കൊച്ചി:പനമ്പിള്ളി നഗറില്‍പട്ടാപ്പകല്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്‌പ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. നടിയായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഡംബ ബ്യൂട്ടി പാര്‍ലറായ നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം എത്തിയിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു.രവി പൂജാരെയുടെ പേരിലായിരുന്നു ഫോണ്‍ കോളും ലഭിച്ചിരുന്നത്.2013 ല്‍ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീനമരിയ പോൾ.ഈ കേസിൽ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്.ലീനാ പോളുമായി ബന്ധമുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.
ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു
തൃശൂർ:ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ കൃഷ്ണന്‍ (വിജു 53)വാഹനാപകടത്തിൽ മരിച്ചു.തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഒമ്നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കില്‍ വിജുവിനൊപ്പമുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പോലീസുകാരനായ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണമടയുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.മണി – കൊച്ചമ്മു ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണന്‍ . ലതയാണ് വിജുവിന്‍റെ ഭാര്യ. മക്കള്‍: കാവ്യ കിരണ്‍, കൈലാസ് .
ശബരിമലയിലെ ബാരിക്കേഡുകൾ ഭാഗീകമായി നീക്കി
ശബരിമല:ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;ആന്ധ്രാപ്രദേശിൽ കനത്ത മഴയ്ക്ക് സാധ്യത
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതെസമയം തെലങ്കാനയില്‍ ഇന്നലെയും ഇന്നും കനത്ത മഴയും കാറ്റുമാണ്. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്തായിരിക്കും കാറ്റ് വീശുക. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരിൽ ജലഅതോറിറ്റിയുടെ ക്ളോറിൻ സിലിണ്ടർ ചോർന്നു;12 പേർ ആശുപത്രിയിൽ
കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോര്‍ച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി
ഹൈദരാബാദ്:ഇന്ത്യൻ ബാഡ്മിന്ടൻറെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച് ഒന്നിച്ചത്.ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്.28 കാരിയായ സൈന ഒളിമ്ബിക്സ് വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
മൈസൂരുവിലെ ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ;12 മരണം
മൈസൂരു:ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 12 മരണം.80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് വിഷബാധയേറ്റിരിക്കുന്നത്. അമ്പലത്തിൽ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുൻപ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.
അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്
കണ്ണൂർ:അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘു രേഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കെ.എം.ഷാജിയുടെ പരാതിയില്‍ അന്നത്തെ വളപട്ടണം എസ്‌ഐ. ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കയാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നും വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ എസ്‌ഐ. നല്‍കിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ അബ്ദുള്‍ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകര്‍പ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചത്.വിവാദ ലഘുലേഖയുടെ പകര്‍പ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടില്‍ നിന്നല്ല പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇങ്ങനെ ഒരു പകര്‍പ്പ് സ്‌ക്വാഡിന് നല്‍കിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു.തനിക്കെതിരെ കോടതിയില്‍ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുരേഖ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുരേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടില്‍ നിന്ന് ലഘുരേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും;സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി
ന്യൂഡൽഹി:രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും.രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടായത്. പ്രശ്ന പരിഹാരത്തിനായി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സ്ഥാനത്ത് സച്ചിന്‍ തുടരും.