തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക്.ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളം കാണാനെത്തിയ ഇവർ ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള എസ്കലേറ്റർ വഴി മുകളിലേക്ക് കയറുന്നതിനിടെ വീഴുകയായിരുന്നു.വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ പുറത്തു സ്ഥാപിച്ച എസ്കലേറ്ററിൽ വച്ചായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവർ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ താഴെ നിലയിൽ നിന്നു എസ്കലേറ്ററിലൂടെ മുകൾ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു.ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ സാരി എസ്കലേറ്ററിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ എസ്കലേറ്റർ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളിൽ നിന്നു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് കെട്ടിടത്തിന് നേരെ ബോംബേറ്
കണ്ണൂർ:അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്‍റെ വാതില്‍ തകര്‍ന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു.
അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു
തിരുവനന്തപുരം:കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും .ആറ് പേര്‍ക്ക് ആണ് ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ പരിക്കേറ്റത്.സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും
കോഴിക്കോട്:ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കന്‍ വർഷം മുഴുവൻ 87 രൂപയ്ക്ക് ലഭ്യമാക്കുക എന്ന ലഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 30ന് തുടക്കമാവും.പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കും.ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക, കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്മന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ്, കേരള ചിക്കന്‍ പദ്ധതി ഡയറക്ടര്‍. ഡോ. നൗഷാദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്കു നല്‍കുമ്ബോള്‍ കമ്ബോളവില താഴുമ്ബോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും.കര്‍ഷകര്‍ക്ക് കിലോക്ക് 11രൂപ മുതല്‍ വളര്‍ത്തുകൂലി ലഭ്യമാക്കും.
കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു
തിരുവനന്തപുരം:കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു.ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി രാവിലെ മുതല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്.ഡിസംബര്‍ 17 മുതലാണ് സംസ്ഥാന വ്യാപകമായി ഗ്രാമീൺ ബാങ്ക് സമരം ആരംഭിച്ചത്. ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളില്‍ പ്യൂണ്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണല്‍ ഓഫീസുകളുമുള്ള ബാങ്കില്‍ ഇപ്പോള്‍ കേവലം 257 സ്ഥിരം പ്യൂണ്‍മാര്‍ മാത്രമേ നിലവിലുള്ളു.ഒത്തുതീര്‍പ്പ് പ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകനത്തിന് വിധേയമാക്കും.3 മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ മലപ്പുറത്തെ ബാങ്ക് ഹെഡ്‌ഓഫീസില്‍ നടന്നുവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിന്‍വലിച്ചു.കെ പ്രകാശന്‍, കെ കെ രജിത മോള്‍, കെ ജി മദനന്‍, എന്‍ സനില്‍ ബാബു എന്നിവരാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്.10 ദിവസമായി ബാങ്കില്‍ നടന്നുവന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകള്‍ സ്തംഭിച്ചിരുന്നു.
കാസർകോട്ട് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്
കാസർകോഡ്:കാസർകോട്ട് വിവിധയിടങ്ങളിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്.കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് മാവുങ്കാലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി തെളിക്കല്‍ സംഘടിപ്പിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.
സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ;മൂന്നുപേർക്ക് സസ്‌പെൻഷൻ
ചെന്നൈ:സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച് എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ എച്ഐ.വിബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനാല്‍ യുവാവ് രക്തദാനം ചെയ്യുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തമാണ് യുവതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തു.യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ അമ്മ തടസ്സം നിന്നു;മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി
ചെന്നൈ:ഫേസ്ബുക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടാൻ തടസ്സം നിന്ന അമ്മയെ മകൾ കുത്തിക്കൊലപ്പെടുത്തി.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതിയെ(50) മകളും ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദേവിപ്രിയ(19)യാണ് കൊലപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിജയപ്പെട്ടിരുന്ന ദേവിപ്രിയയും വിവേകും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല.ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് തന്റെ രണ്ടുസുഹൃത്തുക്കളായ വിഘ്‌നേഷിനെയും സതീഷിനെയും കഴിഞ്ഞദിവസം അയച്ചിരുന്നു. ഇവരോടൊപ്പം ബാഗുമായി വീട് വിട്ടിറങ്ങാന്‍നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു.
ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു
കോട്ടയം:ശബരിമല ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവും കനകദുർഗയും നിരാഹാര സമരം അവസാനിപ്പിച്ചു.ആശുപത്രി വിറ്റാൽ നേരെ ശബരിമലയ്ക്ക് പോകില്ല.മറ്റൊരു ദിവസം ദർശനം നടത്താൻ പോകുമെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ടുപേരും അറിയിച്ചു.പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ഉച്ചയോടെയാണ് ഇവർ നിരാഹരസമരം ആരംഭിച്ചത്.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിന് 700 മീറ്റർ അകലെ വരെ എത്തിയിരുന്നെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധക്കാർ വളഞ്ഞതോടെ ദർശനം നടത്താനാകാതെ ഇവർ മലയിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.