തളിപ്പറമ്പ്:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭാഗത്തിനിടയാക്കിയ സംഭവത്തിൽ കസ്റ്റഡിയിലായവരിൽ കുട്ടിയുടെ പിതാവും ഡിവൈഎഫ്ഐ പ്രാദേശിക നേതാവും.മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്ബ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരാണ് പിടിയിലായത്.പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ചതായിരുന്നു പെണ്‍കുട്ടിക്ക് പീഡനം ഏറ്റത്.പീഡനദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തായത് .ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴിയുള്ളതായാണ് പോലീസ് പറയുന്നത്.പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെണ്‍കുട്ടിയും മാതാവും കണ്ണൂരിലെ വനിതാ പൊലീസിനെ സമീപിച്ചത്.തുടർന്ന് വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി.പിന്നീട് തളിപ്പറമ്പ് പൊലീസാണ് കേസ് വിശദമായി അന്വേഷിച്ചതും പ്രതികളെ തിരിച്ചറിഞ്ഞതും. മൊബൈല്‍ ഫോണ്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണം കേസിനു ഗുണം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു.
കണ്ണൂരിൽ രണ്ടിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം;പരിയാരം കോരൻപീടികയിൽ നിന്നും 15 പവനും താണയിൽ നിന്നും 20 പവനും കവർന്നു
കണ്ണൂർ:കണ്ണൂരിൽ രണ്ടിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം.പരിയാരം കോരൻപീടികയിൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ആമിന മൻസിലിൽ സൈനുൽ ആബിദിന്റെ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു.തിങ്കളാഴ്ച്ച രാത്രിയാണ് കവർച്ച നടന്നത്.വീടിനു പുറകുവശത്തെ വാതിലും ഗ്രിൽസും പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.അകത്തെ ഷെൽഫിൽ സൂക്ഷിച്ച പണവും സ്വർണ്ണവുമാണ് കവർന്നത്.കുറച്ചുനാളായി ആബിദും കുടുംബവും പിതാവിന്റെ വീട്ടിലായിരുന്നു താമസം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച്ച മറുനാടൻ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു.ഇവർ പണികഴിഞ്ഞ് പോയശേഷം വീട്ടുകാർ വീടുപൂട്ടി പോയി.ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ഉടനെ പോലീസിൽ വിവരമറിയിച്ചു.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂർ താണയിലും പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഏകദേശം 20 പവൻ സ്വർണ്ണം മോഷ്ടിച്ചു. താണ മാണിക്കക്കാവിനു സമീപം ഇസ്താനയിൽ സാഹിറയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കുടുംബസമേതം ശനിയാഴ്ച ചങ്ങനാശ്ശേരിയിലെ സഹോദരിയുടെ വീട്ടിൽ പോയിരുന്നു.ഇവർ തിരിച്ചെത്തിയാൽ മാത്രമേ കവർച്ച ചെയ്യപ്പെട്ട സാധനങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ.ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനു മുൻപായി വീട്ടുകാർ പെയിന്റിങ് നടത്തുന്ന ആളുടെ കൈവശം താക്കോൽ നൽകിയിരുന്നു.ഇയാൾ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.വാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നിരിക്കുന്നത്.ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി.ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആകാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.
കണ്ണൂരിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവം;നാലുപേർ കസ്റ്റഡിയിൽ
കണ്ണൂർ:കണ്ണൂരിൽ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. മാട്ടൂൽ,ശ്രീകണ്ഠപുരം സ്വദേശികളാണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തു.രണ്ടര വര്‍ഷം മുമ്ബ് പരിചയപ്പെട്ട അഞ്ജന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്‌ത്തിയതെന്നാണ് വിവരം.ഇവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.പെൺകുട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി.ഇരുപതോളംപേർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനല്കിയിട്ടുണ്ട്. ഫേസ്ബുക് വഴിയാണ് പെൺകുട്ടി സ്ത്രീയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ 13 ന് പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധു പറശ്ശിനിക്കടവിലെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും അവിടെ കാറിലുണ്ടായിരുന്ന സ്ത്രീ വാഹനത്തിലേക്ക് വിളിച്ചു കയറ്റുകയുമായിരുന്നത്രെ.പത്താം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഈ സ്ത്രീ കാറില്‍ വെച്ച് തന്നെ യൂണിഫോം മാറ്റിപ്പിക്കുകയും പകരം മറ്റൊരു വസ്ത്രം നല്‍കുകയും ചെയ്തു. കസ്റ്റഡിയിലുള്ള സന്ദീപും കാറിലുണ്ടായിരുന്നു. പിന്നീട് പറശ്ശിനിക്കടവിലെ ഒരു ലോഡ്ജില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഈ സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞില്ല.എന്നാല്‍ ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ടെന്നും അത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും സ്ത്രീ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി മറ്റുപ്രതികളുടെ അടുത്തെത്തിച്ചതായും പെൺകുട്ടി മൊഴിനൽകി.വിദ്യാർത്ഥിനിയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ശാസ്ത്രീയാന്വേഷണവും പുരോഗമിച്ചു.പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ മുഴുവൻ ഫോണുകളും പോലീസ് പിന്തുടർന്നു.തുടർന്ന് ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും ഏതാനും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം;ഉൽഘാടന ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്
