടസ്സമില്ല.

ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

keralanews k krishnankutty will take oath today

തിരുവനന്തപുരം:ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി ഇന്ന് മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകീട്ട് അഞ്ചുമണിക്ക് രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക.ചിറ്റൂരില്‍ നിന്നുള്ള എംഎൽഎയായ കെ കൃഷ്ണന്‍കുട്ടി. ആദ്യമായാണ് മന്ത്രിയാകുന്നത്.പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കെ കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. വെള്ളിയാഴ്ച ബംഗലൂരുവില്‍ ചേര്‍ന്ന ജെഡിഎസ് ദേശീയ നേതൃയോഗത്തിലാണ് മന്ത്രിമാറ്റത്തില്‍ തീരുമാനമായത്. രണ്ടര വര്‍ഷം കഴിയുമ്ബോള്‍ മന്ത്രിപദം മാറാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടായിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ മാറ്റുന്നതെന്നും ജെഡിഎസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കിയിരുന്നു.

കനത്ത മഴ;യുഎഇയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

keralanews leave for schools in uae due to heavy rain

ദുബായ്:കനത്ത മഴയെ തുടർന്ന് യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.മണിക്കൂറോളം ശക്തമായി നിലനില്‍ക്കുന്ന മഴമൂലം യുഎഇ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.ദുബായില്‍ മാത്രം 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..കഴിഞ്ഞ മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി നീണ്ടുനിൽക്കുന്ന കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.മരങ്ങള്‍ റോഡിലേയ്ക്ക് കടപുഴകി വീണതോടെ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews court will consider the bail application of k surendran today in the case of attacking lady in sannidhanam

പത്തനംതിട്ട:സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുൻപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.മകന്റെ കുട്ടിയുടെ ചോറൂണിന് സന്നിധാനത്ത് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ് സുരേന്ദ്രനെതിരായി ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യസ്ഥിതി പരിഗണിച്ച്‌ തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ഇന്നലെ കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ;കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കി

keralanews bypass through keezhattoor vayal central govt issued final notification

കണ്ണൂർ:കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി.ഇത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ അടക്കം വലിയ എതിര്‍പ്പുണ്ടാക്കിയ ഈ തീരുമാനമാണ് കേന്ദ്രം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള സിപിഎം നേതാക്കള്‍ വയല്‍ക്കിളി സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് വ്യക്തമായിരിക്കുകയാണ്.