ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു

keralanews auto taxi rate hike came into effect

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ,ടാക്സി നിരക്കുവർധന പ്രാബല്യത്തിൽ വന്നു.ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കിയും ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായി ഉയർത്തിയും വിജ്ഞാപനം പുറത്തിറക്കി.ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം.ടാക്സിക്ക് മിനിമം നിരക്കിൽ അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം.ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.

പൊതുനിരത്തിൽ പൊലീസുകാരെ എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് മർദിച്ചതായി പരാതി

keralanews complaint that sfi workers attacked policemen in public road

തിരുവനന്തപുരം:സിഗ്നൽ ലംഘിച്ചതിന് ബൈക്ക് തടഞ്ഞതിന്റെ പേരിൽ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ പൊതുനിരത്തിൽ വളഞ്ഞിട്ട് മർദിച്ചു.വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.പാളയം യുദ്ധസ്മാരകത്തിനു സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം നടന്നത്. ഇരുപതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാണ് പൊലീസുകാരെ മര്‍ദിച്ചത്.ട്രാഫിക് സിഗ്നൽ ലംഘിച്ച് ‘യു ടേൺ’ എടുത്ത ബൈക്ക് ട്രാഫിക് പൊലീസുകാരനായ അമൽ കൃഷ്ണ തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം.പോലീസുകാരനുമായി തർക്കിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് പോലീസിനെ യൂണിഫോമിൽ പിടിച്ചു തള്ളി.ഇതുകണ്ട് സമീപത്ത് നിൽക്കുകയായിരുന്ന പോലീസുകാരായ വിനയചന്ദ്രനും ശരത്തും പ്രശ്നത്തിൽ ഇടപെട്ടു.പിന്നീട് ബൈക്ക് യാത്രക്കാരനും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി.ഇതിനിടയിൽ യുവാവ് ഫോൺ ചെയ്ത് കൂട്ടുകാരെ വിളിച്ചു വരുത്തി.യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും ഇരുപതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എത്തി രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ട്രാഫിക് പോലീസ് അമൽ കൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം നൽകിയത്.പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ രണ്ടുപോലീസുകാരെയും തല്ലി അവശരാക്കിയിരുന്നു. എഴുനേൽക്കാൻ പോലും കഴിയാതെ നിലത്തു കിടക്കുകയായിരുന്നു രണ്ടുപേരും.പോലീസ് അക്രമികളെ പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി പോലീസിനെ ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ പോലീസുകാർ പിന്മാറി.പിന്നീട് അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം പൊലീസുകാരെ അക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാല്‍ അവര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവശ്യങ്ങൾക്കായി ഇനി വിളിക്കാം 112 എന്ന ഒറ്റ നമ്പറിലേക്ക്

keralanews dial 112 for emergency situations

തിരുവനന്തപുരം:അടിയന്തരാവശ്യത്തിന് പോലീസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന എന്നിവരെ വിളിക്കാന്‍ ഇനി വ്യത്യസ്ത നമ്പറുകൾ ഓര്‍ത്തു വയ്ക്കേണ്ട.ഈ ആവശ്യങ്ങൾക്കെല്ലാം ഇനി 112 എന്ന ഈ ഒറ്റ നമ്പറിലേക്ക് വിളിച്ചാല്‍ മതിയാവും.രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പർ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഇതുവരെ ഉപയോഗിച്ചിരുന്ന 100, 101, 108, 181 എന്നീ നമ്പറുകൾ പതിയെ ഇല്ലാതെയാവും.ഒറ്റ നമ്പർ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 19 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികളുടെ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമിലെ ക്രമീകരണങ്ങള്‍. ഫോണ്‍ കോള്‍, എസ്‌എംഎസ്, ഇമെയില്‍, വെബ് റിക്വസ്റ്റ് എന്നിവ വഴി 112ലൂടെ സഹായം തേടാം.അഞ്ച് ജില്ലകളിലാണ് ആദ്യം ട്രയല്‍ റണ്‍ നടത്തുക.ഈ മാസം 31 മുതലാണ് ട്രയല്‍.കേരള പോലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