കണ്ണൂർ:ഡിസംബർ ഒൻപതാം തീയതി നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്.ഏകദേശം ഒരുലക്ഷത്തോളംപേർ ചടങ്ങിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 25,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി.എയര്‍ ട്രാഫിക് കണ്ട്രോള്‍ കെട്ടിടത്തിന് സമീപത്തായി 1.20 ലക്ഷം ചതുരശ്ര അടിയിലാണ് ഉദ്ഘാടന വേദി ഒരുങ്ങുന്നത്.വേദിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം 120 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൗകര്യമുണ്ടാകും.ഫ്ലാഗ് ഓഫ് അടക്കമുളള ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും.ഇതിനായി ഉദ്ഘാടന വേദിയുടെ ഇരു വശങ്ങളിലുമായി എല്‍.ഇ.ഡി സ്ക്രീനുകളും സജ്ജീകരിക്കുന്നുണ്ട്. വേദിക്ക് മുന്നിലായി ഒരുക്കുന്ന മിനി സ്റ്റേജിലാവും ഉദ്ഘാടന ദിവസം രാവിലെ മുതല്‍ കലാപരിപാടികള്‍ അരങ്ങേറുക.ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്നവര്‍ക്കായി വേദിയിലേക്കും തിരിച്ചും 90 ബസുകള്‍ സൌജന്യ സര്‍വീസ് നടത്തും.അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി ജില്ലാ ഘടകം അറിയിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഉൽഘാടന ദിവസം തന്നെ ആഭ്യന്തര സർവീസും ആരംഭിക്കും
കണ്ണൂർ:ഉൽഘാടന ദിവസമായ ഡിസംബർ ഒൻപതിന് തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസും തുടങ്ങാൻ തീരുമാനം.സ്വകാര്യ വിമാക്കമ്പനിയായ ഗോ എയറാണു സര്‍വീസ് തുടങ്ങുക. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ്.ഡിസംബര്‍ 9ന് രാവിലെ 12.20നാണ് ബംഗളൂരുവില്‍ നിന്ന് ഈ വിമാനം കണ്ണൂരില്‍ എത്തുക.ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഗോ എയര്‍ കമ്പനിയുടെ വിമാനം 4.15ന് തിരുവന്തപുരത്ത് എത്തും. അന്ന് ബംഗളൂരു-കണ്ണൂര്‍ യാത്രയ്ക്കു 2013 രൂപ നിരക്കിലാണു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. തിരുവനന്തപുരത്തേക്കു 2948 രൂപയാണു സാധാരണ നിരക്ക്. 3395 രൂപയാണ് ഫ്ലക്സി നിരക്ക്. ഗോ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചു. എന്നാല്‍ മറ്റു ദിവസങ്ങളിലെ സര്‍വീസിനു ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും ആഭ്യന്തര സര്‍വീസ് നടത്താന്‍ ഗോ എയര്‍ അപേക്ഷ നല്കിയിട്ടുണ്ട്. ദോഹ,മസ്ക്കറ്റ്,ദമാം എന്നിവിടങ്ങളിലേക്കുളള ഇവരുടെ രാജ്യന്തര സര്‍വീസും ഉടന്‍ ഉണ്ടാകും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും.മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്‍റെ വിമാനമാണ് ഇന്നു സര്‍വീസ് തുടങ്ങുന്നത്. ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10നു കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ നൽകുന്ന എയർ ബസ് എ 330-300 ഇനത്തിൽപെട്ട വിമാനമാണ് സർവീസിനുള്ളത്.ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാല് സർവീസുകൾ ജിദ്ദയിൽ നിന്നും മൂന്നെണ്ണം റിയാദിൽ നിന്നുമാണ്. റിയാദിൽ നിന്നുള്ള സർവീസ് വെള്ളിഴാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സർവീസ് നിറുത്തിവെച്ച വലിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയിൽ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി
ശബരിമല:ശബരിമലയിൽ നിരോധനാജ്ഞ ഈ മാസം എട്ടുവരെ നീട്ടി.പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സമാധാനപരമായ ദര്‍ശനവും വാഹനങ്ങളുടെ സുഗഗമമായ സഞ്ചാരവും ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിനെത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജഹർജി;ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു
കൊച്ചി:ശബരിമല വിഷയത്തിൽ ദുരുദ്ദേശപരമായി ഹർജി നൽകിയതിന് ശോഭ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴയിട്ടു.ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയിൽ ഉന്നയിച്ചത്.ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും പിഴ വിധിക്കുകയാണെന്നും കോടതി പറഞ്ഞു.ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.വികൃതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ശോഭ സുരേന്ദ്രൻ ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും താക്കീത് നൽകി. ശോഭാസുരേന്ദ്രനെതിരായുള്ള നടപടി എല്ലാവർക്കും പാഠമായിരിക്കണമെന്ന് പറഞ്ഞ കോടതി പിഴയായി ഈടാക്കുന്ന തുക ലീഗൽ സർവീസസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും ഉത്തരവിട്ടു.എന്നാല്‍ പിഴ ഒടുക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും
ന്യൂഡൽഹി:ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും.കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബയോട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്‌സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് തീരുമാനം ഉടനെ സര്‍ക്കാര്‍ നടപ്പാക്കിയേക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.കിയാൽ എംഡി വി.തുളസീദാസ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെയും വൈകിട്ടുമാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക.വിമാനത്താവളത്തിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് കെഎസ്ആർടിസി ജന്റം ബസിന്റെ സർവീസ് തുടങ്ങിയിരിക്കുന്നത്.രാവിലെ 8.30 ന് കണ്ണൂരിൽ നിന്നും മട്ടന്നൂർ ബസ് സ്റ്റാൻഡ് വഴി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തും.ശേഷം പത്തുമണിക്ക് വിമാനത്താവളത്തിൽ നിന്നും തലശ്ശേരിയിലേക്ക് പോകും.വൈകുന്നേരം 4.15 ന് ഇരിട്ടിയിൽ നിന്നും വിമാനത്താവളത്തിലെത്തുന്ന ബസ് 5.20 ന് കണ്ണൂരിലേക്ക് തിരിച്ച് സർവീസ് നടത്തും.വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ എ.സി ബസുകൾ ഉൾപ്പെടെ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.