തിരുവനന്തപുരം:റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി ഇനി മുതൽ റേഷൻ കാർഡ് മതിയെന്ന് പൊതുവിതരണ വകുപ്പ്.വിവാഹം,സ്ഥലം മാറ്റം,വിവര ശേഖരണത്തിലെ പിഴവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കാർഡിൽ പേര് ചേർക്കാനാകാതെ പോയ നിരവധിപേർക്ക് ഈ ഉത്തരവ് ഗുണകരമാകും.നേരത്തെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനാവശ്യമായ നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്,നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കിയാണ് പൊതുവിതരണ വകുപ്പ് ഡയറക്റ്റർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽ മാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്ത് നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.റേഷൻ കാർഡ് മാനേജ്‌മന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തൽ വരുത്തിയ ശേഷം നിലവിലെ കാർഡിൽ തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും
ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കും.നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വര്‍ഷങ്ങള്‍ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും.നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും.2018 ആഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്.അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങള്‍ക്ക് വാജ്പേയിയുടെ പേര് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിന്റെ പേര് അടല്‍ നഗര്‍ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്ഗഞ്ച് ചൗരായുടെ പേരും അടല്‍ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച കേസിൽ മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ന്യൂഡൽഹി:വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.നിലവിൽ കേസന്വേഷിക്കുന്ന സിബിഐയുടെ അഭ്യർത്ഥനയെ തുടർന്നാണ് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ ഈ വർഷം ആദ്യമാണ് ചോക്‌സി നാടുവിട്ടത്.നിലയിൽ ആന്റിഗ്വയിൽ താമസിക്കുന്ന മെഹുൽ ചോക്‌സി അവിടുത്തെ പൗരത്വം സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.വജ്രവ്യാപാര കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ എംഡിയാണ് മെഹുൽ ചോക്‌സി.ചോക്‌സിക്കൊപ്പം അനന്തിരവൻ നീരവ് മോദിയും കുടുംബവും നാടുവിട്ടിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യൽ മീഡിയയിൽ രീതിയിൽ പോസ്റ്റിട്ടതിനെ തുടർന്ന് അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം.മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പമ്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാന്‍ എത്തിയത്. പൊലീസ് സംരക്ഷണത്തില്‍ നടപന്തല്‍വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വരികയായിരുന്നു.മലകയറുന്നതിന് മുമ്ബ് രഹന ഫാത്തിമ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇവര്‍ക്കെതിരായ കേസിനാസ്പദമായത്.കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്.
നാദാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്:നാദാപുരം പുറമേരിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ച നാലരയോടെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന.സ്‌ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തകരാല്‍ സംഭവിച്ചു. നാദാപുരം പൊലീസെത്തി പരിശോധന നടത്തി.
സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു;പാലക്കാട് ബസ്സുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിൽ അങ്ങിങ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്ക് പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകൾ തകർന്നു.പാലക്കാട് ഡിപ്പോയിലെ ഒരു ബസ്സും, പെരിന്തല്‍മണ്ണ ഡിപ്പോയിലെ രണ്ടു ബസുകള്‍ക്കും നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതു പേരാണ് കല്ലേറിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.