ഐഎസ്സിൽ ചേരാൻ കണ്ണൂരിൽ നിന്നും പത്തുപേർ കൂടി നാടുവിട്ടതായി സൂചന

keralanews report that ten more leave from kannur to join in is

കണ്ണൂർ:ഐഎസ്സിൽ ചേരാൻ കണ്ണൂരിൽ നിന്നും പത്തുപേർ കൂടി നാടുവിട്ടതായി സൂചന. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൈസൂരുവിലേക്കെന്നുപറഞ്ഞാണ് രണ്ടു കുടുംബങ്ങളും മറ്റൊരാളും പോയത്. എന്നാല്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരം ലഭിച്ചത്.സിറിയയില്‍ കൊലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ നാടുവിട്ട പൂതപ്പാറ സ്വദേശി സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്ന പേര് സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. സജ്ജാദിനു പുറമെ ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല,ഇവരുടെ മൂന്നുമക്കള്‍,കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20ന് വീടുവിട്ടത്.സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് പോലീസ് നിഗമനം. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല.ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് കേസിന്റെ അന്വേഷണ ചുമതല.

തിരുവനന്തപുരത്ത് വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews priest committed suicide in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്.പള്ളിമേടയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വൈദികനെ കാണപ്പെട്ടത്.വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫാദർ ആൽബിൻ. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.അടുത്ത സുഹൃത്തുക്കളോട് അപകടം ഉണ്ടായതിനെ തുടർന്ന് വിശ്രമത്തിനായി സ്വന്തം സ്വദേശമായ കൊട്ടാരക്കരയില്‍ പോകുമെന്ന് അറിയിച്ചിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews man attempt to committ suicide near bjp protest venue infront of secretariate

തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം.മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് സംഭവം.ഇയാള്‍ സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ്‌ വേണുഗോപാലന്‍ നായര്‍.

ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു;മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

keralanews student allegedly collapsed on the basketball court in madras christain college

ചെന്നൈ:ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്.നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്റേണല്‍ മാര്‍ക്കിന്റെ പട്ടികയില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ വിദ്യാർത്ഥികളുടെ മേല്‍ അടിച്ചേല്‍പിപ്പിച്ചിരുന്നത്. സ്പോര്‍ട്സ് ഫോറം എന്ന പേരില്‍ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്റെ ജീവന്‍ കവര്‍ന്നത്.ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധപ്പൂര്‍വ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഇതില്‍ തുടക്കം മുതൽ തന്നെ  വിദ്യാർഥികൾ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല.ഇതനുസരിച്ച്‌ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനാണ് അധികൃതര്‍ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല.ശക്തമായ ചൂടിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞ പെണ്‍കുട്ടി കോര്‍ട്ടില്‍ തന്നെ വീണ് മരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ദിവസം ചെല്ലും തോറും ശക്തമാവുകയാണ്.പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലെ നടപ്പാക്കിയ നിബന്ധനകള്‍ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു

keralanews two legs of man injured when climbing into a moving train

തലശ്ശേരി:ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു.ഉരുവച്ചാല്‍ നെല്ലൂന്നിയിലെ സിഎച്ച്‌ ഫൈസല്‍ (35) ആണ് തലശേരി റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച രാത്രി പത്തു മണിയ്ക്കാണ് സംഭവം.എറണാകുളത്തേക്ക് പോകാന്‍ തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനിൽ കയറിയ ഫൈസല്‍ വെള്ളം വാങ്ങാന്‍ വീണ്ടും ഇറങ്ങുകയായിരുന്നു. വെള്ളം വാങ്ങിയെത്തിയ ഉടനെ ട്രെയ്ന്‍ പുറപ്പെട്ടപ്പോള്‍ ചാടികയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു.ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ ബോഡി ഉരഞ്ഞ് ഇരുകാലുകളും ചതഞ്ഞു. പോലീസും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തലശേരി ആശുപത്രിയിലെത്തിച്ചു.തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിന്നീട് കോഴിക്കോട് മിംസ്  ആശുപത്രിയിലേക്ക് മാറ്റി.ചതഞ്ഞ ഇരുകാലുകളും ഇന്നലെ രാവിലെ മുറിച്ചുനീക്കി. ഏതാനും വര്‍ഷം മുൻപ് ഫൈസലിന്റെ പിതാവ് ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചിരുന്നു. ഈ കേസിന്റെ ആവശ്യത്തിന് എറണാകുളത്തേക്ക് പോകവേയാണ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്.

തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന്‌ തീപിടിച്ചു

keralanews ksrtc bus caught fire in thambanoor ksrtc depot

തിരുവനന്തപുരം:തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന്‌ തീപിടിച്ചു.കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്.ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു

keralanews assembly dispersed for today due to opposite party dispute

തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു.നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാർക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ച്‌ പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചിരുന്നു.പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ  ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.