തിരുവനന്തപുരം:പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തി നടുത്തളത്തില്‍ പ്ലക്കാർഡുകളും ബാനറുകളുമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു.സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്‌ന ഫാത്തിമ എത്തിയിരുന്നു.ഇവര്‍ക്ക് പോലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.
സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി
ശബരിമല:സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവെയ്ക്കാം. നാമജപത്തിനായി കൂട്ടം കൂടുന്നതിനും വിലക്കില്ല. ജില്ലാ കളക്ടര്‍ പിബി നൂഹ് സന്നിധാനത്ത് നേരിട്ടെത്തി ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമെ പൊലീസ് ഇടപെടുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
തിരുവന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് ബ്രാന്‍ഡ്‌കളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡ്‌കളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍, എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ആകുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായി. സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയാറായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അoഗമായതെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലും കെ.സുരേന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസില്‍ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനാണ് സുരേന്ദ്രനും മറ്റ് 20 പേര്‍ക്കുമെതിരെ കേസ്. നിരോധന മേഖലയില്‍ സമരങ്ങള്‍ സംഘടിപ്പിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കും.നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ സുരേന്ദ്രന് ഇന്ന് നെയ്യാറ്റിന്‍കര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റ് ആറ് കേസുകള്‍ കൂടി ഉള്ളതിനാല്‍ സുരേന്ദ്രന് ജയിൽ മോചിതനാകാനാവില്ല. ഇതിനിടയിലാണ് പുതിയൊരു കേസ് കൂടി പോലീസ് സുരേന്ദ്രനുമേൽ ചുമത്തിയിരിക്കുന്നത്.അതേസമയം, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഴയങ്ങാടി വേങ്ങരയിൽ വീട്ടിൽ നിന്നും 12 പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു
കണ്ണൂർ:പഴയങ്ങാടി വേങ്ങരയിൽ വീട്ടിൽ നിന്നും 12 പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു.പകൽ സമയത്ത് വീട്ടുകാർ വീടുപൂട്ടി പോയസമയത്താണ് മോഷണം നടന്നത്.സിവിൽ എൻജിനീയറായ പുതിയവീട്ടിൽ രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.ചൊവ്വാഴ്ച പകൽ 12 മണിക്കും 2 മണിക്കും ഇടയിലാണ് സംഭവം.രവീന്ദ്രൻ പഴയങ്ങാടിയിലും ഭാര്യ പയ്യന്നൂരിൽ ജോലിക്കും പോയിരിക്കുകയായിരുന്നു.ഈ സമയത്ത് സ്ഥലത്തെത്തിയ മോഷ്ട്ടാവ് അടുക്കള ഭാഗത്തെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല,വള,മോതിരം,ഡയമണ്ട് കമ്മൽ,പണം എന്നിവയാണ് മോഷ്ട്ടാവ് കവർന്നത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം രവീന്ദ്രൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഉടൻ തന്നെ പഴയങ്ങാടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്‌ഐ പി.എസ് ബിനുമോഹൻ,എഎസ്ഐ എം.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മൂലക്കീൽ ഇഎംഎസ് വായനശാലയിൽ സ്ഥാപിച്ചരിക്കുന്ന സിസിടിവിയിൽ മോഷ്ട്ടാവിന്റെതെന്ന് സംശയിക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.ഇയാളുടെ ബാഗിൽ ഉണ്ടായിരുന്ന ഒരു കുപ്പിയും മോഷണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവർക്ക് ഇനി ശിക്ഷയിൽ;പകരം നല്ലനടപ്പ്
തിരുവനന്തപുരം:ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാലും ഇനി മുതൽ ജയിൽ ശിക്ഷ നൽകില്ല.പകരം ഇവരെ നല്ലനടപ്പിന് വിടും.ചെറുപ്പക്കാർ കുറ്റവാളികളായി മാറാതിരിക്കാൻ 2016 ഇൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇത് ഉടൻ നടപ്പിലാക്കാൻ എല്ലാ ജില്ലാകോടതികൾക്കും ഹൈക്കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ട്.കേസിന്റെ സാഹചര്യം,കുറ്റകൃത്യത്തിന്റെ സ്വഭാവം,കുറ്റവാളിയുടെ പ്രായം,കുടുംബപശ്ചാത്തലം എന്നിവ പരിഗണിച്ചാണ് നല്ലനടപ്പ് അനുവദിക്കുക.1958 ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേർസ് ആക്ട്(നല്ലനടപ്പ് നിയമം) പൂർണ്ണമായും നടപ്പിലാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതി യോഗം ഓഗസ്റ്റ് മാസം എട്ടാം തീയതി നടന്നിരുന്നു.ഈ സമിതിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്പിലെത്തുമ്പോഴാണ് നല്ലനടപ്പ് നിയമമ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷനറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കുകയും കുറ്റകൃത്യം ചെയ്യാനുണ്ടായിരുന്ന സാഹചര്യം വേഗത്തിൽ വിലയിരുത്തുകയും ചെയ്യും.കുറ്റം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആദ്യ കുറ്റകൃത്യമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും.ഒപ്പം നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നതായും മേലിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്യും.തുടർന്ന് ജില്ലാ പ്രൊബേഷനറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയക്കും.എന്നാൽ ഇയാളെ കൃത്യമായി നിരീക്ഷിക്കുകയും വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയാൽ അതെ കോടതിയിൽ തന്നെ ഹാജരാക്കി ജയിലിലടയ്ക്കുകയും ചെയ്യും.വ്യവസ്ഥകൾ പാലിക്കുന്നയാളെ പൂർണ്ണമായും സ്വാതന്ത്രരാക്കും.
വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റൻ ടഗ്ഗ് കടലിൽ മറിഞ്ഞു താണു
വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൂറ്റന്‍ ടഗ്ഗ് കടലില്‍ മറിഞ്ഞ് താണു.വ്യാഴാഴ്ച പുലര്‍ച്ചെ വലിയ ശബ്ദത്തോടെ ടഗ്ഗ് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫിഷറിസ് വകുപ്പിന്റെ പഴയ പെട്രോള്‍ ബോട്ടും തര്‍ന്നു.അഞ്ചുവർഷം മുൻപാണ് ഇന്ധനവും വെള്ളവും തീര്‍ന്നതിനെ തുടര്‍ന്ന് സഹായം അഭ്യർത്ഥിച്ച് മുംബൈയില്‍ നിന്നുള്ള ബ്രഹ്മേശ്വര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. തീരത്ത് അടുത്ത ശേഷം ജീവനക്കാരും ഉടമകളും തമ്മില്‍ ഉടലെടുത്ത വേതനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ടഗ്ഗ് ഇവിടെ കുടുങ്ങുകയായിരുന്നു. ജീവനക്കാരും ഉടമകളും ഉപേക്ഷിച്ച ടഗ്ഗിനെ തുറമുഖത്തുനിന്ന് മാറ്റണമെന്ന തുറമുഖ വകുപ്പ് അധികൃതരുടെ ആവശ്യം ഉടമകള്‍ ചെവികൊണ്ടില്ല. മുംബൈയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കടം ജപ്തിയിലൂടെ ഈടാക്കാന്‍ ബാങ്ക് അധികൃതര്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. എന്നാല്‍ മതിയായ വില ലഭിക്കാത്തതിനാല്‍ ലേലനടപടികള്‍ പൂര്‍ത്തിയായില്ല. വര്‍ഷങ്ങളായി കാറ്റും മഴയുമേറ്റ് തുരുമ്പിച്ച് വെള്ളം കയറിയ ടഗ്ഗിനെ വീണ്ടും ലേലം ചെയ്യാനിരിക്കെയാണ് ടഗ്ഗ് മറിഞ്ഞ് കടലില്‍ താണത്.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് നിയമസഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സഭ താൽകാലികമായി നിർത്തിവെയ്ക്കാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യത്തോരവേള സസ്പെന്‍ഡ് ചെയ്തു വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.എന്നാല്‍ പ്രളയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ എണീറ്റതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഇതിനിടെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആകെ 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒന്നിച്ചാണ് മറുപടി പറഞ്ഞത്. ഇതിന് 40 മിനിറ്റ് സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ 40 മിനിറ്റ് സമയമെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഒന്നിച്ച് മറുപടി നല്‍കിയതിനാലാണ് ഇത്രയും സമയമെടുത്തതെന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും ഇത് അംഗീകരിക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ തള്ളിക്കയറുവാനും ശ്രമിച്ചു.മറ്റംഗങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
രഹ്ന ഫാത്തിമ അറസ്റ്റിൽ
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് അറസ്റ്റ്പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു.ബി എസ് എന്‍ എല്‍ ഓഫീസിലെത്തിയാണ് രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത്.ഓഫീസിലെത്തിയ പൊലീസ് സംഘം മാനേജര്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയായിരുന്നു. അതിന് ശേഷം വിടുതല്‍ വാങ്ങിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. രഹ്നയുടെ ഭര്‍ത്താവ് മനോജിനെ ഫോണില്‍ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. ജാമ്യമില്ലാ കേസ് ആയതു കൊണ്ട് തന്നെ മജിസ്‌ട്രേട്ടിന് മുമ്ബില്‍ രഹ്നയെ ഹാജരാക്കും. സാധാരണ നിലയില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതു കൊണ്ട് തന്നെ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച രഹനയുടെ നീക്കം വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. പൊലീസ് സഹായത്തോടെ യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്. യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിച്ചതോടയാണ് രഹന തിരിച്ചിറങ്ങിയത്.