സെക്രെട്ടറിയേറ്റിനു സമീപത്തെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. അതേസമയം ബത്തേരിയിൽ നിന്നും കർണാടകയിലേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും ബസ്സുകൾ പുറപ്പെട്ടു.പോലീസ് സംരക്ഷണയിലാണ് ഇവ സർവീസ് നടത്തുന്നത്.ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്താത്തതിനെ തുടർന്ന് ശബരിമല തീർത്ഥാടകർ ചെങ്ങന്നൂരിൽ കുടുങ്ങി.അതേസമയം ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്.നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നവരെയും വഴിതടയുന്നവരെയും ഉടൻ കസ്റ്റഡിയിലെടുക്കണം.സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. കൂടാതെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.വ്യാഴാഴ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരവേദിയിലേക്ക് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശരണമന്ത്രം ചൊല്ലി ഓടിക്കയറിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബാഗേജ് ലഭിച്ചില്ല;കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
മട്ടന്നൂർ:മണിക്കൂറുകളോളം കാത്തിരുന്നിട്ടും ബാഗേജ് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ദോഹയില്‍ നിന്നും ഇന്നലെ എത്തിയ 14 യാത്രക്കാര്‍ക്കാണ് ബാഗേജ് ലഭിക്കാതിരുന്നത്. യാത്രക്കാര്‍ ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് ബാഗേജ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു.എന്നാല്‍ വിമാനത്തില്‍ മൊത്തം കയറ്റാവുന്ന ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിന് മുന്‍പ് ദോഹയില്‍ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തില്‍ ഇവ കൊണ്ടുവരുമെന്നും എയര്‍ഇന്ത്യ എക്‌സ്‌പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപന്തലിന്റെ എതിര്‍ ഭാഗത്തു റോഡരികില്‍ നിന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് വേണുഗോപാല്‍ ഓടി വരികയായിരുന്നു. ഉടന്‍തന്നെ പോലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേണുഗോപാലന്‍ നായര്‍ ബിജെപി അനുഭാവിയാണെന്നു പോലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയത്. ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മായം കലർത്തിയതിന്റെ പേരിൽ മൂന്നു വട്ടം നിരോധിച്ച ഡയറിയിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക്
കൊച്ചി:മായം കലർത്തിയ പാൽ വിട്ടതിന്റെ പേരിൽ ക്ഷീരവകുപ്പ് മൂന്നു വട്ടം നിരോധിച്ച ടയറിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക് ഒഴുകുന്നതായി റിപ്പോർട്ടുകൾ.15 കള്ള ബ്രാന്‍ഡുകളിലാണ് പാല്‍ വിതരണം നടക്കുന്നത്.ഗുരുതരരോഗങ്ങള്‍ക്ക് വരെ ഇടയാക്കാവുന്ന മായം കലര്‍ന്ന പാലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കുന്നത്.മായം കലര്‍ത്തിയ പാല്‍ ഓരോതവണ ക്ഷീരവകുപ്പ് പിടികൂടി നിരോധിക്കുമ്ബോഴും പേര് മാറ്റി കവര്‍ പാല്‍ പുറത്തിറക്കുന്നതാണ് ഇവരുടെ രീതി.ചേരുവയും മായവുമെല്ലാം പഴയ അളവില്‍ തന്നെ. അര്‍ബുദത്തിനും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പിണറായില്‍ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ പേരില്‍ പാലിറക്കാമോ എന്ന് ചോദിച്ചയുടന്‍ തന്നെ ഇടപാടുറപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡില്‍ എങ്ങനെ കവര്‍ പാല്‍ വിപണിയിലിറക്കാനാകും എന്ന് പിന്നീട് സംശയമായി. ഇടപാടുറപ്പിക്കാന്‍ തെളിവായി തന്നത് വിവിധ ജില്ലകളിലെ കടകളിലേക്ക് പ്ലാന്റില്‍ നിന്ന് പതിവായി പോകുന്ന വ്യത്യസ്തയിനം പേരുകളിലുള്ള പാല്‍ കവറുകളായിരുന്നു.പിണറായി മില്‍ക്കിന്റെ കവര്‍ തയാറാക്കാന്‍ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേല്‍വിലാസം നല്‍കി. സ്ഥലത്തെത്തി ഏജന്‍സിയുടെ പേരറിയിച്ചപ്പോള്‍ തന്നെ എല്ലാ വ്യാജ രേഖകളും ചേര്‍ത്ത് പുതിയ കവര്‍ തയാറാക്കി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.പാലിന്റെ നിലവാരത്തെക്കുറിച്ച് വഴിയിലൊരിടത്തും പരിശോധിക്കാറില്ല. കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് പാലെത്തിച്ച് പാല്‍പൊടി ചേര്‍ത്ത് വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്നും പ്ലാന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.